Enter your Email Address to subscribe to our newsletters

Wayanad , 29 മാര്ച്ച് (H.S.)
വയനാട് കുന്നമ്പറ്റയിൽ കോൺഗ്രസ് പ്രഖ്യാപിച്ച ഭവന പദ്ധതിയെച്ചൊല്ലിയുള്ള വിവാദം രാഷ്ട്രീയ പോരാട്ടമായി മാറുന്നു. പദ്ധതിയുടെ നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രതീകാത്മക സമരവുമായി രംഗത്തെത്തി. പദ്ധതിക്കായി മാറ്റിവെച്ച ഭൂമിയിൽ കുടിൽ കെട്ടിയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഫെബ്രുവരി 26-ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്ന് തറക്കല്ലിട്ട ഭവന പദ്ധതിയിൽ, ഒരു മാസം പിന്നിട്ടിട്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ലെന്നാണ് പ്രധാന ആരോപണം. ഇതിനിടെ വീടുകളുടെ നിർമാണം തുടങ്ങിയതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവകാശപ്പെട്ടത് വിവാദത്തിന് പുതിയ മാനം നൽകി. എന്നാൽ പദ്ധതിക്കാവശ്യമായ അനുമതി പോലും ഇതുവരെ വാങ്ങിയിട്ടില്ലെന്ന് തെളിവുകൾ സഹിതം ഡിവൈഎഫ്ഐ ആരോപിക്കുന്നു.
സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലായിരുന്നു കുന്നമ്പറ്റയിലെ പ്രതിഷേധം. കോൺഗ്രസിൻ്റെ പൊള്ളയായ വാഗ്ദാനങ്ങൾ തുറന്നുകാട്ടാൻ സംസ്ഥാനവ്യാപകമായി കുടില് കെട്ടി ഇത്തരം സമരങ്ങൾ തുടരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് പറഞ്ഞു. വീട് പോയിട്ട് പിരിച്ച തുക എത്രയെന്ന് പറയാൻ പോലും കോൺഗ്രസിന് കഴിയുന്നില്ലെന്ന് വി വസീഫ് വിമര്ശിച്ചു. ഒരു ആപ്പ് ഉപയോഗിച്ചാണ് പണം പിരിച്ചത്. അവരുടെ ആപ്പ് എവിടെ. പ്രതിപക്ഷ നേതാവിൻ്റെയും കെപിസിസിപ്രസിഡൻ്റിൻ്റെയും സംയുക്ത അക്കൗണ്ടില് പണമുണ്ടെന്നാണ് വി ഡി സതീഷന് പറഞ്ഞത്. തെരഞ്ഞെടുപ്പ് കമ്മിഷന് കൊടുത്ത അഫിഡവിറ്റ് ഇന്നലെ തങ്ങള് പുറത്തുവിട്ടിരുന്നു. അതിലെവിടെയും സംയുക്ത അക്കൗണ്ടിനെക്കുറിച്ച് പറയുന്നില്ലെന്നും വസീഫ് വ്യക്തമാക്കി. ഏറ്റവും വലിയ നുണയനാണ് പ്രതിപക്ഷ നേതാവ് എന്ന് തെളിയിച്ചിരിക്കുന്നു. വയനാട്ടില് ദുരന്ത ബാധിതരെ മുന്നിര്ത്തി പണം പിരിച്ച് മുക്കിയ, ഈ ദുരന്തത്തെ സുവര്ണാവസരമായി കണ്ട കോണ്ഗ്രസ് ഇന്ന് കേരളത്തിലുടനീളം പ്രചാരണ പ്രവര്ത്തനങ്ങള്, വാഗ്ദാനങ്ങള് നല്കിപോകുകയാണെന്നും വസീഫ് ആരോപിച്ചു.
ഡിവൈഎഫ്ഐ സമൂഹത്തില് ഇറങ്ങി പ്രവര്ത്തിക്കുന്നവരാണ്. കല്ലു ചുമന്നും ആക്രി പെറുക്കിയും അധ്വാനിച്ചുണ്ടാക്കിയ 20 കോടി രൂപ ടൗണ്ഷിപ്പിന് കൊമാറിയവരാണ് ഡിവൈഎഫ്ഐ സഖാക്കള്. ഇതിനെതിരെ സോഷ്യല്മീഡിയയിലൊക്കെ വലിയ തോതിലുള്ള പ്രചാരണം അഴിച്ചുവിട്ടവരാണ്. വീട് പണി തുടങ്ങാനുള്ള വര്ക്കിങ് പെര്മിറ്റ് പോലും ഇതുവരെ എടുത്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു സ്റ്റേറ്റ്മെന്റിലും സര്ക്കാരിൻ്റെ ഭൂമി കിട്ടിയാലാണ് വീട് കൊടുക്കുക എന്ന് യുഡിഎഫ് പറഞ്ഞിട്ടില്ല.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഭവന പദ്ധതിയുമായി ബന്ധപ്പെട്ട ഈ ആരോപണങ്ങൾ കോൺഗ്രസിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR