Enter your Email Address to subscribe to our newsletters

Thiruvananthapuram , 21 മാര്ച്ച് (H.S.)
സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ പാവപ്പെട്ട ജനങ്ങള്ക്ക് ആശ്വാസമേകി വിഷു പ്രമാണിച്ച് ക്ഷേമ പെൻഷൻ വിതരണത്തിനുള്ള തീയതികള് പ്രഖ്യാപിച്ചു.
വരാനിരിക്കുന്ന വിഷു ആഘോഷങ്ങള് കണക്കിലെടുത്ത് മാർച്ച്, ഏപ്രില് മാസങ്ങളിലെ പെൻഷൻ വിതരണം നേരത്തെയാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതുപ്രകാരം സംസ്ഥാനത്തെ 62 ലക്ഷം ഗുണഭോക്താക്കള്ക്ക് 2000 രൂപ വീതമാണ് ഇത്തവണ കൈകളില് എത്തുക. സാമ്പത്തിക പ്രതിസന്ധികള്ക്കിടയിലും ഉത്സവകാലത്ത് സാധാരണക്കാരുടെ പ്രയാസങ്ങള് കുറയ്ക്കുന്നതിനാണ് സർക്കാർ മുൻഗണന നല്കുന്നത്. രണ്ടാം പിണറായി സർക്കാർ 51,534 കോടി രൂപയാണ് ക്ഷേമ പെൻഷനായി വിതരണം ചെയ്തത്.
സംസ്ഥാനത്തെ ഏകദേശം 62 ലക്ഷത്തോളം വരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കള്ക്കും വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻകാർക്കുമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. പുതിയ തീരുമാനമനുസരിച്ച് മാർച്ച് മാസത്തെ പെൻഷൻ വിതരണം ഈ മാസം 25-ന് തന്നെ ആരംഭിക്കും. ഇതിന് തൊട്ടുപിന്നാലെ ഏപ്രില് മാസത്തെ പെൻഷൻ വിതരണം മാർച്ച് 31-ന് തുടങ്ങാനാണ് ധനവകുപ്പ് നിർദ്ദേശം നല്കിയിരിക്കുന്നത്. വിഷു ആഘോഷത്തിന് മുൻപായി ജനങ്ങളുടെ കൈകളില് പണമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏപ്രില് മാസത്തെ പെൻഷൻ തുക അഡ്വാൻസായി നല്കാൻ സർക്കാർ തയ്യാറായത്. സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നവർക്കും വിവിധ ക്ഷേമനിധി ബോർഡുകളില് നിന്ന് പെൻഷൻ കൈപ്പറ്റുന്നവർക്കും ഈ ആനുകൂല്യം ഒരുപോലെ ലഭ്യമാകും.
പെൻഷൻ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള് വഴിയും നേരിട്ടും വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങള് പൂർത്തിയായിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങള് നല്കിയിട്ടുള്ളവർക്ക് തുക നേരിട്ട് അക്കൗണ്ടിലെത്തും. മറ്റുള്ളവർക്ക് ബാങ്കുകള് വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങള്ക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകള് വഴി വിതരണം ചെയ്യും. സാമ്പത്തിക പ്രതിസന്ധികള്ക്കിടയിലും ഉത്സവകാലത്ത് സാധാരണക്കാരുടെ പ്രയാസങ്ങള് കുറയ്ക്കുന്നതിനാണ് സർക്കാർ മുൻഗണന നല്കുന്നത്. ഇതിനായി ആവശ്യമായ തുക ധനവകുപ്പ് ഇതിനകം അനുവദിച്ചു കഴിഞ്ഞു
ഒന്നാം പിണറായി സർക്കാർ 35,154 കോടി രൂപ പെൻഷനായി നല്കി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 600 രൂപയായിരുന്നു ക്ഷേമ പെൻഷൻ. ഒന്നും രണ്ടും പിണറായി സർക്കാരുകള് ഘട്ടംഘട്ടമായി പെൻഷൻ 2000 രൂപയായി വർദ്ധിപ്പിച്ചു. മസ്റ്ററിംഗ് നടപടികള് കൃത്യമായി പൂർത്തിയാക്കിയ ഗുണഭോക്താക്കള്ക്ക് തുക തടസ്സമില്ലാതെ ലഭിക്കുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ വിതരണ നടപടികള് പൂർത്തിയാക്കി എല്ലാ ഗുണഭോക്താക്കള്ക്കും തുക ലഭ്യമാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR