ഠൗണ്ഷിപ്പ് ഉദ്ദ്ഘാടനത്തിനിടെ ടി.സിദ്ദീഖ് എം.എല്.എയ കൂക്കി വിളിച്ചത് ശരിയായില്ല; മന്ത്രി കെ.രാജന്
Thiruvanathapuram, 02 മാര്‍ച്ച് (H.S.) വയനാട്ടില്‍ മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം ഒന്നാം ഘട്ട ഉദ്ഘാടന ചടങ്ങിനിടെ ടി.സിദ്ദീഖ് എം.എല്‍.എ പ്രസംഗിക്കുമ്പോള്‍ കൂക്കി വിളിച്ചത് ശരിയായില്ലന്ന് മന്ത്രി കെ.രാജന്‍. ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതാണ്. ഓരോ
K Rajan


Thiruvanathapuram, 02 മാര്‍ച്ച് (H.S.)

വയനാട്ടില്‍ മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം ഒന്നാം ഘട്ട ഉദ്ഘാടന ചടങ്ങിനിടെ ടി.സിദ്ദീഖ് എം.എല്‍.എ പ്രസംഗിക്കുമ്പോള്‍ കൂക്കി വിളിച്ചത് ശരിയായില്ലന്ന് മന്ത്രി കെ.രാജന്‍. ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതാണ്. ഓരോ മനുഷ്യരുടെ സ്വഭാവം നമുക്കറിയില്ലല്ലോ. ആസൂത്രിതമായി ഒന്നും നടന്നിട്ടില്ല. കല്ലിട്ടതിനെക്കുറിച്ച് സിദ്ദീഖിനെ പരാമര്‍ശിച്ചല്ല പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.

മുണ്ടക്കൈ-ചൂരല്‍മല അതിജീവിത കുടുംബങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനച്ചടങ്ങില്‍ വച്ചാണ് ടി. സിദ്ദിഖിനെതിരെ കൂവല്‍ ഉണ്ടായത്. സ്വാഗതപ്രസംഗത്തില്‍ ചീഫ് സെക്രട്ടറി എ. ജയതിലക് എംഎല്‍എയുടെ പേര് പരാമര്‍ശിച്ചപ്പോഴും പിന്നീടദ്ദേഹം പ്രസംഗിക്കുമ്പോഴും സദസ്സില്‍നിന്ന് ഒരുവിഭാഗം നിര്‍ത്താതെ കൂക്കിവിളിക്കുകയായിരുന്നു.

എന്നാല്‍ കൂവിയത് മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് തിരുത്തിക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത് സി.പി.എം ആണെന്ന തരത്തിലുള്ള പ്രചരണമാണ് നടത്തുന്നത്. സി.പി.എം അല്ല സര്‍ക്കാരാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും കൈഅയച്ച് സഹായിച്ചിട്ടുണ്ട്. പൊതുജനങ്ങളും യു.ഡി.എഫ് ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ സഹായം ഉപയോഗിച്ചാണ് വീടുകള്‍ നിര്‍മ്മിച്ചത്. അതിനെ രാഷ്ട്രീയവത്ക്കരിക്കുന്നത് മര്യാദകേടാണ്. ദുരന്തമുണ്ടായി മണിക്കൂറുകള്‍ക്കുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും എല്ലാ കാര്യങ്ങള്‍ക്കും മുന്‍കൈ എടുക്കുകയും ചെയ്ത എം.എല്‍.എയെ സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ പുറത്ത് നിന്നും കൂലിക്ക് കൊണ്ടുവന്ന ആളുകള്‍ കൂകി അധിക്ഷേപിച്ചപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മിണ്ടാതിരുന്നത് തികഞ്ഞ മര്യാദകേടാണ്. ജനപ്രതിനിധിയെ ഇതുപോലെ അധിക്ഷേപിക്കാന്‍ പാടില്ല. അദ്ദേഹം മുന്‍കൈ എടുത്താണ് നൂറ്റി അന്‍പതോളം വിദ്യാര്‍ത്ഥികളെ വിദേശത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. പല വീടുകളിലും ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചതും എം.എല്‍.എയാണ്. ഭക്ഷണത്തിനുള്ള പണം സര്‍ക്കാര്‍ നല്‍കാതിരുന്ന കാലത്ത് ആ വീടുകളില്‍ അന്വേഷിച്ച് പോയി അവര്‍ക്ക് വേണ്ട സഹായം നല്‍കുകയും ചികിത്സാ സഹായം എത്തിക്കുകയും ചെയ്തത് എം.എല്‍.എയാണ്. ഇപ്പോഴും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ടി. സിദ്ധിഖിനെ അപമാനിച്ചതില്‍ പ്രതിഷേധിക്കുന്നു. കൂലിക്ക് വിളിച്ച് വരുത്തിയ ആളുകളെക്കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എയെ അധിക്ഷേപിച്ചത് നോക്കി നിന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഓര്‍ത്ത് ലജ്ജിക്കുന്നു. ചെയ്തത് തെറ്റായി പോയി എന്നെങ്കിലും പറയണമായിരുന്നു. അത് പറയാനുള്ള അന്തസ് മുഖ്യമന്ത്രിയും മന്ത്രിമാരും കാട്ടിയില്ല. വന്ന ആളുകളെ നിയന്ത്രിക്കണമായിരുന്നു. ഗൂഡാലോചനയ്ക്ക് പിന്നില്‍ സി.പി.എമ്മുണ്ട്. ദുരന്ത ബാധിതരല്ല കൂകിയത്. ഇറക്കുമതി ചെയ്ത ആളുകളാണ് കൂകിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും കൂട്ടുനിന്നു. ഡി.വൈ.എഫ്.ഐയുടെ പരിപാടിക്കല്ല, സര്‍ക്കാരിന്റെ പരിപാടിക്കാണ് എം.എല്‍.എ പോയത്.

കല്ലിട്ട് പോകലല്ല ഞങ്ങളുടെ പരിപാടിയെന്ന് മന്ത്രി രാജന്‍ പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണ്. ഔദ്യോഗിക പരിപാടിയുടെ മര്യാദ എന്താണെന്ന് മന്ത്രിമാര്‍ മനസിലാക്കണം. സര്‍ക്കാര്‍ നല്‍കുന്നതിന് മുന്‍പ് 52 വീടുകള്‍ മുസ്ലീംലീഗ് നല്‍കി. പത്ത് കോടി രൂപയാണ് വീട് നിര്‍മ്മിക്കുന്നതിന് വേണ്ടി കര്‍ണാടക സര്‍ക്കാര്‍ കൈമാറിയത്. ഒരു വര്‍ഷം എടുത്താണ് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തത്. അതില്‍ നിന്നും ഞങ്ങളുടെ നൂറ് വീട് പണിയാനും സ്ഥലം നല്‍കുമെന്നാണ് കരുതിയത്. എന്നാല്‍ അതിന് തയാറാകാത്ത സാഹചര്യത്തിലാണ് ഞങ്ങള്‍ സ്വന്തമായി സ്ഥലം കണ്ടെത്തി വീട് നിര്‍മ്മാണം ആരംഭിച്ചത്. എല്ലാവരും കൂടി പണം നല്‍കിയതാണ്. ഞാനും ഒരു ലക്ഷം രൂപ നല്‍കയതാണ്. കര്‍ണാടക സര്‍ക്കാരിന്റേത് ഉള്‍പ്പെടെ പണമുണ്ട്. ആ പരിപാടിയുടെ ശോഭ സര്‍ക്കാര്‍ തന്നെ ഇല്ലാതാക്കയെന്നും അദ്ദേഹം വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News