പത്രിക നല്കിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്
Chennai , 31 മാര്ച്ച് (H.S.) തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില് മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ ടിവികെ അധ്യക്ഷനും സൂപ്പർതാരവുമായ വിജയ്ക്ക് നിയമ കുരുക്ക്. പെരുമാറ്റ ചട്ടലംഘനം ആരോപിച്ച് ചെന്നൈയിലെ പെരവല്ലൂർ പോലീസ് കേസെടുത്
Vijay


Chennai , 31 മാര്ച്ച് (H.S.)

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില് മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ ടിവികെ അധ്യക്ഷനും സൂപ്പർതാരവുമായ വിജയ്ക്ക് നിയമ കുരുക്ക്.

പെരുമാറ്റ ചട്ടലംഘനം ആരോപിച്ച് ചെന്നൈയിലെ പെരവല്ലൂർ പോലീസ് കേസെടുത്തിട്ടുണ്ട്. പൊതുയോഗങ്ങള് കാരണം യാത്രാ തടസമുണ്ടാക്കി, ആംബുലൻസ് വഴികള് തടഞ്ഞു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് കാരണം.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ കേസ്. പ്രചാരണ വേളയില് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില് പരാജയപ്പെട്ടു എന്ന് ആരോപിച്ച്, ഒരു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പെരവല്ലൂർ പോലീസ് വിവിധ വകുപ്പുകള് പ്രകാരം വിജയ്ക്കെതിരെ കേസെടുത്തത്.

ഒരു ആംബുലൻസ് റൂട്ട് തടഞ്ഞുവെന്നതാണ് വിജയുടെ പ്രചാരണ പരിപാടിക്കെതിരായ ഗുരുതര ആരോപണം. റാലിക്കെത്തിയ 5000-ത്തിലധികം വരുന്ന ജനക്കൂട്ടം ഗതാഗതക്കുരുക്കിന് കാരണമാവുകയും അടിയന്തര വാഹനങ്ങളെ ബാധിക്കുകയും ചെയ്തിരുന്നു. ഇത് പൊതു സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള് ഉയർത്തുകയായിരുന്നു.

അതേസമയം, വിജയ് പങ്കെടുത്ത പരിപാടിക്ക് ശരിയായ അനുമതിയും സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചിരുന്നോ എന്ന് അധികാരികള് പരിശോധിക്കുന്നുണ്ട്. വിജയ് ഇതുവരെ ഈ ആരോപണങ്ങളോട് പരസ്യമായി പ്രതികരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണം തുടരുമ്പോള്, ടിവികെ എങ്ങനെ ഇത് കൈകാര്യം ചെയ്യുമെന്നതാണ് ശ്രദ്ധേയമായ കാര്യം.

നേരത്തെ, വിജയ് പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളില് നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. പ്രചാരണ പ്രസംഗങ്ങളില് അദ്ദേഹം ഭരണകക്ഷിയായ ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. തമിഴ്നാട്ടിലെ നിലവിലെ അവസ്ഥയ്ക്ക് മാറ്റം ആവശ്യമാണെന്നും പ്രശ്നങ്ങള്ക്ക് സംസ്ഥാന നേതൃത്വമാണ് ഉത്തരവാദിയെന്നും അണികളോട് അദ്ദേഹം പറഞ്ഞു.

പൊതുസേവനത്തിനായാണ് താൻ രാഷ്ട്രീയത്തില് വന്നതെന്ന് വിജയ് ജനങ്ങള്ക്ക് ഉറപ്പുനല്കി. സത്യസന്ധമായ നേതൃത്വവും അദ്ദേഹം അണികള്ക്ക് വാഗ്ദാനം ചെയ്തു. സാമൂഹിക ക്ഷേമത്തിലും യുവജന വികസനത്തിലും ഊന്നല് നല്കി അദ്ദേഹം പാർട്ടിയുടെ പ്രകടനപത്രികയും അദ്ദേഹം പുറത്തിറക്കിയിരുന്നു.

സ്കൂളുകളിലും കോളേജുകളിലും മയക്കുമരുന്ന് വിരുദ്ധ സംരക്ഷണ മേഖലകള് ഉണ്ടാക്കല്, തമിഴ്നാടിനെ മയക്കുമരുന്ന് രഹിത സംസ്ഥാനമാക്കല്, ബിരുദധാരികള്ക്ക് പ്രതിമാസം 4000 രൂപ, ഡിപ്ലോമക്കാർക്ക് 2000 രൂപ ധനസഹായം എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്. യുവജനങ്ങളുടെ തൊഴിലില്ലായ്മയും സാമൂഹിക പ്രശ്നങ്ങളും പരിഹരിക്കാനാണ് ഈ നിർദ്ദേശങ്ങള്.

തമിഴ്നാട്ടില് തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പ്രചാരണങ്ങള് ശക്തമാകുമ്പോഴാണ് ഈ സംഭവം. ഭരണത്തുടർച്ച ലക്ഷ്യമിട്ട് കൊളത്തൂർ മണ്ഡലത്തില് മത്സരിക്കുന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അടുത്തിടെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ജനപിന്തുണ മുൻപത്തേക്കാള് ശക്തമാണെന്ന് ചൂണ്ടിക്കാട്ടി വൻ വിജയം ഉണ്ടാവുമെന്ന് സ്റ്റാലിൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News