Enter your Email Address to subscribe to our newsletters

Kasaragod , 22 മാര്ച്ച് (H.S.)
യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല രൂപത്തിലാക്കി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇരിയണ്ണി ബേപ്പ് നിട്ടൂർമൂല സ്വദേശി അനൂപ് പി (24) നെയാണ് കാസർകോട് സൈബർ ക്രൈം പൊലീസ് പിടികൂടിയത്.
പ്രതിയുടെ താമസസ്ഥലത്തിനടുത്തുള്ള മുപ്പതോളം പെൺകുട്ടികളുടെ ചിത്രങ്ങളാണ് ദുരുപയോഗം ചെയ്തത്.
പരാതിയുമായി നിരവധി പെൺകുട്ടികൾ രംഗത്ത് എത്തിയിട്ടുണ്ട്. പുരുഷന്മാരുടെ ചിത്രങ്ങളും മോർഫ് ചെയ്തു പ്രചരിപ്പിച്ചു. കൂടുതൽ പേർക്ക് പങ്ക് ഉണ്ടോയെന്ന് അന്വേഷിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അനൂപ് താമസിക്കുന്നത്. ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പ്രതിയിൽ നിന്ന് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, രണ്ട് മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്ക് എന്നിവയും പൊലീസ് പിടിച്ചെടുത്തു. ഇവ കൂടുതൽ സാങ്കേതിക പരിശോധനയ്ക്കായി അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ചില പുരുഷന്മാരുടെ ഫോട്ടോകളും യുവതികളുടെ ചിത്രങ്ങളോടൊപ്പം ചേർത്ത് നഗ്നചിത്രങ്ങൾ ഉണ്ടാക്കിയെന്ന തരത്തിലുള്ള പരാതികളും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
അഞ്ച് പേരാണ് പൊലീസിന് ഔദ്യോഗികമായി പരാതി നൽകിയിരിക്കുന്നത്. എന്നാൽ, ഇതിൽ ഇരകളായവരുടെ എണ്ണം ഇതിലും കൂടുതലായിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. ആഴ്ചകൾക്ക് മുമ്പ് ഒരു പെൺകുട്ടിയാണ് ആദ്യം സൈബർ സെല്ലിൽ പരാതി നൽകിയത്. അന്ന് പ്രതിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി മൊഴി നൽകാൻ തയ്യാറാകാതിരുന്നതിനാൽ അന്നേദിവസം വിട്ടയച്ചിരുന്നു. പിന്നീട് മൂന്ന് പെൺകുട്ടികൾ കൂടി പരാതി നൽകി മൊഴി നൽകിയതോടെയാണ് കേസെടുക്കാൻ പൊലീസ് തീരുമാനിച്ചത്. തുടർന്ന് അന്വേഷണം ശക്തമാക്കിയതോടെയാണ് യുവാവിനെ പിടികൂടിയത്.
പൊലീസ് പറയുന്നത് ഇങ്ങനെകഴിഞ്ഞ മാർച്ച് 11 മുതൽ 16 വരെയുള്ള ദിവസങ്ങളിലായി മുളിയാർ ഗ്രാമത്തിലെ ഇരിയണ്ണി സ്വദേശിനികളായ മൂന്ന് യുവതികളുടെ ചിത്രങ്ങളാണ് പ്രതി ദുരുപയോഗം ചെയ്തത്. ഇവരുടെ അറിവോ സമ്മതമോ കൂടാതെ കൈക്കലാക്കിയ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി മാറ്റുകയും തുടർന്ന് 'ടെലിഗ്രാം' (Telegram) ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുകയുമായിരുന്നു. യുവതികളുടെ പരാതിയെത്തുടർന്ന് കാസർകോട് സൈബർ പൊലീസ് സ്റ്റേഷൻ ക്രൈം നമ്പർ 12/26 ആയി കേസ് രജിസ്റ്റർ ചെയ്തു.
അന്വേഷണവും അറസ്റ്റുംകാസർകോട് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എച്ച് മുഹമ്മദ് ഖാൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. എസ്സിപിഒമാരായ സവാദ് അഷ്റഫ്, സുധീഷ്, ഡബ്ല്യുസിപിഒ നജ്ന , സിപിഒ വിപിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR