Enter your Email Address to subscribe to our newsletters

Thiruvananthapuram, 20 മാര്‍ച്ച് (H.S.)
2026 കേരള നിയമസഭാ പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റച്ചട്ട ലംഘനങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് നേരിട്ട് പരാതി നൽകാനായി സജ്ജമാക്കിയ സിവിജിൽ (CVIGIL) സംവിധാനത്തിന് മികച്ച പ്രതികരണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു ഖേൽക്കർ. മാർച്ച് 20-ലെ കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 4585 പരാതികളാണ് ഒറ്റദിവസം കൊണ്ട് ആപ്പിലൂടെ ലഭിച്ചത്. ഇതിൽ 4528 പരാതികളും അതിവേഗം പരിശോധിച്ച് തീർപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഫ്ലയിംഗ് സ്ക്വാഡുകൾക്കും മറ്റ് ഉദ്യോഗസ്ഥർക്കും സാധിച്ചു.
ലഭിച്ച പരാതികളിൽ നടപടി സ്വീകരിക്കാൻ എടുത്ത സംസ്ഥാനത്തെ ശരാശരി സമയം വെറും 10 മിനിറ്റും 45 സെക്കൻഡും മാത്രമാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള 100 മിനിറ്റ് എന്ന പരമാവധി സമയപരിധിക്കുള്ളിൽ തന്നെ 4402 കേസുകൾ പൂർണ്ണമായും പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചു. തീർപ്പാക്കിയ പരാതികളിൽ 4516 എണ്ണവും വസ്തുതാപരമായി ശരിയാണെന്ന് കണ്ടെത്തിയത് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ പൊതുജനങ്ങളുടെ ഉയർന്ന ജാഗ്രതയെയാണ് സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ തീർപ്പാക്കിയതിൽ പരാതികൾ തിരുവനന്തപുരം ജില്ലയാണ് സംസ്ഥാനത്ത് ഒന്നാമതെത്തിയത്.
പണവിതരണം, മദ്യവിതരണം, അനധികൃത പോസ്റ്ററുകൾ, വ്യാജവാർത്തകൾ തുടങ്ങിയ ചട്ടലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് സിവിജിൽ ആപ്പിലൂടെ തത്സമയം ചിത്രങ്ങളോ വീഡിയോകളോ സഹിതം അജ്ഞാതരായും പരാതികൾ സമർപ്പിക്കാവുന്നതാണ്. പരാതി ലഭിച്ചാലുടൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടി സ്വീകരിക്കുന്നതാണ് സുഗമവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടത്തിപ്പിന് പൊതുജനങ്ങളുടെയും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും സഹകരണം ഉണ്ടാവണം എന്നും ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
---------------
Hindusthan Samachar / Sreejith S