ഊർജ്ജ സുരക്ഷാ ഉറപ്പാക്കുന്നതിന് കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണം: മുഖ്യമന്ത്രി
Thiruvananthapuram , 21 മാര്ച്ച് (H.S.) ഊർജ്ജ സുരക്ഷാ ഉറപ്പാക്കുന്നതിന് കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണം: മുഖ്യമന്ത്രി..അമേരിക്കൻ താൽപര്യങ്ങൾക്കു കീഴ്പ്പെട്ടുകൊണ്ട് കോൺഗ്രസും ബിജെപിയും നയിച്ച കേന്ദ്രസർക്കാരുകൾ വർഷങ്ങളായി സ്വീകരിച്ച നയങ്ങ
Pinarayi Vijayan


Thiruvananthapuram , 21 മാര്ച്ച് (H.S.)

ഊർജ്ജ സുരക്ഷാ ഉറപ്പാക്കുന്നതിന് കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണം: മുഖ്യമന്ത്രി..അമേരിക്കൻ താൽപര്യങ്ങൾക്കു കീഴ്പ്പെട്ടുകൊണ്ട് കോൺഗ്രസും ബിജെപിയും നയിച്ച കേന്ദ്രസർക്കാരുകൾ വർഷങ്ങളായി സ്വീകരിച്ച നയങ്ങളാണ് ഇന്ന് രാജ്യത്തനുഭവപ്പെടുന്ന ഗുരുതരമായ ഊർജ്ജ പ്രതിസന്ധിക്ക് വഴിവെച്ചത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഈ പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കുകയും രാജ്യത്തിന്റെ ഊർജ്ജസുരക്ഷയെ തന്നെ അനിശ്ചിതത്വത്തിലാക്കുകയും ചെയ്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു..

2006-ൽ ഇന്ത്യ–ഇറാൻ വാതക പൈപ്പ്ലൈൻ പദ്ധതിയിൽ നിന്നും പിന്മാറിയ തീരുമാനം രാജ്യത്തിന്റെ ദീർഘകാല താൽപര്യങ്ങളെ അവഗണിച്ച ചരിത്രപരമായ പിഴവായിരുന്നു. അമേരിക്കൻ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് അന്ന് ഈ പദ്ധതി ഉപേക്ഷിക്കപ്പെട്ടത്. ഇന്ത്യ - ഇറാൻ വാതക പൈപ്പ്ലൈനിനുവേണ്ടി

നിലപാടെടുത്തു എന്ന ഒറ്റക്കാരണത്താൽ അന്നത്തെ കേന്ദ്ര പെട്രോളിയം മന്ത്രിയായ മണിശങ്കർ അയ്യരെ 2006-ൽ ആ സ്ഥാനത്തു നിന്നും നീക്കാനാണ് കോൺഗ്രസ്സ് നേതൃത്വം തയ്യാറായത്.

അതിനൊപ്പം തന്നെ സ്വകാര്യ കോർപ്പറേറ്റ് താൽപര്യങ്ങൾക്ക് അനുകൂലമായ നിലപാടുകളും ആ തീരുമാനത്തെ സ്വാധീനിച്ചതായി പൊതുവേ വിലയിരുത്തപ്പെട്ടിരുന്നു.

മണിശങ്കർ അയ്യരെ മാറ്റി കോർപ്പറേറ്റുകളുടെ അടുപ്പക്കാരനായ മുരളി ദേവ്രയെ പെട്രോളിയം മന്ത്രിസ്ഥാനത്തു പ്രതിഷ്ഠിക്കുകയാണ് കോൺഗ്രസ്സ് ചെയ്തത്. തുടർന്നുണ്ടായ നയപരമായ മാറ്റങ്ങൾ രാജ്യത്തിന്റെ ഊർജ്ജ സ്വയംപര്യാപ്തതയെ ശക്തിപ്പെടുത്തുന്നതിനുപകരം കോർപ്പറേറ്റ് കേന്ദ്രീകൃത സമീപനങ്ങൾക്കാണ് വഴിവെച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി .

ഇന്ന് ബിജെപി ഭരണത്തിൽ ഒരു സ്വകാര്യ ഊർജ്ജകമ്പനിക്ക് ലഭിച്ച അമിതമായ പ്രാധാന്യവും സൗകര്യങ്ങളും ഈ പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്. അമേരിക്കയിൽ പോലും പതിറ്റാണ്ടുകൾക്കുശേഷം ലഭിച്ച പുതിയ എണ്ണ ശുദ്ധീകരണ അനുമതി ഇന്ത്യൻ സ്വകാര്യ കമ്പനിക്കാണ് ലഭിച്ചതെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന കാര്യത്തിൽ പോലും ഇന്ത്യ അമേരിക്കൻ ഭീഷണിക്കു വഴങ്ങുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. രാജ്യത്തിന്റെ താൽപര്യങ്ങളേക്കാൾ കോർപ്പറേറ്റ് - അന്തർദേശീയ ബന്ധങ്ങൾക്കു മുൻഗണന നൽകുന്ന സമീപനമാണ് ഇതിലൂടെ വ്യക്തമാവുന്നത്.

ഇപ്പോൾ അന്താരാഷ്ട്ര വിപണികളോട് അമിതമായ ആശ്രിതത്വം മൂലം ഇന്ധനവില വർദ്ധനയും വിതരണ അനിശ്ചിതത്വവും രാജ്യത്തെ സാധാരണ ജനങ്ങളെയും വ്യവസായ മേഖലയെയും കടുത്ത പ്രതിസന്ധിയിലേക്ക് വീഴ്ത്തിയിരിക്കുകയാണ്. ഹോട്ടൽ ഉൾപ്പെടെയുള്ള സേവന മേഖലകൾ ഗുരുതരമായ ആഘാതം നേരിടുന്നു. ഇത്രയും ഗുരുതരമായ അവസ്ഥയിൽ പോലും യുദ്ധസാഹചര്യം മുൻകൂട്ടി കണക്കിലെടുത്ത് കരുതൽ ശേഖരം വർദ്ധിപ്പിക്കുകയോ, ദേശീയ ഉൽപ്പാദനം ശക്തിപ്പെടുത്തുകയോ, വൈവിധ്യമാർന്ന ഊർജ്ജ ഉറവിടങ്ങൾ ഉറപ്പാക്കുകയോ ചെയ്യുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിൽ നിന്നും ആവശ്യമായ ഇടപെടലുകൾ കാണാനില്ല എന്നത് അതീവ ഗൗരവകരമാണെന്നും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു.

ഇത്തരം പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തിന്റെ ഊർജ്ജസുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തരവും ദൂരദർശിയുമായ നടപടികൾ കേന്ദ്രസർക്കാർ കൈക്കൊള്ളേണ്ടതാണ്.

വിദേശ സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്ത സ്വതന്ത്രമായ ഊർജ്ജ-വിദേശ നയം സ്വീകരിക്കാനും ദീർഘകാല കരാറുകൾ വഴി ഇന്ധനലഭ്യത ഉറപ്പാക്കാനും ദേശീയ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാനും പുതുക്കാവുന്ന ഊർജ്ജ മേഖലയെ ശക്തിപ്പെടുത്താനും വിലക്കയറ്റത്തിൽ നിന്ന് സാധാരണ ജനങ്ങളെ സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കാനും കേന്ദ്രസർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News