Enter your Email Address to subscribe to our newsletters

Kannur , 23 മാര്ച്ച് (H.S.)
കണ്ണൂർ എന്ന കമ്യൂണിസ്റ്റ് കോട്ടയിൽ നിന്ന് പുറത്തുപോയി പാർട്ടിയെ വെല്ലുവിളിച്ച ചരിത്രം എം വി രാഘവൻ എന്ന അതികായൻ്റേതായിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം അതേ കണ്ണൂരിൻ്റെ രാഷ്ട്രീയ മണ്ണിൽ വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും വിമത പതാക ഉയർത്തുമ്പോൾ കേരളം ഉറ്റുനോക്കുന്നത് പഴയ ചരിത്രത്തിൻ്റെ ആവർത്തനമാണോ അതോ പുതിയൊരു രാഷ്ട്രീയ സമവാക്യത്തിൻ്റെ തുടക്കമാണോ എന്നാണ്.
സിപിഎമ്മിനെ വെല്ലുവിളിച്ചു പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും നാമനിർദേശ പത്രിക സമർപ്പിച്ചതോടെ, പാർട്ടിയുടെ ഉരുക്കുകോട്ടയായ കണ്ണൂരിൽ എം വി രാഘവന് ശേഷം ഔദ്യോഗിക നേതൃത്വത്തെ ധിക്കരിച്ചു പുറത്തുവന്ന രണ്ട് പ്രമുഖ നേതാക്കളായി ഇരുവരും മാറി.
ബദൽ രേഖാ വിവാദത്തെത്തുടർന്നാണ് എം വി രാഘവന് പാർട്ടിക്ക് പുറത്തുപോകേണ്ടി വന്നതെങ്കിൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി കെ ഗോവിന്ദന് സീറ്റ് നിഷേധിച്ചതായിരുന്നു പുറത്തുപോകാൻ കാരണം. വി കുഞ്ഞികൃഷ്ണനാകട്ടെ, പാർട്ടിയിലെ അഴിമതി കഥകൾ തുറന്നുപറഞ്ഞതിലുള്ള ശിക്ഷയായിരുന്നു. യുഡിഎഫ് പിന്തുണയോടെ ഇരുവരും പത്രിക സമർപ്പിച്ചതിനെ സിപിഎം നേതൃത്വം രൂക്ഷമായി വിമർശിക്കുമ്പോൾ, പഴയ ചരിത്രങ്ങൾ മുൻനിർത്തിയാണ് ഇരുവരും അതിനെ പ്രതിരോധിക്കുന്നത്.
എം വി ആറിൻ്റെ ചരിത്രം
1982-ൽ കെ കരുണാകരൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ വീണതിനെത്തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഭൂരിപക്ഷം നേടി. മേയ് 24-ന് കരുണാകരൻ വീണ്ടും മുഖ്യമന്ത്രിയായി. ഇരിക്കൂറിൽ നിന്നുള്ള കെ സി ജോസഫിൻ്റെ ജൈത്രയാത്ര ആരംഭിച്ചതും ആ വർഷമായിരുന്നു. എ കെ ആൻ്റണി വിഭാഗത്തിനൊപ്പമായിരുന്ന (യുഡിഎഫ് ) കെ സി ജോസഫ്, 2021 വരെ തുടർച്ചയായി ഇരിക്കൂറിനെ പ്രതിനിധീകരിച്ചു.
അന്ന് പയ്യന്നൂരിൽ നിന്ന് എം വി രാഘവൻ, തളിപ്പറമ്പിൽ നിന്ന് സി പി മൂസാൻകുട്ടി, അഴീക്കോട് നിന്ന് പി ദേവൂട്ടി, കൂത്തുപറമ്പിൽ നിന്ന് പി വി കുഞ്ഞിക്കണ്ണൻ, തലശ്ശേരിയിൽ നിന്ന് കോടിയേരി ബാലകൃഷ്ണൻ എന്നിവർ സിപിഎം ടിക്കറ്റിൽ വിജയിച്ചു. കോടിയേരി ആദ്യമായി നിയമസഭയിലെത്തിയതും ഈ തെരഞ്ഞെടുപ്പിലായിരുന്നു. സിപിഎം ചിഹ്നത്തിൽ എം വി രാഘവൻ നേടിയ അവസാന വിജയമായിരുന്നു ഇത്.
ജനതാ പാർട്ടി ഗോപാലൻ വിഭാഗത്തിലെ പി ഭാസ്കരൻ കണ്ണൂരിൽ നിന്നും എടക്കാട് നിന്ന് കോൺഗ്രസ് എസിലെ എ കെ ശശീന്ദ്രനും പേരാവൂരിൽ നിന്ന് ആൻ്റണി വിഭാഗത്തിലെ കെ പി നൂറുദീനും പെരിങ്ങളത്ത് നിന്ന് അഖിലേന്ത്യ മുസ്ലീം ലീഗിലെ എൻ എ മുഹമ്മദ് ഹാജിയും വിജയിച്ചു കയറി. നൂറുദീൻ അന്ന് മന്ത്രിയായി. 1982 ഡിസംബർ 13ന് ആൻ്റണി വിഭാഗം കോൺഗ്രസിൽ ലയിച്ചു.
1984-ൽ ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടർന്ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 17 സീറ്റുകൾ നേടി മിന്നും വിജയം കരസ്ഥമാക്കി. പാട്യം രാജനെ പരാജയപ്പെടുത്തി മുല്ലപ്പള്ളി രാമചന്ദ്രൻ ആദ്യമായി കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് വിജയിച്ചു.
1985-ല് പെരിങ്ങലത്തെ ഉപതെരഞ്ഞെടുപ്പിൽ അഖിലേന്ത്യ ലീഗിലെ ഇ ടി മുഹമ്മദ് ബഷീർ വിജയിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി. അപ്പോഴേക്കും കേരള സിപിഎമ്മിൽ എം വി രാഘവൻ വലിയ സ്വാധീനമുള്ള നേതാവായി പരിണമിച്ചിരുന്നു.സംഘടനയിൽ ആൾബലം കൂടിയ രാഘവൻ പുറത്തും ആവേശമായി വളർന്നു.
ബദൽ രേഖയും പുറത്താക്കലും
സിപിഎമ്മിനുള്ളില് ഇഎംഎസ്- അച്യുതാനന്ദൻ വിഭാഗത്തിനെതിരെ നായനാർ- എംവിആർ വിഭാഗം രൂപം കൊണ്ടു. തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികൾ സിപിഎമ്മിലെ ഒരു വിഭാഗത്തെ ഇരുത്തി ചിന്തിപ്പിച്ച നാളുകൾ. തെരഞ്ഞെടുപ്പിൽ പുതിയ സാധ്യതകളെ കുറിച്ചുള്ള ആലോചനയായി. അങ്ങനെയാണ് മുസ്ലിം ലീഗും കേരള കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കണമെന്ന ചർച്ചയുമായി നേതൃത്വത്തിനു മുന്നിൽ ബദൽ രേഖ എംവിആര് കൊണ്ടു വന്നത്. വർഗീയ സാമുദായിക ശക്തികളുമായി ചങ്ങാത്തം ഇല്ലെന്ന ഔദ്യോഗിക ലൈനിൽ നിന്നെതിരായ ബദൽ രേഖയിൽ കണ്ണൂരിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പുത്തലത്ത് നാരായണൻ, പാഠ്യം രാജൻ, സി പി മൂസാൻകുട്ടി എന്നിവരും ഒപ്പിട്ടു. 1985ലെ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച രേഖയ്ക്ക് എതിരെ ഇഎംഎസ് രൂക്ഷമായി എതിർത്തു.
സമ്മേളനം ബദൽ രേഖ തള്ളിയപ്പോൾ പാർട്ടിയുടെ പുറത്തേക്കുള്ള രാഘവൻ്റെ വഴി കൂടിയായിരുന്നു അത്. കൊൽക്കത്ത പാർട്ടി കോൺഗ്രസിനു ശേഷം രാഘവനെ 1986 ജനുവരി 13 പാർട്ടിയിൽ നിന്ന് ഒരു വർഷത്തേക്ക് രാഘവനെ സസ്പെൻഡ് ചെയ്തു. ജനുവരി 16ന് കണ്ണൂരിൽ നടന്ന പൊതുയോഗത്തിൽ ഇഎംഎസ് രാഘവനെ പ്രതിക്കൂട്ടിൽ നിർത്തി. തർക്കം തീർക്കാൻ പല ചർച്ചകളും ഉണ്ടായി. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെ ചർച്ചയും ചായകുടിയും ക്ഷണവും സ്ഥിതി വഷളാക്കി. എകെജി ആശുപത്രിയുടെയും വിഷ ചികിത്സ കേന്ദ്രത്തിൻ്റെയും ചുമതലയൊഴിയാൻ പാർട്ടി ആവശ്യപ്പെട്ടെങ്കിലും രാഘവൻ വഴങ്ങിയില്ല. ഒടുവില് ജൂൺ 23ന് രാഘവനെ പുറത്താക്കി. 1987-ല് കുഞ്ഞിക്കണ്ണനും പാർട്ടിക്ക് പുറത്തേക്ക് പോയി. 1980 മുതൽ എൽഡിഎഫ് കൺവീനർ ആയിരുന്നു കുഞ്ഞിക്കണ്ണൻ.പൊരുതാനുറച്ച് എംവിആർ 1987ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാവരും ഉറ്റുനോക്കിയത് രാഘവൻ്റെ പോരാട്ടം ആയിരുന്നു. എംവിആർ യുഡിഎഫിനൊപ്പം എത്തിയതോടെ അങ്കത്തിൻ്റെ ശൈലി മാറി. അഴീക്കോട് മണ്ഡലത്തിൽ പഴയ ശിഷ്യൻ സിപിഎമ്മിലെ ഇ പി ജയരാജൻ ആയിരുന്നു എതിരാളി. വിജയം ഗുരുവിനൊപ്പമായിരുന്നു.കെ സി ജോസഫ് ഇരിക്കൂറിൽ രണ്ടാം ജയത്തോടെ ഇരിപ്പുറപ്പിച്ചു. സി പി നാരായണൻ പയ്യന്നൂർ, കെ കെ എൻ പരിയാരം തളിപ്പറമ്പ്, ഒ ഭരതൻ എടക്കാട്, കോടിയേരി ബാലകൃഷ്ണൻ തലശ്ശേരി, കെ പി മമ്മു കൂത്തുപറമ്പ്, എന്നിവരായിരുന്നു സിപിഎമ്മിൻ്റെ വിജയികൾ. കെ പി നൂറുദ്ദീൻ പേരാവൂരും പി ഭാസ്കരൻ കണ്ണൂരിലും കോൺഗ്രസിൻ്റെ ജേതാക്കളായി. ജനതാ പാർട്ടിയിലെ പിആർ കുറുപ്പ് പെരിങ്ങളത്തെ പ്രതിനിധാനം ചെയ്തു.
എംവി ആറിൻ്റെ സന്തതസഹചാരി മൂസൻ കുട്ടി തളിപ്പറമ്പിൽ പരാജയപ്പെട്ടു. തൃക്കരിപ്പൂരിൽ നിന്ന് ജയിച്ച ഇ കെ നായനാർ 1987 മാർച്ച് 23 ന് മുഖ്യമന്ത്രിയായി. 1987-ല് എകെജി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ് കണ്ണൂരിനെ കേരളത്തിൽ തന്നെ വാർത്തകളിൽ നിറച്ചു. സിപിഎം ആശുപത്രി പിടിച്ചെടുത്തതോടെ നിയമ പോരാട്ടങ്ങളുടെ പിന്നാലെയായി പിന്നീട് എം വി രാഘവൻ. കള്ളവോട്ട് ആരോപിച്ച് രാഘവൻ നിയമസഭയിൽ നടത്തിയ പ്രതിഷേധം കയ്യാങ്കളിയിലേക്കും മാറി. രാമകൃഷ്ണനെ കൈയേറ്റം ചെയ്തു എന്ന് കാണിച്ചു രാഘവനെ സസ്പെൻഡ് ചെയ്തു. തളരാതെ രാഘവൻ പിന്നെയും മുന്നേറി.
1989 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ മുന്നേറ്റം ഉണ്ടായപ്പോൾ സിപിഎമ്മിന് പാലക്കാടും കാസർകോടും മാത്രമായിരുന്നു വിജയിക്കാൻ കഴിഞ്ഞത്. കണ്ണൂരിൽ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വീണ്ടും വിജയിച്ചു കയറി. സിപിഎമ്മിലെ പി ശശി തോറ്റു. ജില്ലാതല ഭരണനിർവഹണ സംവിധാനത്തിൻ്റെ ഭാഗമായി 1991 ജനുവരിയിൽ നടന്ന ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തരംഗമായിരുന്നു. 13 ജില്ലാ കൗൺസിലുകളും ഇടതു പക്ഷം വിജയിച്ചു. കണ്ണൂരിൽ സിപിഎമ്മിലെ ടി കെ ബാലൻ ജില്ലാ കൗൺസിൽ അധ്യക്ഷനായി. എൽഡിഎഫിൻ്റെ വിജയം കണക്കിലെടുത്ത് നിയമസഭാ കാലാവധിക്ക് ഒരു വർഷം മുമ്പേ സഭ പിരിച്ചുവിട്ടു.
1991 ജൂണില് വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങി. ഇടതുമുന്നണിയുടെ കണക്കുകൂട്ടലുകൾ എല്ലാം പിഴച്ചു. രാജീവ് ഗാന്ധി വധത്തെ തുടർന്നുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം ആഞ്ഞുവീശിയെങ്കിലും കണ്ണൂർ ഇടതുപക്ഷ കോട്ടയായി തന്നെ നിലകൊണ്ടു. കോൺഗ്രസിലെ കെ സി ജോസഫ് ഇരിക്കൂറിലും കെ പി നൂറുദീൻ പേരാവൂരിലും രാമകൃഷ്ണൻ കണ്ണൂരിലും ലീഗിലെ കെ എം സൂപ്പി പെരിങ്ങളത്തും സിപിഎമ്മിലെ സിപി നാരായണൻ പയ്യന്നൂരിലും പാചേനി കുഞ്ഞിരാമൻ തളിപ്പറമ്പിലും പിണറായി വിജയൻ കൂത്തുപറമ്പിലും ഒ ഭരതൻ എടക്കാടും കെ പി മമ്മു തലശ്ശേരിയിലും വിജയിച്ചു കയറി. ഇ പി ജയരാജനിലൂടെ അഴീക്കോട് വീണ്ടും പിടിച്ചെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR