Enter your Email Address to subscribe to our newsletters

Kozhikode , 13 മാര്ച്ച് (H.S.)
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില് കോഴിക്കോട് ജില്ലയിലെ മണ്ഡലങ്ങള് പിടിച്ചെടുക്കാൻ കഴിഞ്ഞാല് യുഡിഎഫിന് ഭരണം കിട്ടുമെന്നാണ് പൊതുവെയുള്ള ധാരണ.
കഴിഞ്ഞ തവണ വിരലില് എണ്ണാവുന്ന മണ്ഡലങ്ങള് ഒഴിച്ച് നിർത്തിയാല് കാര്യമായി ജില്ലയില് നിന്നൊരു നേട്ടവും ഉണ്ടാക്കി എടുക്കാൻ യുഡിഎഫിന് സാധിച്ചിരുന്നില്ല. അവിടെയാണ് ഇക്കുറി കാര്യമായ മാറ്റം പ്രതീക്ഷിച്ചുകൊണ്ട് അവർ രംഗത്ത് ഇറങ്ങുന്നത്.
അതില് തന്നെ ലീഗും യുഡിഎഫും ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന മണ്ഡങ്ങളില് ഒന്നാണ് കൊടുവള്ളി. കഴിഞ്ഞ തവണത്തേതില് നിന്ന് വ്യത്യസ്തമായി ഇക്കുറി ശക്തമായ മത്സരം തന്നെ നടക്കുമെന്ന് കരുതുന്ന ഇടം കൂടിയാണിത്. ഇത്തവണ എംകെ മുനീർ ഇവിടെ മത്സരിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില് ഇവിടെ മറ്റ് പല പേരുകളും ഉയർന്നു കേള്ക്കുന്നുണ്ട്. കൂടാതെ ലീഗില് സീറ്റുമായി ബന്ധപ്പെട്ട് ചില ഭിന്നതകളും ഉടലെടുത്തിട്ടുണ്ടെന്നാണ് വിവരം.
സംസ്ഥാന നേതൃത്വത്തിന്റെ താല്പര്യത്തിന് വിരുദ്ധമായി കൂടുതല് ജില്ലാ നേതാക്കള് ഇവിടെ കണ്ണ് വച്ചിട്ടുണ്ടെന്നാണ് വിവരം. സീറ്റിന് അവകാശവാദം ഉന്നയിച്ച് കൊണ്ട് ലീഗ് ജില്ലാ പ്രസിഡന്റ്എ എംഎ റസാഖ് മാസ്റ്റർ, ജില്ലാ സെക്രട്ടറി എപി മജീദ് മാസ്റ്റർ, മണ്ഡലം പ്രസിഡന്റും മുൻ എംഎല്എയുമായ വിഎം ഉമ്മർ മാസ്റ്റർ എന്നിവരാണ് ഇവിടെ മത്സരിക്കാൻ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
ഇതിനായി വലിയ രീതിയില് സമ്മർദ്ദം ചെലുത്താനാണ് നീക്കം. മാത്രമല്ല പുറത്തുനിന്നുള്ള ഒരാളെ കൊണ്ട് വരുന്നതില് വലിയ എതിർപ്പാണ് ജില്ലാ നേതൃത്വം ഉന്നയിക്കുന്നത്. മണ്ഡലത്തില് നിന്നും സ്ഥാനാർഥി വേണമെന്ന് മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടതോടെ കടുത്ത സമ്മർദ്ദത്തിലാണ് സംസ്ഥാന നേതൃത്വമിപ്പോള് ഉള്ളത്.
ഭരണം പിടിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിനിടെ കൊടുവള്ളിയില് വിഭാഗീയത ബാധിക്കുമോ എന്നാണ് ലീഗിന് ആശങ്ക. സംസ്ഥാന നേതാക്കളെ മണ്ഡലത്തിലേക്ക് പരിഗണിക്കാനും ലീഗ് നേതൃത്വത്തില് ആലോചനയുണ്ടെങ്കിലും അതിന് ജില്ലാ നേതാക്കളുടെ മത്സര മോഹം വിലങ്ങു തടിയാണ്. കെഎം ഷാജി, പികെ ഫിറോസ് എന്നിവരെയാണ് പ്രധാനമായും മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത്.
എന്നാല് ഇക്കാര്യത്തില് അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. ഷാജി സ്റ്റാർ ക്യാമ്ബയിനർ കൂടി ആയതിനാല് മത്സരിക്കാൻ എത്തിയാല് ജില്ലയിലെ മറ്റ് മണ്ഡലങ്ങളില് കൂടി പ്രചാരണത്തിന് ഇറക്കാമെന്നാണ് കണക്കുകൂട്ടല്. എന്നാല് മണ്ഡലത്തിലേക്ക് കെഎം ഷാജി എത്തുന്നതിനോട് പ്രാദേശിക നേതൃത്വത്തിന് എതിർപ്പുണ്ടെന്നാണ് ലഭ്യമായ വിവരം.
നാല് പതിറ്റാണ്ട് കാലത്തോളം തുടർച്ചയായി യുഡിഎഫിന്റെ കൈയില്, പ്രത്യേകിച്ച് ലീഗിന്റെയും കോണ്ഗ്രസിന്റെയും കൈയില് ആയിരുന്ന മണ്ഡലം എല്ഡിഎഫ് പിടിച്ചെടുത്തത് പിടിഎ റഹീമിലൂടെയായിരുന്നു, 2006ല്. പിന്നീട് രണ്ട് തവണ മാറി മാറി വന്നെങ്കിലും ഇടത് തരംഗത്തിനിടയിലും എംകെ മുനീർ കഴിഞ്ഞ തവണ മണ്ഡലം പിടിച്ചു നിർത്തിയിരുന്നു. അതിനാല് തന്നെ ശക്തനായ സ്ഥാനാർത്ഥി വേണമെന്നാണ് പാർട്ടിക്കുള്ളില് നിന്ന് ഉയരുന്ന ആവശ്യം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR