Enter your Email Address to subscribe to our newsletters

Thiruvananthapuram , 25 മാര്ച്ച് (H.S.)
മെഡിക്കൽ കോളേജ് ഐ.സി.യുവിലെ തീപിടുത്തം : ഉന്നതതല അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐ.സി.യു വിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ ഐ.സി.യുവിൽ നിന്നും മാറ്റിയ 5 രോഗികൾ മരിച്ചതിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തെകുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് നിർദ്ദേശം നൽകിയത്. സംഭവത്തെകുറിച്ച് കേൾക്കുന്ന കാര്യങ്ങൾ വിശദവും സുതാര്യവുമായി പരിശോധിക്കണം. ഐ.സി.യുവിൽ നിന്നും രോഗികളെ യഥാസമയം മാറ്റുന്നതിനായി സ്വീകരിച്ച നടപടികൾ, അഞ്ചു രോഗികളുടെ മരണകാരണം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വസ്തുതകൾ, ഫോറൻസിക് വിദഗ്ദ്ധന്റെ അഭിപ്രായം തുടങ്ങിയ വിവരങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കുന്ന റിപ്പോർട്ട് 5 ആഴ്ചക്കുള്ളിൽ കമ്മീഷനിൽ സമർപ്പിക്കണം.
ഡോക്ടർമാർ, മറ്റ് ജീവനക്കാർ, കൂട്ടിരിപ്പുകാർ, മരിച്ചവരുടെ ബന്ധുക്കൾ എന്നിവരുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തണം. സംഭവവുമായി ബന്ധപ്പെട്ട ആശുപത്രി രേഖകൾ, പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ്, ഫോറൻസിക് വിദഗ്ദ്ധന്റെ നിഗമനം എന്നിവ റിപ്പോർട്ടിനൊപ്പം കമ്മീഷനിൽ ഹാജരാക്കണം. മരിച്ചവരുടെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ടോയെന്ന് അന്വേഷിക്കണം. അങ്ങനെയുണ്ടെങ്കിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പാക്കണം.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സംഭവത്തെ കുറിച്ച് പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
സർക്കാരിന്റെയും ഡി.എം.ഇ. യുടെയും പ്രതിനിധി മേയ് 8 ന് കമ്മീഷന്റെ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
കഴിഞ്ഞ ആഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിന് സമീപം തീ പിടിത്തം ഉണ്ടായത്.. ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാൽ വലിയ അപകടം ഒഴിവായിരുന്നു.. എന്നാൽ അതിന് ശേഷം അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന മൂന്നുപേർ മരണപ്പെട്ടത് തീപിടുത്തത്തെ തുടർന്നാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ ഇക്കാര്യം നിഷേധിച്ച് മെഡിക്കൽ കോളേജ് അധികൃതർ രംഗത്തെത്തിയിരുന്നു. വാഹനാപകടത്തെ തുടർന്ന് ഗുരുതരവസ്ഥയിലായിരുന്നവരാണ് മരണപ്പെട്ടത് എന്നായിരുന്നു മെഡിക്കൽ കോളേജിന്റെ വിശദീകരണം. ഈ വിഷയം കൂടി പരിഗണിച്ചാണ് മനുഷ്യാവകാശ കമ്മീഷൻ ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR