Enter your Email Address to subscribe to our newsletters

Thrissur , 15 മാര്ച്ച് (H.S.)
തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് പൂർണ സജ്ജമെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അധിക ആത്മവിശ്വാസവുമില്ലെന്നും യുഡിഎഫ് വിജയിക്കുമെന്നും കോണ്ഗ്രസ് നേതാവ് പ്രത്യാശ പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം താമസിച്ചതുകൊണ്ടാണ് സ്ഥാനാർഥി നിർണയം താമസിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
കെ സുധാകരൻ മത്സരിക്കുന്നത് തീരുമാനിക്കേണ്ടത് ഹൈക്കമാൻ്റാണെന്നും സുധാകരൻ്റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റല്ലെന്നും പാർട്ടിയുടെ തീരുമാനമാണ് വലുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്നലെ കെ സുധാകരനുമായി താൻ സംസാരിച്ചിരുന്നുവെന്നും സുധാകരൻ നാളെ ഡൽഹിയിൽ എത്തിച്ചേരുമന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
സർക്കാരിൻ്റേത് പ്രഖ്യാപനങ്ങൾ മാത്രമാണെന്നും ജനം വലിയൊരു ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു കൂടാതെ സ്ഥാനാർഥി തർക്കങ്ങൾ ഒന്നിനേയും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനാർഥി നിർണയത്തിൽ പ്രതിസന്ധിയുണ്ടാവുന്നത് സിപിഎമ്മിലാണെന്നും മുൻ നിര നേതാക്കന്മാർ പാർട്ടി വിടുകയാണെന്നും ചെന്നിത്തല സൂചിപ്പിച്ചു.
''കഴിഞ്ഞ പത്ത് വർഷമായി ചെയ്യാത്ത കാര്യങ്ങളാണ് സർക്കാർ ഈ രണ്ടാഴ്ച കൊണ്ട് ചെയ്യാൻ ശ്രമിക്കുന്നത്. ഇതെല്ലാം ജനങ്ങളെ കബളിപ്പിക്കാനാണ്. അത് ജനങ്ങൾക്ക് അറിയാം. തെരഞ്ഞെടുപ്പ് ആയതുകൊണ്ടാണ് പരസ്യങ്ങളും കാബിനറ്റ് തീരുമാനങ്ങളും ഇത്ര വേഗത്തിൽ എടുക്കുന്നത്. ഒരാഴ്ച തന്നെ ഒന്നും രണ്ടും ക്യാബിനറ്റ് കൂടുന്നു'' - ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് ഗുണ്ടകൾ അഴിഞ്ഞാട്ടം നടത്തുകയാണെന്നും ഇത് പൊലീസിൻ്റെ വീഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഹൈക്കമാൻ്റാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു. ആരും സ്വയം സ്ഥാനാർഥികളായി പ്രഖ്യാപിക്കേണ്ടെന്നും പാർട്ടി തീരുമാനിക്കുന്നവരാണ് സ്ഥാനാർഥികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടൂരിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നും വ്യാജ വാർത്തകൾ നൽകരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR