ശബരിമല സ്വർണ്ണക്കൊള്ള വിവാദം: എ. പത്മകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സിപിഎം നീക്കം
pathanamthitta, 13 മാര്ച്ച് (H.S.) പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുതിർന്ന നേതാവുമായ എ. പത്മകുമാറിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാൻ
ശബരിമല സ്വർണ്ണക്കൊള്ള കേസ്: പാർട്ടിക്ക് വിശദീകരണം നൽകി എ. പത്മകുമാർ; 'തെറ്റ് ചെയ്തിട്ടില്ല, പാർട്ടിയെ അവമതിപ്പിലാക്കിയിട്ടില്ല'


pathanamthitta, 13 മാര്ച്ച് (H.S.)

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുതിർന്ന നേതാവുമായ എ. പത്മകുമാറിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാൻ വരും തിങ്കളാഴ്ച പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരും. കേന്ദ്രകമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും ഈ നിർണ്ണായക യോഗം നടക്കുക.

വിശദീകരണവുമായി പത്മകുമാർ

പാർട്ടി നടപടിയിലേക്കും പുറത്താക്കലിലേക്കും നീങ്ങുന്നതിനിടെ തന്റെ ഭാഗം ന്യായീകരിച്ച് പത്മകുമാർ രംഗത്തെത്തിയിട്ടുണ്ട്. താൻ യാതൊരുവിധ തെറ്റും ചെയ്തിട്ടില്ലെന്നും പാർട്ടിയുടെ അന്തസ്സിന് വിരുദ്ധമായി ഒന്നും പ്രവർത്തിച്ചിട്ടില്ലെന്നുമാണ് പത്മകുമാറിന്റെ വിശദീകരണം. സ്വർണ്ണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് അദ്ദേഹം ജില്ലാ കമ്മിറ്റിക്ക് നൽകിയ വിശദീകരണം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പിത്തള വെട്ടി ചെമ്പ് എന്നാക്കിയതാണ് കണ്ടെത്തൽ. എന്നാൽ യഥാർത്ഥത്തിൽ ചെമ്പിൽ തന്നെയാണ് സ്വർണ്ണം പൂശിയത് എന്നാണ് അദ്ദേഹം പാർട്ടിക്ക് നൽകിയ മറുപടിയിൽ പറയുന്നത്. സ്വർണ്ണപ്പാളികൾ നന്നാക്കാനുള്ള തീരുമാനം ദേവസ്വം ബോർഡിന്റെ കൂട്ടായ തീരുമാനമായിരുന്നുവെന്നും ഇതിൽ വ്യക്തിപരമായ വീഴ്ചകൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വാദിക്കുന്നു. അതിനാൽ തനിക്കെതിരെ നടപടി എടുക്കരുതെന്ന് അദ്ദേഹം പാർട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പാർട്ടി ഗ്രൂപ്പുകളിൽ നിന്ന് പുറത്താക്കി

അച്ചടക്ക നടപടിയുടെ ആദ്യഘട്ടമെന്ന നിലയിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പത്മകുമാറിനെ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. ജില്ലാ സെക്രട്ടറി ഉൾപ്പെടെ അഡ്മിനായ ഗ്രൂപ്പിൽ നിന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. ജില്ലാ കമ്മിറ്റി എടുക്കുന്ന സുപ്രധാന തീരുമാനങ്ങളും ചർച്ചകളും പത്മകുമാർ അറിയേണ്ടതില്ല എന്ന വിലയിരുത്തലിലാണ് ഈ നീക്കം. നിലവിൽ അദ്ദേഹം ജില്ലാ കമ്മിറ്റി അംഗമായി തുടരുന്നുണ്ടെങ്കിലും യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് അദ്ദേഹത്തെ മാറ്റിനിർത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്.

വിവാദവും അറസ്റ്റും

ശബരിമലയിലെ സ്വർണ്ണപ്പാളികളുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ് പത്മകുമാർ പ്രതിയാക്കപ്പെട്ടത്. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പത്മകുമാർ ഏകദേശം മൂന്നര മാസത്തോളം ജയിൽവാസമനുഷ്ഠിച്ചിരുന്നു. ജാമ്യം ലഭിച്ചതിനെ തുടർന്ന് നിലവിൽ ആറന്മുളയിലെ തന്റെ വീട്ടിൽ വിശ്രമത്തിലാണ് അദ്ദേഹം. സ്വർണ്ണക്കൊള്ള പോലുള്ള ഗുരുതരമായ ആരോപണങ്ങൾ പാർട്ടിക്ക് വലിയ രീതിയിലുള്ള അവമതിപ്പുണ്ടാക്കിയെന്നാണ് ഭൂരിഭാഗം ജില്ലാ നേതാക്കളുടെയും അഭിപ്രായം.

നേരത്തെ നടന്ന പാർട്ടി സമ്മേളനത്തിൽ പത്മകുമാറിനെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയിരുന്നു. അന്ന് ആ ഒഴിവ് നികത്താതെ മാറ്റിവെക്കുകയായിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, അഴിമതി ആരോപണ നിഴലിലുള്ള നേതാക്കളെ സംരക്ഷിക്കുന്നു എന്ന പഴി ഒഴിവാക്കാനാണ് പത്മകുമാറിനെ പുറത്താക്കാനുള്ള നീക്കം സിപിഎം വേഗത്തിലാക്കുന്നത്. തിങ്കളാഴ്ചത്തെ യോഗത്തോടെ പത്മകുമാറിന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് കൃത്യമായ തീരുമാനമുണ്ടാകും.

---------------

Hindusthan Samachar / Roshith K


Latest News