'ഹിന്ദു എം.എൽ.എ' പരാമർശം; ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസ്
Thrishur , 22 മാര്ച്ച് (H.S.) തൃശ്ശൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ ഗുരുവായൂർ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി. ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. ഗുരുവായൂരിൽ ''ഹിന്ദു എം.എൽ.എ'' വേ
'ഹിന്ദു എം.എൽ.എ' പരാമർശം; ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസ്


Thrishur , 22 മാര്ച്ച് (H.S.)

തൃശ്ശൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ ഗുരുവായൂർ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി. ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. ഗുരുവായൂരിൽ 'ഹിന്ദു എം.എൽ.എ' വേണമെന്ന ഇദ്ദേഹത്തിന്റെ വിവാദ പരാമർശത്തെത്തുടർന്നാണ് നടപടി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കറുടെ കർശന നിർദ്ദേശപ്രകാരം ജില്ലാ കളക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

വിവാദത്തിന് കാരണമായ പരാമർശം

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് ബി. ഗോപാലകൃഷ്ണൻ വിവാദ പ്രസ്താവന നടത്തിയത്. കഴിഞ്ഞ 50 വർഷമായി ഗുരുവായൂർ മണ്ഡലത്തിൽ ഒരു 'ഹിന്ദു എം.എൽ.എ' ഉണ്ടായിട്ടില്ലെന്നും ഇത് ബോധപൂർവം സൃഷ്ടിക്കപ്പെട്ടതാണെന്നും അദ്ദേഹം ആരോപിച്ചു. മണ്ഡലത്തിലെ വോട്ടർമാരിൽ 48 ശതമാനത്തോളം ഹിന്ദുക്കളായിട്ടും ഒരു ഹിന്ദു പ്രതിനിധി ഇല്ലാത്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം വീഡിയോയിൽ പറഞ്ഞു.

കൊടുങ്ങല്ലൂരമ്മയുടെ നടയിൽനിന്ന് താൻ ഗുരുവായൂരിലേക്ക് എത്തിയത് ഭഗവാൻ ഗുരുവായൂരപ്പന്റെ വിളി കേട്ടാണ്. ഈ വരവ് ഒരു നിയോഗമാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി ഗുരുവായൂരപ്പന്റെ മണ്ണ് അമ്പലക്കൊള്ളക്കാരുടെയും അമ്പലവിരോധികളുടെയും വർഗീയ മതരാഷ്ട്ര വാദികളുടെയും തടവറയിലാണ്. ഇത്തരം ശക്തികളെ ആട്ടി ഓടിച്ച് ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയെ മോചിപ്പിക്കാനാണ് ഭഗവാൻ എന്നെ വിളിച്ചിരിക്കുന്നത്, എന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാക്കുകൾ.

നിയമനടപടികൾ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മതപരമായ ചിഹ്നങ്ങളോ ആരാധനാലയങ്ങളോ ഉപയോഗിക്കരുതെന്ന മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തി. ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കൽ (BNS സെക്ഷൻ 192), വോട്ടർമാർക്കിടയിൽ ശത്രുത വളർത്തൽ (ജനപ്രാതിനിധ്യ നിയമം സെക്ഷൻ 125) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഗുരുവായൂർ മണ്ഡലം റിട്ടേണിംഗ് ഓഫീസർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

രാഷ്ട്രീയ പ്രത്യാഘാതങ്ങൾ

ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരെ എൽ.ഡി.എഫും യു.ഡി.എഫും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. മണ്ഡലത്തിലെ മതസൗഹാർദ്ദം തകർക്കാനും വോട്ടർമാരെ വർഗീയമായി ചേരിതിരിക്കാനുമാണ് ബിജെപി ശ്രമിക്കുന്നതെന്ന് സി.പി.എം ആരോപിച്ചു. ഇത് സംബന്ധിച്ച് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകിയിരുന്നു.

എന്നാൽ, തന്റെ നിലപാടിൽ മാറ്റമില്ലെന്നും തന്നെ വർഗീയവാദി എന്ന് വിളിച്ചാലും പ്രശ്നമില്ലെന്നും ബി. ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നും ഗുരുവായൂരിന്റെ മോചനത്തിനായുള്ള പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ചൂടിലായിരിക്കുന്ന കേരളത്തിൽ ഈ കേസ് രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഗുരുവായൂർ മണ്ഡലത്തിൽ ഈ വിഷയം ആയുധമാക്കി മുന്നണികൾ പ്രചാരണം ശക്തമാക്കും.

---------------

Hindusthan Samachar / Roshith K


Latest News