Enter your Email Address to subscribe to our newsletters

Thiruvananthapuram, 16 മാര്‍ച്ച് (H.S.)
രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർട്ടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയെ എതിർക്കുന്നു എന്ന മുദ്രാവാക്യമുയർത്തി ജനങ്ങളോട് വോട്ട് ചോദിക്കുന്ന കോൺഗ്രസ്, നിർണായക ഘട്ടങ്ങളിൽ ബിജെപിക്ക് വിജയവഴി തുറന്നുകൊടുക്കുന്ന രാഷ്ട്രീയമാണ് തുടർച്ചയായി സ്വീകരിക്കുന്നത്.
ഒഡീഷയിൽ ബിജെപി പിന്തുണയുള്ള സ്ഥാനാർത്ഥിയുടെ വിജയത്തിന് ക്രോസ് വോട്ടിംഗ് വഴിയൊരുങ്ങി. ബിജെപിയെ തടയുമെന്ന് പ്രഖ്യാപിക്കുന്ന പാർടി തന്നെയാണ് പിന്നാമ്പുറത്തിൽ ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കിയത്.
ബീഹാറിൽ കണ്ടത് ഇതിലും തുറന്ന രാഷ്ട്രീയകാപട്യമാണ്. മഹാസഖ്യത്തിന്റെ വിജയഗണിതം ഉറപ്പിക്കേണ്ട സമയത്ത് കോൺഗ്രസിലെ മൂന്ന് എംഎൽഎമാർ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. അതോടെ ബിജെപി നയിക്കുന്ന എൻഡിഎക്ക് അനുകൂല സാഹചര്യം രൂപപ്പെട്ടു. ബിജെപിയുടെ രാജ്യസഭയിലെ അംഗബലം വർധിപ്പിക്കുന്നതിൽ കോൺഗ്രസിന്റെ “സഹായം” വീണ്ടും നിർണായകമായി.
ഇത് ഒറ്റപ്പെട്ട സംഭവം അല്ല. വിവിധ സംസ്ഥാനങ്ങളിൽ എംഎൽഎമാരുടെ രാജിയും ക്രോസ് വോട്ടിംഗും രാഷ്ട്രീയ കള്ളക്കളികളും വഴി ബിജെപിക്ക് അധിക രാജ്യസഭാ സീറ്റുകൾ ലഭിക്കാൻ സാഹചര്യം സൃഷ്ടിച്ചിട്ടുള്ളത് കോൺഗ്രസാണ്.
2024-ൽ കോൺഗ്രസ്സ് ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ ഒഴിവുവന്ന ഏക രാജ്യസഭാ സീറ്റിൽ ബിജെപി വിജയിച്ചത് നമ്മൾ കണ്ടതാണ്. ഇത്തവണ ഹിമാചൽ പ്രദേശിൽ ഒഴിവുവന്ന ഏക സീറ്റ് കോൺഗ്രസ്സിനു ജയിക്കാനായത് അവിടെ ബിജെപി സ്ഥാനാർത്ഥിയെ നിർത്താതെ സഹായിച്ചതുകൊണ്ടു മാത്രമാണ്.
മുദ്രാവാക്യങ്ങളിൽ ബിജെപി വിരുദ്ധത,
പ്രവർത്തിയിൽ ബിജെപിക്ക് കൈത്താങ്ങ്-
ഇതാണ് കോൺഗ്രസിന്റെ യഥാർത്ഥ രാഷ്ട്രീയം. ബിജെപിയ നിർലജ്ജം സഹായിക്കുന്ന കോൺഗ്രസ് മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ നേതാവാണെന്ന് സ്വയം അവകാശപ്പെടുന്നത് ഇന്ത്യൻ ജനാധിപത്യത്തെ തന്നെ പരിഹസിക്കുന്നതാണ്.
ബിജെപിയുടെ ബി ടീം ആരാണ് എന്ന ചോദ്യമുയരുന്നത് ഈ സാഹചര്യത്തിലാണ്. കോൺഗ്രസല്ലെങ്കിൽ പിന്നെ ആരാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.
---------------
Hindusthan Samachar / Sreejith S