Enter your Email Address to subscribe to our newsletters

Thiruvanathapuram, 15 മാര്‍ച്ച് (H.S.)
തിരുവനന്തപുരം : രാഷ്ട്രീയ പാര്ട്ടികളുടെ യോഗം വിളിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍. നാളെ വൈകീട്ട് മൂന്നുമണിക്കാണ് യോഗം. മാതൃകാ പെരുമാറ്റചട്ടം സംബന്ധിച്ചും, മറ്റു തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ വ്യക്തമാക്കും. തെരഞ്ഞെടുപ്പിന് സംസ്ഥാനം എല്ലാ തരത്തിലും സജ്ജമാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.
സംസ്ഥാനത്തെ എസ്‌ഐആര്‍ ( വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം) നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. സംസ്ഥാനത്ത് ആകെ 2,69,53,644 വോട്ടര്‍മാരാണുള്ളത്. കേരളത്തില്‍ വോട്ടെടുപ്പിന് ഏതു തീയതി പ്രഖ്യാപിച്ചാലും, നടത്താന്‍ സംസ്ഥാനത്തെ ഇലക്ഷന്‍ കമ്മീഷന്‍ പൂര്‍ണമായി ഒരുങ്ങിക്കഴിഞ്ഞതായി രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി.
കേരളത്തിലെ പൊതുജനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ വിശദീകരിക്കും. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സംസ്ഥാന പൊലീസ് മേധാവിയുമായി ആശയവിനിമയം നടത്തിയിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍, പ്രശ്‌നബാധിത മേഖലകള്‍ തുടങ്ങിയവ ചര്‍ച്ചയായി. പ്രശ്‌നബാധിത ബൂത്തുകള്‍, കേന്ദ്ര സേനകളുടെ വിന്യാസം തുടങ്ങിയവ സംബന്ധിച്ച റിപ്പോര്‍ട്ട് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായാണ് റിപ്പോര്‍ട്ട്.
രാജ്യം ഉറ്റുനോക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്കും വേണ്ടിയുള്ള തിരഞ്ഞെടുപ്പ് ഷെഡ്യൂളാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കുക.
നിലവിലെ നിയമസഭകളുടെ കാലാവധി മെയ്-ജൂൺ മാസങ്ങളിലായി അവസാനിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരള നിയമസഭയുടെ കാലാവധി മെയ് 23-നാണ് അവസാനിക്കുന്നത്. തമിഴ്നാട്ടിൽ മെയ് 10-നും, പശ്ചിമ ബംഗാളിൽ മെയ് 7-നും, അസമിൽ മെയ് 20-നും പുതുച്ചേരിയിൽ ജൂൺ 15-നും ഭരണകാലാവധി പൂർത്തിയാകും.
വോട്ടെടുപ്പ് ഘട്ടങ്ങൾ പശ്ചിമ ബംഗാൾ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. പശ്ചിമ ബംഗാളിൽ സുരക്ഷാ കാരണങ്ങളാൽ ഒന്നിലധികം ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നേക്കാം. എന്നാൽ 2021-ലെ എട്ട് ഘട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഘട്ടങ്ങളുടെ എണ്ണം കുറയ്ക്കാൻ കമ്മീഷൻ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റഘട്ടമായി തന്നെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്.
രാഷ്ട്രീയ സാഹചര്യം കേരളത്തിൽ ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫും ഭരണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന യുഡിഎഫും തമ്മിലാണ് പ്രധാന പോരാട്ടം. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയും ശക്തമായ സാന്നിധ്യമായി രംഗത്തുണ്ട്. തമിഴ്നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യവും എഐഎഡിഎംകെ-ബിജെപി സഖ്യവും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടം വീണ്ടും ആവർത്തിക്കും.
സുരക്ഷാ ക്രമീകരണങ്ങൾ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെ സംസ്ഥാനങ്ങൾ സന്ദർശിച്ചിരുന്നു. വോട്ടർ പട്ടിക പുതുക്കുന്ന നടപടികൾ പൂർത്തിയായതായും കമ്മീഷൻ അറിയിച്ചു. സുഗമമായ വോട്ടെടുപ്പിനായി കേന്ദ്ര സേനയെ വിന്യസിക്കുന്നതുൾപ്പെടെയുള്ള വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് തീയതി പ്രഖ്യാപിക്കുന്ന നിമിഷം മുതൽ നിലവിൽ വരും.
തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതോടെ രാജ്യം വരും മാസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും പ്രചാരണങ്ങൾക്കും സാക്ഷ്യം വഹിക്കും. വോട്ടെണ്ണൽ മെയ് മാസത്തിന്റെ ആദ്യ വാരം നടക്കാനാണ് സാധ്യതയെന്നും സൂചനകളുണ്ട്.
---------------
Hindusthan Samachar / Sreejith S