Enter your Email Address to subscribe to our newsletters

Kollam,25 മാര്ച്ച് (H.S.)
കായംകുളത്തെ എല്ഡിഎഫ് സ്ഥാനാര്ത്ഥി യു പ്രതിഭയ്ക്ക് എതിരെ യുഡിഎഫ് നേതാവ് നടത്തിയ സ്ത്രീ വിരുദ്ധ പരാമര്ശത്തിന് എതിരെ വ്യാപക പ്രതിഷേധം.
കായംകുളം മണ്ഡലം യുഡിഎഫ് കണ്വീനറും മുസ്ലീം ലീഗ് നേതാവുമായ എ ഇര്ഷാദ് ആണ് അധിക്ഷേപ പരാമര്ശം നടത്തിയത്. വാക്ചാതുരിയും ശരീര അഴകും വില്പ്പനയ്ക്ക് വെച്ച് കൊണ്ട് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാന് പോവുകയാണ് എന്നാണ് എ ഇര്ഷാദ് പറഞ്ഞത്.
പ്രസ്താവന വിവാദമായതോടെ എ ഇര്ഷാദ് ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. പ്രസംഗത്തിലെ ഒരു ഭാഗം മാത്രം അടര്ത്തിയെടുത്ത് പ്രചരിപ്പിച്ചതാണെന്നാണ് എ ഇര്ഷാദ് ന്യായീകരിക്കുന്നത്. അതേസമയം ലീഗ് നേതാവ് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ വ്യക്തമാക്കി.
വ്യക്തിഹത്യയുടെ അങ്ങേയറ്റമാണ് ഇതെന്ന് പറഞ്ഞ യു പ്രതിഭ വാര്ത്താസമ്മേളനത്തില് കണ്ണീരണിഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനും വനിതാ കമ്മീഷനും അടക്കം പരാതി നല്കുമെന്നും യു പ്രതിഭ വ്യക്തമാക്കി. ലീഗ് നേതാവിന്റെ പ്രസ്താവനയ്ക്ക് എതിരെ വലിയ വിമര്ശനം ആണ് ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുളളവര് വിമര്ശനവുമായി രംഗത്ത് വന്നിട്ടുണ്ട്.
പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: കായംകുളത്തെ എല്ഡിഎഫ് സ്ഥാനാർത്ഥി സഖാവ് യു. പ്രതിഭയ്ക്കെതിരെ അവിടത്തെ യുഡിഎഫ് കണ്വീനർ നടത്തിയ സ്ത്രീവിരുദ്ധവും അപമാനകരവുമായ പരാമർശങ്ങളെ ശക്തമായി അപലപിക്കുന്നു. പൊതുപ്രവർത്തകയായതിനാല് ഒരു വനിതയെ ഹീനമായ വാക്കുകള് കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയാണ്. സഖാവ് പ്രതിഭ നടത്തിയ വികസന പ്രവർത്തനങ്ങളെയും ജനകീയ ഇടപെടലുകളെയും രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിനാലാണ് ഇത്തരത്തിലുള്ള വ്യക്തിഹത്യയിലേക്ക് വലതുപക്ഷം നീങ്ങുന്നത്.
അവള്ക്കൊപ്പം എന്ന് ആവർത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും, ഇത്തരം സ്ത്രീവിരുദ്ധ രീതികളോട് സ്വീകരിക്കുന്ന നേർവിപരീത സമീപനം അവരുടെ കാപട്യമാണ് തുറന്നുകാട്ടുന്നത്. ഇത് ഒരാളെ മാത്രം ലക്ഷ്യമിട്ട ആക്രമണമല്ല; പൊതുരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സ്ത്രീകളോടുമുള്ള അധിക്ഷേപമാണ്. സ്ത്രീകളെ വ്യക്തിത്വമുള്ള മനുഷ്യരായി കാണാതെ അവരെ അവഹേളിക്കുന്ന ജീർണ്ണമായ രാഷ്ട്രീയ മനോഭാവമാണ് പുറത്തുവരുന്നത്. നാടിന്റെ വികസനവും ജനങ്ങളുടെ പ്രശ്നങ്ങളും ചർച്ച ചെയ്യാതെ സ്ത്രീകളെ അപമാനിച്ച് വോട്ട് നേടാമെന്നത് യുഡിഎഫിന്റെ തെറ്റിദ്ധാരണയാണ്. സ്ത്രീകളുടെ അഭിമാനവും അവകാശങ്ങളും കാത്തുസൂക്ഷിക്കുന്ന ഇടതുപക്ഷ നിലപാടിനൊപ്പം കേരളം എപ്പോഴും നിലകൊണ്ടിട്ടുണ്ട്''.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR