Enter your Email Address to subscribe to our newsletters

Kollam, 19 മാര്‍ച്ച് (H.S.)
ഡോ. വന്ദന ദാസ് കൊലക്കേസില് ശിക്ഷ 21ന്. ശിക്ഷാവിധിയില്‍ ഇന്ന് കോടതിയില്‍ വാദം പൂര്‍ത്തിയായി. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് പരിഗണിച്ച പ്രതി സന്ദീപിന് പരമാമധി പരാമവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിയുടെ പ്രായവും പ്രായമായ അമ്മയെ ശുശ്രൂഷിക്കേണ്ടയാളെന്നും കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് കൊടുക്കണമെന്ന് പ്രതിഭാഗവും വാദിച്ചു. ശിക്ഷ സംബന്ധിച്ച വാദത്തിനിടെ പ്രതിയും പ്രതിയുടെ മാതാവും ഡോ. വന്ദനയുടെ മാതാവും പൊട്ടിക്കരഞ്ഞു.
പ്രതി കുടവട്ടൂര്‍ ശ്രീനിലയത്തില്‍ സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി.എന്‍.വിനോദ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. നരഹത്യ, ഗുരുതരമായ മുറിവേല്‍പിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. 2023 മേയ് 10ന് പുലര്‍ച്ചെ ആയിരുന്നു ഹൗസ് സര്‍ജന്‍ ആയ ഡോ.വന്ദന ദാസ് കൊല്ലപ്പെട്ടത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചു. അധ്യാപകനായ പ്രതിയെ കേസിനെ തുടര്‍ന്നു ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു.
90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാരെ സാക്ഷികളായി വിസ്തരിച്ചു. വൈദ്യ ശാസ്ത്ര രംഗത്തെ വിവിധ മേഖലകളിലെ 35 ഡോക്ടര്‍മാരെയാണ് കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. കൂടാതെ കൃത്യത്തിനു തൊട്ടുമുന്‍പ് പ്രതി സ്വന്തം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ വിഡിയോ ദൃശ്യങ്ങളും പ്രോസിക്യൂഷന്‍ തെളിവായി കോടതിയില്‍ ഹാജരാക്കിയിരുന്നു. ആ വിഡിയോ ദൃശ്യങ്ങളില്‍ ഡോ. വന്ദനയും കൂടെയുള്ള ഡോ. ഷിബിനും പ്രതിയെ പരിശോധിക്കുന്നതും ചികിത്സ നല്‍കുന്നതുമായ രംഗങ്ങളും ഉള്‍പ്പെട്ടിരുന്നു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡോ. വന്ദനയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയറിയിച്ചു. പ്രതി മാനസിക ദൗര്‍ബല്യത്തിനു ചികിത്സ തേടുന്നുണ്ടെന്നു തെളിയിക്കാന്‍ പ്രതിഭാഗം ഹാജരാക്കിയ മരുന്നുകളെ കുറിച്ചും കോടതിയില്‍ ദൈര്‍ഘ്യമേറിയ വാദപ്രതിവാദങ്ങള്‍ നടന്നു. പ്രതിഭാഗം പറഞ്ഞ മരുന്നുകളുടെ ഡോസേജുകള്‍ സാധാരണ മനോരോഗ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നാണെന്നു കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
ജയിലില്‍ തടവുകാരനായി കഴിഞ്ഞ വേളയില്‍ തനിക്ക് രക്ഷപ്പെടാനുള്ള മാര്‍ഗമായി മാനസിക ദൗര്‍ബല്യത്തെ ഉപയോഗപ്പെടുത്താന്‍ പ്രതി ശ്രമിച്ചിരുന്നതായി പ്രോസിക്യൂഷന്‍ വാദിച്ചു. അതിനുവേണ്ടി ജയില്‍ ലൈബ്രറിയിലെ മെഡിക്കല്‍ ഗ്രന്ഥങ്ങള്‍ പ്രതി വായിക്കുകയും തുടര്‍ന്ന് തന്നെ പരിശോധിച്ച മനോരോഗ വിദഗ്ധരോട് തനിക്ക് സ്‌കിസോഫ്രീനിയ എന്ന രോഗം ഉണ്ട് എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവം നടന്ന് മൂന്നാം ദിനം തന്നെ മനോരോഗ വിദഗ്ധനുമായി പ്രതിയുടെ അഭിമുഖം നടത്തിയിരുന്നു. വൈകാതെ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചും മനോരോഗമില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ ഡോക്ടര്‍മാരുടെ മൊഴികളിലൂടെയാണ് പ്രതിഭാഗത്തിന്റെ വാദം പരാജയപ്പെട്ടത്.
---------------
Hindusthan Samachar / Sreejith S