Enter your Email Address to subscribe to our newsletters

Thiruvanathapuram, 30 മാര്‍ച്ച് (H.S.)
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തേക്ക് കരിങ്കല്ലുമായി പോയ ലോറിയിൽ നിന്നും കല്ല് തെറിച്ചുവീണുണ്ടായ അപകടത്തിൽ മരിച്ച ബൈക്ക് യാത്രികനായ ബി.ഡി.എസ്. വിദ്യാർത്ഥിയുടെ ആശ്രിതർക്ക് അദാനി പോർട്ട്സ് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകിയതായി ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മരിച്ചയാളുടെ കുടുംബത്തിന് നൽകിയ നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് തുക അനുവദിച്ചത്.
2024 മാർച്ച് 19 ന് വിഴിഞ്ഞം - ബാലരാമപുരം റോഡിൽ മുക്കോല പെട്രോൾ പമ്പിന് സമീപം ലോറി കുഴിയിൽ വീണ സമയത്ത് പാറ തെറിച്ച് മോട്ടോർ സൈക്കിൾ യാത്രക്കാരനായിരുന്ന അനന്തുവിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. മരിച്ചയാളുടെ കുടുംബത്തിന് കടബാധ്യതകൾ ഉണ്ടെന്നും കുടുംബത്തിലെ ഏക പ്രതീക്ഷയായിരുന്നു അനന്തുവെന്നും ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും പരമാവധി സഹായം അനുവദിക്കുന്നതിനും അനന്തുവിന്റെ സഹോദരിക്ക് സർക്കാർ ജോലി നൽകുന്നതിനും സർക്കാരിലേക്ക് ശുപാർശ നൽകിയിട്ടുള്ളതായും ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ തീർപ്പാക്കി.
---------------
Hindusthan Samachar / Sreejith S