കോന്തുരുത്തി സെൻ്റ് ജോൺസ് നെപുംസിയൻ പള്ളിയുടെ കീഴിലുള്ള പുരാതന കപ്പേള അത്യാധുനിക ലിഫ്റ്റിങ് ആൻഡ് ഷിഫ്റ്റിങ് സാങ്കേതികവിദ്യയിലൂടെ മാറ്റിസ്ഥാപിക്കുന്നു.
Ernakulam , 26 മാര്ച്ച് (H.S.) കോന്തുരുത്തി സെൻ്റ് ജോൺസ് നെപുംസിയൻ പള്ളിയുടെ കീഴിലുള്ള പുരാതന കപ്പേള അത്യാധുനിക ലിഫ്റ്റിങ് ആൻഡ് ഷിഫ്റ്റിങ് സാങ്കേതികവിദ്യയിലൂടെ മാറ്റിസ്ഥാപിക്കുന്നു. റെയിൽവേ പാത ഇരട്ടിപ്പിക്കലിനായി ഏറ്റെടുത്ത ഭൂമിയിൽ നിന്നിരുന്ന കപ
Heritage Cross at Konthuruthy


Ernakulam , 26 മാര്ച്ച് (H.S.)

കോന്തുരുത്തി സെൻ്റ് ജോൺസ് നെപുംസിയൻ പള്ളിയുടെ കീഴിലുള്ള പുരാതന കപ്പേള അത്യാധുനിക ലിഫ്റ്റിങ് ആൻഡ് ഷിഫ്റ്റിങ് സാങ്കേതികവിദ്യയിലൂടെ മാറ്റിസ്ഥാപിക്കുന്നു. റെയിൽവേ പാത ഇരട്ടിപ്പിക്കലിനായി ഏറ്റെടുത്ത ഭൂമിയിൽ നിന്നിരുന്ന കപ്പേളയാണ് 26 മീറ്റർ ദൂരത്തേക്ക് പറിച്ചുനടുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു പൈതൃക കപ്പേള തനിമ ചോരാതെ ഈ രീതിയിൽ മാറ്റിസ്ഥാപിക്കുന്നത്. വികസനക്കുതിപ്പിനിടയിൽ വിസ്മൃതിയിലേക്ക് മാഞ്ഞുപോകുമായിരുന്ന ചരിത്രസ്മാരകം പുതിയൊരു അതിജീവനഗാഥയാണ് നഗരത്തിൽ രചിക്കുന്നത്.

രണ്ട് നൂറ്റാണ്ടിൻ്റെ ചരിത്രം

പോർച്ചുഗീസ് വാസ്തുവിദ്യ ശൈലിയിൽ 1823ൽ പള്ളിയോടൊപ്പം നിർമിച്ചതാണ് രണ്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ കപ്പേള. 15 അടി ഉയരവും ആറ് മീറ്റർ വീതിയുമുണ്ട് ഈ പുരാതന നിർമിതിക്ക്. കാലപ്പഴക്കം കാരണം 1992ൽ പ്രധാന പള്ളി പൊളിച്ചു പണിതപ്പോഴും പൂർവികരുടെ സ്മരണയ്ക്കായി കപ്പേള മാത്രം മാറ്റംവരുത്താതെ സംരക്ഷിച്ചു പോരുകയായിരുന്നു. എന്നാൽ റെയിൽവേ പാത വികസനം യാഥാർഥ്യമായതോടെ കപ്പേളയുടെ നിലനിൽപ്പ് കടുത്ത പ്രതിസന്ധിയിലായി.

റെയിൽവേ ഭൂമി ഏറ്റെടുത്തപ്പോൾ വിശ്വാസത്തിൻ്റെ ഭാഗമായ നിർമിതി തകർക്കുന്നത് കാണാൻ വിശ്വാസികൾ തയാറായില്ല. തുടർന്ന് പാരിഷ് കൗൺസിലിൻ്റെ ഭൂരിപക്ഷ തീരുമാനപ്രകാരം കപ്പേള ലേലത്തിൽ തിരികെ വാങ്ങി പൈതൃക സ്വത്തെന്ന നിലയിൽ മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ചു. ചരിത്രസ്മാരകം സംരക്ഷിക്കുന്നതിന് വലിയ ജനകീയ പിന്തുണയാണ് പ്രദേശത്ത് ലഭിച്ചത്.

മാറ്റുന്നത് ജാക്കികൾ ഉപയോഗിച്ച്ഹരിയാന ആസ്ഥാനമായുള്ള ശ്രീറാം ബിൽഡിങ് ആൻഡ് ലിഫ്റ്റിങ് കമ്പനിക്കാണ് ഈ ദുഷ്കരമായ ദൗത്യത്തിൻ്റെ ചുമതല. കാര്യമായ അടിത്തറയില്ലാത്ത, ചെത്തുകല്ലുകളും സുർക്കി മിശ്രിതവും ഉപയോഗിച്ച് നിർമിച്ച കെട്ടിടം ഒമ്പത് ദിവസം കൊണ്ടാണ് വിദഗ്ധ സംഘം ഉയർത്തിയത്. 25 ജാക്കികളും ഗിയറുകളും ഉപയോഗിച്ച് മുഴുവൻ ഘടനയെയും ഉയർത്തിയ ശേഷം അടിയിൽ കോൺക്രീറ്റ് ബീം നൽകി ബലപ്പെടുത്തിയാണ് 26 മീറ്റർ ദൂരത്തേക്ക് കെട്ടിടം മാറ്റുന്നത്.

ഏകദേശം ആറ് ലക്ഷം രൂപയാണ് പ്രക്രിയയ്ക്ക് പ്രതീക്ഷിക്കുന്ന മൊത്തം ചെലവ്. 1973 മുതൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കെട്ടിടങ്ങൾ ഉയർത്തുന്നതിലും മാറ്റുന്നതിലും വൈദഗ്ധ്യമുള്ള വികാസ് കുമാർ റാണയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവൃത്തിക്ക് പിന്നിൽ. ഉത്തരാഖണ്ഡിലെ 650 വർഷം പഴക്കമുള്ള ക്ഷേത്രം ഉൾപ്പെടെ ഇത്തരത്തിൽ ഇവർ സംരക്ഷിച്ചിട്ടുണ്ട്. സുരക്ഷ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

ലക്ഷ്യം ഓശാന ഞായർവിശുദ്ധ വാരത്തിന് തുടക്കം കുറിക്കുന്ന ഓശാന ഞായറിന് മുമ്പ് കപ്പേള പുതിയ ഫൗണ്ടേഷനിൽ ഉറപ്പിക്കാനാണ് പള്ളി അധികൃതരുടെ ലക്ഷ്യം. ഇത്തവണത്തെ പ്രദക്ഷിണം ഇവിടെനിന്ന് ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പള്ളി ട്രസ്റ്റിമാരായ എം.സി ആൻ്റണിയും ജോജി തോമസ് കാനാട്ടും ഉള്ളതെന്ന് വ്യക്തമാക്കി.

കൊച്ചി നഗരസഭയുടെ പരിധിയിൽ ആദ്യമായാണ് ഇത്തരമൊരു ചരിത്രസ്മാരകം മാറ്റിസ്ഥാപിക്കാൻ അനുമതി നൽകുന്നത്. നാടിൻ്റെ ചരിത്രത്തോടും വിശ്വാസത്തോടും ചേർന്നുനിൽക്കുന്ന ഈ പൈതൃക വിസ്മയം നഗരത്തിൻ്റെ വികസനത്തിന് തടസമാകാതെ വരുംതലമുറകൾക്ക് ചരിത്ര സാക്ഷ്യമായി നിലനിൽക്കും. പുതിയ സ്ഥാനത്ത് തല ഉയർത്തി നിൽക്കുന്ന കപ്പേള നാടിന് അഭിമാനമായി മാറും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News