Enter your Email Address to subscribe to our newsletters

Wayanad , 30 മാര്ച്ച് (H.S.)
ആർത്തവയലിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. എരുമാട് സ്വദേശി ഷമീറാണ് പിടിയിലായത്. ഇന്നലെ രാത്രി തമിഴ്നാട്ടിലെ കോയമ്പത്തൂരിൽവച്ചാണ് പ്രതിയെ പിടികൂടിയത്.
വെള്ളിയാഴ്ച രാവിലെ പത്തരയോടെ നമ്പ്യാർകുന്ന് ആർത്തുവയലിലാണ് സംഭവം. മരവ്യാപാരിയുമായുണ്ടായ തർക്കം പരിഹരിക്കാനെത്തിയ പഞ്ചായത്ത് മെമ്പറെ മർദ്ദിക്കുകയും ചോദ്യം ചെയ്യാനെത്തിയ യുവാവിനെ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ നമ്പ്യാർകുന്ന് മുക്കുപുര സുനിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദനമേറ്റ നെന്മേനി ഗ്രമ പഞ്ചായത്ത് മെമ്പർ പ്രശാന്ത് (37) സ്വകാര്യ ആശുപത്രിയിൽ തേടി.
തമിഴ്നാട് സ്വദേശിയായ മരവ്യാപാരി കല്ലൂർ ആർത്തവയലിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് മരം വാങ്ങി. ഇത് മുറിച്ച് നീക്കുന്നതിനിടെ സമീപവാസിയുടെ തോട്ടത്തിലെ കമുക്, കാപ്പി എന്നിവയുടെ മേലെയ്ക്കാണ് വീണത്. മരം ചങ്ങല ഉപയോഗിച്ച് തോട്ടത്തിൽ നിന്ന് വലിച്ച്മാറ്റിയപ്പോഴും കൃഷിനാശം സംഭവിച്ചു. വീട്ടമ്മയും മകളും മാത്രമുള്ള വീട്ടിലെ കൃഷിയാണ് നശിച്ചത്. ഇതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടപ്പോൾ മരം കയറ്റാൻ വരുമ്പോൾ നൽകാമെന്ന് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ മരം കയറ്റികൊണ്ടുപോകാൻ വന്നപ്പോൾ പണം ചോദിച്ചു. മരം കയറ്റിയിട്ട് തരാമെന്ന് പറഞ്ഞതോടെയാണ് പഞ്ചായത്തംഗം പ്രശാന്തിനെ വീട്ടുകാർ വിളിച്ചത്.
നഷ്ടപരിഹാരം നൽകിയിട്ടേ മരം കയറ്റികൊണ്ടുപോകാൻ പാടുള്ളുവെന്ന് മെമ്പർ പറഞ്ഞതോടെ വ്യാപാരിയുടെകൂടെയുണ്ടായിരുന്നയാൾ മെമ്പറെ പിടിച്ച് തള്ളുകയും മർദ്ദിക്കുകയുമായിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ എൽദോ എന്നയാളെയും മർദ്ദിക്കുകയും സുനിൽ എന്നയാളെ കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
കഴുത്തിന്നേരെ കത്തിവീശിയപ്പോൾ കൈകൊണ്ട് തടഞ്ഞതിനാൽ കൈയുടെ ഞരമ്പ്മുറിയുകയും എല്ല് പൊട്ടുകയും ചെയ്തു. അക്രമത്തിന് ശേഷം പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ തിരച്ചിലാണ് പ്രതിയെ തമിഴ്നാട് കോയമ്പത്തൂരിൽ നിന്നും പിടികൂടിയത്. തുടർന്ന് ഫോറൻസിക് വകുപ്പും പൊലീസും പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR