Enter your Email Address to subscribe to our newsletters

Idukki , 18 മാര്ച്ച് (H.S.)
ചൂട്ടുപൊള്ളുന്ന വേനല്ചൂടിന് കുളിരേകി ഹൈറേഞ്ചിൻ്റെ പല മേഖലകളിലും വേനല് മഴ പെയ്തു. മൂന്നാര്, ദേവികുളം മേഖലയില് മഴക്കൊപ്പം അതിശക്തമായി ആലിപ്പഴം പെയ്തത് ആളുകളില് വലിയ കൗതുകമുണ്ടാക്കി. മഴക്ക് ശേഷം ചെറിയ ഐസ് കട്ടകള് വലിയ തോതില് റോഡരികിലടക്കം കൂടി കിടന്നത് പ്രദേശവാസികള്ക്ക് പുതുമയുള്ള കാഴ്ചയായി. വലുപ്പമേറിയ ആലിപ്പഴങ്ങളാണ് പതിച്ചത്.
വലിയ തോതിലുള്ള കാലാവസ്ഥ വൃതിയാനത്തിൻ്റെ സൂചന നല്കുന്നതാണോ ആലിപ്പഴ വീഴ്ചയെന്ന ആശങ്കയും പ്രദേശവാസികള് പങ്കുവക്കുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു മൂന്നാറും ദേവികുളവുമടക്കം ഹൈറേഞ്ചിൻ്റെ പലയിടങ്ങളിലും വേനല് മഴ പെയ്തത്. ശക്തിയായി പെയ്തിറങ്ങിയ മഴ ചുട്ടുപൊള്ളുന്ന വേനല് ചൂടിന് നേരിയ ശമനം വരുത്തി. പത്ത് മിനിറ്റോളം സമയം മഴക്കൊപ്പം ആലിപ്പഴവും പെയ്തിറങ്ങി. റോഡിലും വാഹനങ്ങളുടെ മുകളിലുമായി ആലിപ്പഴം വീണ് കിടക്കുന്ന കാഴ്ച യാത്രക്കാർക്ക് കൗതുകമായി.
മഴക്കൊപ്പം ഉണ്ടായ ശക്തമായ ആലിപ്പഴ വീഴ്ച വലിയ തോതിലുള്ള കാലാവസ്ഥ വൃതിയാനത്തിൻ്റെ സൂചന നല്കുന്നതാണോയെന്ന ആശങ്കയും പ്രദേശവാസികള് പങ്ക് വച്ചു. അതേസമയം വേനല് ചൂടിന് ചെറിയ ശമനം വരുത്തി പെയ്തിറങ്ങിയ വേനല് മഴ ഹൈറേഞ്ചിൻ്റെ കാര്ഷിക മേഖലക്ക് നേരിയ ആശ്വാസം നല്കി.
നിലവിൽ പലയിടങ്ങളിലും കുടിവെള്ള ക്ഷാമമടക്കം രൂക്ഷമാണ്. അതിനാൽ തന്നെ വേനൽമഴ ഹൈറേഞ്ച് നിവാസികള്ക്ക് വലിയ ആശ്വാസമാണ്. അടുത്ത ഏതാനും ദിവസങ്ങളില് കൂടി വേനല് മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഹൈറേഞ്ച് നിവാസികള്.
മൂന്നാർ, ഊട്ടി, ബാംഗ്ലൂർ എന്നീ പ്രദേശങ്ങളിലും ആലിപ്പഴം പെയ്തിറങ്ങിയിരുന്നു. സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായതോട് കൂടി പലരും ആദ്യമായി ആലിപ്പഴം കാണുന്നതിൻ്റെ സന്തോഷവും അത്ഭുതവും പങ്കുവച്ചു. വലുതും ചെറുതുമായ ആലിപ്പഴങ്ങൾ റോഡിലും വാഹനങ്ങളിലും വീണു കിടക്കുന്ന കാഴ്ച മനോഹരമാണ്. ചിലർ ആലിപ്പഴങ്ങൾ കൈകളിലെടുത്ത് കളിക്കുന്നതും കാണാവുന്നതാണ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും ഇന്നലെ മഴ പെയ്തിരുന്നു.
അതേസമയം ശക്തമായ കാറ്റിനെതുടർന്ന് കോഴിക്കോട് പന്തീരങ്കാവിൽ മരങ്ങൾ കടപുഴകി വീഴുകയും, ഓഫിസ് കൊട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം വരെ കനത്ത ചൂടിലായിരുന്നു ഇടുക്കി ജില്ല. മൂന്നാറിൽ അൾട്രാ വയലറ്റ് സൂചിക എട്ട് ആണ് രേഖപ്പെടുത്തിയിരുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR