Enter your Email Address to subscribe to our newsletters

Newyork , 18 മാര്ച്ച് (H.S.)
ഇറാനെതിരെയുള്ള യുഎസ് ആക്രമണങ്ങള് ഉടനൊന്നും അവസാനിക്കില്ലെന്ന സൂചന നല്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്.
ഭാവിയില് ഒരു പ്രസിഡന്റിനും സമാനമായ ഭീഷണി നേരിടേണ്ടി വരാതിരിക്കാൻ നാശനഷ്ടങ്ങള് കൂടുതല് സ്ഥിരമാക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്.
'ഇന്ന് നമുക്ക് പിന്മാറാൻ കഴിയും, പക്ഷേ ഉണ്ടാക്കിയ നാശനഷ്ടങ്ങള് മറികടക്കാൻ 10 വർഷമെടുക്കും' എന്നാണ് ട്രംപ് പറഞ്ഞത്.
'മറ്റൊരു പ്രസിഡന്റിനും ഇത് സംഭവിക്കാതിരിക്കാൻ നമ്മള് ഇത് കുറച്ചുകൂടി സ്ഥിരമാക്കണം' എന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില് വച്ച് സംസാരിക്കവേ, ഇറാൻ വീണ്ടും ഒരു ആണവ ഭീഷണി ഉയർത്തുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് ട്രംപ് വാദിച്ചു. 'നമുക്ക് ആ പ്രശ്നം ഒരിക്കലും വീണ്ടും ഉണ്ടാകേണ്ടതില്ല. ഭ്രാന്തന്മാരുമായിട്ടല്ല. ആണവായുധങ്ങള് ഭ്രാന്തന്മാർ നിയന്ത്രിക്കുന്നത് നമുക്ക് അനുവദിക്കാനാകില്ല' അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ്, സഖ്യകക്ഷികളുടെ ആക്രമണങ്ങള് ഇറാന്റെ ശേഷി ഗണ്യമായി കുറച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടു. യുദ്ധം വളരെ നന്നായി മുന്നേറുന്നുവെന്നും, അടുത്തിടെ നടന്ന ആക്രമണങ്ങള് ആരും സാധ്യമല്ലെന്ന് കരുതിയ ഫലങ്ങള് നല്കിയെന്നും അദ്ദേഹം സൂചിപ്പിച്ചു. യുദ്ധം വളരെ നന്നായി മുന്നോട്ട് പോകുന്നു, നമ്മള് നല്ല കാര്യമാണ് ചെയ്തത് ട്രംപ് പറഞ്ഞു.
ഇറാനെ ആണവായുധങ്ങള് വികസിപ്പിക്കാൻ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം കർശനമായി ആവർത്തിച്ചു. മുൻപേയുള്ള യുഎസ് സൈനിക നടപടികള് ഇല്ലായിരുന്നെങ്കില്, ഇറാൻ ഇതിനകം ആണവശേഷി വികസിപ്പിക്കുമായിരുന്നുവെന്നും ട്രംപ് വാദിച്ചു. അവർ കേവലം രണ്ടാഴ്ചയുടെ മാത്രം അകലെ ആയിരുന്നുവെന്നാണ് ട്രംപ് പറയുന്നത്.
ഇത്രയൊക്കെ ആണെങ്കിലും സൈന്യത്തെ പിൻവലിക്കുന്നതിനുള്ള സമയക്രമം പ്രസിഡന്റ് വ്യക്തമാക്കുന്നില്ല. പിന്മാറ്റം പെട്ടെന്നായിരിക്കില്ലെന്നാണ് ട്രംപ് പറയുന്നത്. ഇതോടെ യുദ്ധത്തെ കുറിച്ചുള്ള ആശങ്കകള് കൂടുതല് കനക്കുകയാണ്. പ്രത്യേകിച്ച് യുദ്ധം അവസാനിക്കാൻ വൈകുമെന്ന സൂചന ട്രംപിന്റെ വാക്കുകളില് വരുമ്പോള്.
നേരത്തെ, അടുത്തിടെ നടന്ന ആക്രമണങ്ങള്ക്ക് ശേഷം ഇറാന്റെ നേതൃത്വത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും ട്രംപ് അംഗീകരിച്ചു. ലോകത്തിലെ പ്രധാന എണ്ണ പാതയായ ഹോർമുസ് കടലിടുക്കിന് സുരക്ഷ നല്കാനുള്ള യുഎസ് ആവശ്യങ്ങള് നിരസിച്ച നാറ്റോ സഖ്യകക്ഷികളെ ട്രംപ് വിമർശിച്ചു. നാറ്റോ വളരെ വലിയ മണ്ടത്തരമാണ് കാണിക്കുന്നതെന്നാണ് ട്രംപ് പറയുന്നത്.
തന്ത്രപരമായ പ്രാധാന്യം ഉണ്ടായിരുന്നിട്ടും സഖ്യകക്ഷികള് മുന്നോട്ട് വരാത്തതിലുള്ള അതൃപ്തിയും ട്രംപ് പ്രകടിപ്പിച്ചു. കൂടാതെ ഒരു ദീർഘകാല കരയുദ്ധത്തെക്കുറിച്ചുള്ള ആശങ്കകളെ ട്രംപ് തള്ളിക്കളഞ്ഞു. വിയറ്റ്നാം യുദ്ധവുമായി താരതമ്യം ചെയ്തപ്പോള്, തക്കൊന്നിനെയും ഭയമില്ലെന്നായിരുന്നു ഡൊണാള്ഡ് ട്രംപിന്റെ വാക്കുകള്.
അതേസമയം, യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോള് കനത്ത നാശ നഷ്ടങ്ങളാണ് ഇറാനില് ഉണ്ടാവുന്നത്. അവരാവട്ടെ ഗള്ഫ് രാജ്യങ്ങളിലെ യുഎസ് ബേസുകളും കമ്പനികളും മറ്റും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നത്. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള ഖാംനഇ കൊല്ലപ്പെട്ടതിന് ശേഷം കഴിഞ്ഞ ദിവസം ഇറാൻ സുരക്ഷാ കൗണ്സില് സെക്രട്ടറി ലാരിജാനി വധിക്കപ്പെട്ടിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR