Enter your Email Address to subscribe to our newsletters

Kannur , 28 മാര്ച്ച് (H.S.)
ജി സുധാകരനെതിരെ കടുത്ത വിമർശനവുമായി സി പി എം ജനറൽ സെക്രട്ടറി എം എ ബേബി..രക്തസാക്ഷികളുടെ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർ സീറ്റ് കിട്ടാതെ വരുമ്പോൾ പ്രസ്ഥാനത്തെ പുച്ഛിച്ച് പുറത്തുപോകരുത്. പാർട്ടിയെ അറുത്തു കൊല ചെയ്തവർക്കൊപ്പം പോകുന്നത് രാഷ്ട്രീയ അധഃപതനമാണെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ അയ്യായിരം വോട്ട് കിട്ടുമെന്നാണ് തെക്കൊരു നേതാവ് പറയുന്നത്. ചില രഹസ്യ ഡീലുകൾ തെളിഞ്ഞു വരുന്നത് ഇത്തരം പ്രസ്താവനകളിലൂടെയാണ്. അപൂർവം ചിലരിൽ പാർലമെൻ്ററി മോഹം കടന്നുകൂടിയിട്ടുണ്ടെന്നും ബേബി പറഞ്ഞു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണങ്ങളിലും അദ്ദേഹം പ്രതികരിച്ചു. ഫണ്ട് കണക്കുകളിൽ വീഴ്ചയുണ്ടായാൽ പാർട്ടി കർശനമായ നടപടിയെടുക്കാറുണ്ട്. എന്നാൽ പയ്യന്നൂർ ഏരിയ കമ്മിറ്റിയെക്കുറിച്ചുള്ള ആക്ഷേപങ്ങൾ തെറ്റാണെന്നും അത്തരം പ്രചാരണങ്ങളിൽ അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുമായി സിപിഎമ്മിന് യാതൊരുവിധ രാഷ്ട്രീയ നീക്കുപോക്കുകളുമില്ലെന്ന് സിപിഎം ദേശീയ സെക്രട്ടറി എം എ ബേബി വ്യക്തമാക്കി . കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ഡിപിഐയുടെ പ്രവർത്തനശൈലി ജനാധിപത്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിഡിപി എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പിഡിപിയുടെ പഴയ നിലപാടല്ല ഇപ്പോഴത്തേതെന്നും അത് അബ്ദുല് നാസർ മഅദനി തന്നെ വ്യക്തമാക്കിയതാണെന്നും എം എ ബേബി പറഞ്ഞു. വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കാനാണ് അവരുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കേരളത്തിൽ എസ്ഡിപിഐ- സിപിഎം കൂട്ടുകെട്ടെന്ന ആരോപണം ഇന്ന് കാസര്കോട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവര്ത്തിച്ചിരുന്നു. പിഡിപിയുമായും സിപിഎം കൂട്ടുകെട്ടുണ്ടെന്നും എസ്ഡിപിഐ സംസ്ഥാനവ്യാപകമായി എൽഡിഎഫിന് പിന്തുണ നൽകുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 'സിപിഎം-ബിജെപി ഡീൽ ആരംഭിച്ചത് 2021 മുതലാണ്. 2021ൽ അറുപതിലധികം സീറ്റിൽ ബിജെപി ഇടതുപക്ഷത്തിന് വോട്ട് മറിച്ചു. 2026ലും അന്തർധാര ആവർത്തിക്കുന്നു.
കാസർകോടും മഞ്ചേശ്വരത്തും എന്ത് ഡീൽ ആണെന്ന് അറിയില്ല' രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവ് ഡീൽ ആരോപിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തോട് ചോദിക്കണമെന്നും രണ്ട് മണ്ഡലങ്ങളിലും ജയിക്കും എന്ന് തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് പ്രസ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR