Enter your Email Address to subscribe to our newsletters

Newdelhi , 19 മാര്ച്ച് (H.S.)
തങ്ങളുടെ ആദ്യ വർഷത്തില് തന്നെ ഒരു ദശലക്ഷത്തിലധികം ടിഇയു ചരക്കുകള് വിജയകരമായി കൈകാര്യം ചെയ്ത് സുപ്രധാന നേട്ടം സ്വന്തമാക്കി കൊളംബോ വെസ്റ്റ് ഇന്റർനാഷണല് ടെർമിനല് (സിഡബ്ല്യുഐടി).
എപിഎസ്ഇസെഡ് , ജോണ് കില്സ് ഹോള്ഡിംഗ്സ് പിഎല്സി, ശ്രീലങ്ക പോർട്ട്സ് അതോറിറ്റി എന്നിവയുടെ സംയുക്ത സംരംഭമായ ഈ ആഴക്കടല് ടെർമിനല്, കൊളംബോ തുറമുഖത്തെ പ്രവർത്തനങ്ങള് വികസിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ്.
ഇത് മേഖലയിലെ ചരക്ക് കൈമാറ്റ ശേഷി വർധിപ്പിക്കുകയും എപിഎസ്ഇസെഡിന്റെ ആഗോള സാന്നിധ്യം കൂടുതല് ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. കൊളംബോ തുറമുഖത്ത് കഴിഞ്ഞ ഏപ്രിലില് പ്രവർത്തനം ആരംഭിച്ച സിഡബ്ല്യുഐടി തുറമുഖത്തിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ ആഗോള വ്യാപാരത്തിലെ വർധിച്ചുവരുന്ന പ്രാധാന്യം ഈ നേട്ടം വ്യക്തമാക്കുന്നു. കൂടാതെ, എപിഎസ്ഇസെഡിന്റെ അന്താരാഷ്ട്ര സാന്നിധ്യം കൂടുതല് ശക്തമാക്കാനും ഇത് വലിയ സഹായകമായി.
800 ദശലക്ഷം ഡോളർ നിക്ഷേപത്തില് ഒരുങ്ങിയ ഈ പദ്ധതി, സമീപകാലത്ത് ശ്രീലങ്കയില് നടന്ന ഏറ്റവും വലിയ തുറമുഖ വികസനങ്ങളില് ഒന്നാണ്. ഏഷ്യ, മിഡില് ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലെ ചരക്കുനീക്കം ബന്ധിപ്പിക്കുന്ന കൊളംബോയുടെ കേന്ദ്ര പദവിക്ക് ഇത് കൂടുതല് കരുത്ത് പകർന്നു. കിഴക്ക്-പടിഞ്ഞാറ് ഷിപ്പിംഗ് പാതകള്ക്ക് സമീപമുള്ള തന്ത്രപ്രധാനമായ സ്ഥാനം ഈ തുറമുഖത്തെ ആഗോള ഷിപ്പിംഗ് കമ്പനികളുടെ ഇഷ്ടപ്പെട്ട ഒരു തിരഞ്ഞെടുപ്പാക്കി മാറ്റി.
കണ്ടെയ്നർ ടെർമിനലുകള് സാധാരണയായി സ്ഥിരമായ പ്രവർത്തന നിലയിലെത്താൻ വർഷങ്ങളെടുക്കുമെന്നാണ് വ്യവസായ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാല്, സിഡബ്ല്യുഐടിയുടെ അതിവേഗ വളർച്ച, കാര്യക്ഷമമായ പ്രവർത്തനങ്ങളും ഷിപ്പിംഗ് പങ്കാളികളുമായുള്ള മികച്ച സഹകരണവും നിലവിലുള്ള ചരക്ക് കൈമാറ്റ ശൃംഖലയുടെ ഭാഗമായുള്ള വലിയ നേട്ടവും വ്യക്തമാക്കുന്നു.
കൊളംബോ തുറമുഖത്തെ ആദ്യത്തെ പൂർണമായും ഓട്ടോമേറ്റഡ് ആയ ആഴക്കടല് ടെർമിനല് കൂടിയാണിത്. 1400 മീറ്റർ നീളമുള്ള ക്വേയും ഏകദേശം 20 മീറ്റർ ആഴവുമുള്ള ഈ ടെർമിനല്, അള്ട്രാ-വലിയ കണ്ടെയ്നർ കപ്പലുകള് കൈകാര്യം ചെയ്യാൻ രൂപകല്പ്പന ചെയ്തതാണ്. പ്രതിവർഷം ഏകദേശം 3.2 ദശലക്ഷം ടിഇയുകള് കൈകാര്യം ചെയ്യാനുള്ള ശേഷിയോടെ ഇത് തുറമുഖത്തിന്റെ മൊത്തം പ്രവർത്തന ശേഷി ഗണ്യമായി വർധിപ്പിക്കുന്നു.
കാര്യക്ഷമത വർധിപ്പിക്കുന്നതിനും ചരക്ക് നീക്കത്തിനുള്ള സമയം കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങള് പ്രോത്സാഹിപ്പിക്കുന്നതിനുമായി അത്യാധുനിക ഡിജിറ്റല് സംവിധാനങ്ങള്, പുതിയ ക്രെയിനുകള്, വൈദ്യുതിയില് പ്രവർത്തിക്കുന്ന യാർഡ് ഉപകരണങ്ങള് എന്നിവ ടെർമിനലില് സ്ഥാപിച്ചിട്ടുണ്ട്.
ഈ നേട്ടം കൊളംബോയുടെ ആഗോള ഷിപ്പിംഗ് ശൃംഖലകളിലെ പ്രാധാന്യം കൂടുതല് വർധിപ്പിക്കുന്നു; പ്രത്യേകിച്ചും ഇന്ത്യൻ വ്യാപാരവുമായി ബന്ധപ്പെട്ട വലിയൊരു ഭാഗം ചരക്കുകള് ഇവിടെ കൈകാര്യം ചെയ്യപ്പെടുന്നുണ്ട്.
ഇന്ത്യയിലും വിദേശത്തും തുറമുഖങ്ങളുള്ള എപിഎസ്ഇസെഡിന്, ഈ പദ്ധതി ആഗോള തലത്തില് തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ വളരെയധികം സഹായിക്കും. അന്താരാഷ്ട്ര പ്രവർത്തന പരിചയവും പ്രാദേശിക സ്ഥാപനങ്ങളുടെ പിന്തുണയും സമന്വയിപ്പിച്ച്, വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള വ്യാപാര രംഗത്ത് ടെർമിനലിനെ ഒരു തന്ത്രപ്രധാനമായ ആസ്തിയാക്കി മാറ്റിയതായി കമ്പനി വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR