മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും മാപ്പ് പറയണം : രമേശ് ചെന്നിത്തല
Alappuzha, 31 മാര്‍ച്ച് (H.S.) സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിൽ സോഫ്റ്റ്‌വെയർ സ്ഥാപിക്കാനുള്ള ഇടപാടിൽ അഴിമതിയുണ്ടെന്ന് പ്രഥമദൃഷ്ടിയാൽ ബോധ്യപ്പെട്ട് ഹൈക്കോടതി നടപടിക്രമങ്ങൾ സ്റ്റേ ചെയ്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും
Ramesh chennithala


Alappuzha, 31 മാര്‍ച്ച് (H.S.)

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിൽ സോഫ്റ്റ്‌വെയർ സ്ഥാപിക്കാനുള്ള ഇടപാടിൽ അഴിമതിയുണ്ടെന്ന് പ്രഥമദൃഷ്ടിയാൽ ബോധ്യപ്പെട്ട് ഹൈക്കോടതി നടപടിക്രമങ്ങൾ സ്റ്റേ ചെയ്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും തന്നോടും കേരളത്തിലെ ജനങ്ങളോടും മാപ്പുപറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സോഫ്റ്റ്‌വെയർ സ്ഥാപിക്കുന്നതിന് വളരെ ഉയർന്ന തുക ക്വോട്ട് ചെയ്ത ദിനേശ് സഹകരണ സംഘത്തിന് ടെൻഡർ നൽകാനുള്ള നീക്കം പുറത്തുകൊണ്ടുവന്ന തന്നെ കളിയാക്കുകയും സർക്കാരിന് ലാഭകരമായ ഇടപാടാണ് ഇതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ജനിക്കാത്ത കുഞ്ഞിൻറെ ജാതകം വായിക്കുന്നു എന്നായിരുന്നു സഹകരണവും മന്ത്രി വാസവന്റെ പറച്ചിൽ.

ഈ തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുടെ മുഖത്തുനോക്കി നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞ രണ്ടുപേരും അടിയന്തരമായി മാപ്പ് പറയണം.

മുൻകാലങ്ങളിലും താൻ കൊണ്ടുവന്ന അഴിമതികളെ ആദ്യം തള്ളിപ്പറയുകയും കളിയാക്കുകയും പിന്നീട് യു ടേൺ അടിക്കുകയും ആയിരുന്നു മുഖ്യമന്ത്രിയുടെ രീതി. സ്പ്രിംഗ്ലർ മുതൽ ബ്രുവറിസ് മുതൽ ആഴക്കടൽ മത്സ്യബന്ധന ഇടപാട് വരെയുള്ള എല്ലാ അഴിമതി ഇടപാടുകളെയും താൻ തുറന്നുകാട്ടിയപ്പോൾ സർക്കാർ തീരുമാനത്തെ പ്രതിരോധിക്കാനും പ്രതിപക്ഷത്തെ കളിയാക്കാനും ആണ് മുഖ്യമന്ത്രി ആദ്യം തുനിഞ്ഞത്.

എന്നാൽ സകല ഇടപാടുകളിൽ നിന്നും അവസാനം നാണംകെട്ട് യൂടേൺ അടിക്കേണ്ടി വന്നു.

TCS അടക്കമുള്ള സോഫ്റ്റ്‌വെയർ ഭീമന്മാരെ കേരളത്തിൽ നിന്ന് ഓടിച്ച്, രാജ്യാന്തര നിലവാരമുള്ള ഒരു കമ്പനികൾക്കും പങ്കെടുക്കാൻ പറ്റാത്ത രീതിയിൽ നിബന്ധനകൾ കൊണ്ടുവന്നു ടെൻഡർ നടത്തുകയും ടെൻഡറിന്റെ പ്രാഥമികമായ എല്ലാ മര്യാദകളും എടുത്ത് തോട്ടിലെറിഞ്ഞ് ഏറ്റവും കുറഞ്ഞ തുക കോട്ട് ചെയ്ത കമ്പനിയെക്കാൾ നാലിരട്ടി തുക ക്വോട്ട് ചെയ്ത സിപിഎം നേതൃത്വത്തിലുള്ള ദിനേശ് സഹകരണസംഘം കൺസോർഷ്യത്തിന് അനധികൃതമായി കരാർ നൽകാനുള്ള നീക്കമായിരുന്നു സർക്കാരിന്റെത്.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതിയോടുകൂടി നടപടികൾ പൂർത്തീകരിക്കാൻ ആയിരുന്നു ഉദ്ദേശം.

സംസ്ഥാനത്തെ 1612 സഹകരണ സംഘങ്ങളിലെ 4415 ശാഖകളില്‍ പുതിയ സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിനുള്ള ബിഡ് ഉയര്‍ന്ന തുക ക്വോട്ട് ചെയ്ത ദിനേശ് സഹകരണസംഘം കണ്‍സോര്‍ഷ്യത്തിന് സമ്മാനിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് എതിരെ മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ നേതൃത്വത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.

2026 ഫെബ്രുവരി മധ്യത്തോടെയാണ് ഈ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റലേഷനു വേണ്ടി റിവേഴ്‌സ് ഓക്ഷന്‍ നടത്തിയത്. ഇതില്‍ ടെക്‌നിക്കല്‍ ബിഡില്‍ പാസായത് ദിനേശ് ബീഡി കണ്‍സോര്‍ഷ്യവും മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുമാണ്.

4415 ബാങ്ക് ശാഖകള്‍ക്ക് സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ ദിനേശ് സഹകരണ സംഘം സമര്‍പ്പിച്ചത് 280 ശാഖകളില്‍ സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിന് 49.9 കോടി രൂപയുടെ ബിഡ്. അതേസമയം മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (മിറ്റ്‌കോ) നല്‍കിയത് 4415 ശാഖകളില്‍ സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിന് 231.7 കോടി രൂപയുടെ ബിഡ്.

ദിനേശ് സഹകരണ സംഘം സമര്‍പ്പിച്ചിരിക്കുന്ന ബിഡ് അനുസരിച്ച് ഒരു ശാഖയില്‍ പുതിയ സോഫ്റ്റ് വെയര്‍ തയ്യാറാക്കി നല്‍കുന്നതിനുള്ള ചിലവ് 17.8 ലക്ഷം രൂപയാണ്. അതേസമയം മലബാർ ഇൻഫർമേഷൻ ടെക്നോളജി 4415 ശാഖകളില്‍ സ്ഥാപിക്കാന്‍ നല്‍കിയ ബിഡ് വെച്ചു നോക്കുമ്പോള്‍ ഒരു ശാഖയ്ക്ക് 5.24 ലക്ഷം രൂപ മാത്രമേ ആകുന്നുള്ളു. അതായത് 4415 സൊസൈറ്റികളില്‍ മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഈ സോഫ്റ്റ് വെയര്‍ സ്ഥാപിക്കുമ്പോള്‍ ആകെ ചെലവ് 231.7 കോടി. അതേസമയം സര്‍ക്കാര്‍ ഇതിന്റെ കോണ്‍ട്രാക്ട് സമ്മാനിക്കാന്‍ പോകുന്ന ദിനേശ് സഹകരണസംഘം ഇത്രയും ഇടങ്ങളില്‍ സോഫ്റ്റ് വെയര്‍ സ്ഥാപിക്കുമ്പോള്‍ ആകെ ചിലവ് ഏതാണ്ട് 785 കോടി രൂപ.

എന്നാല്‍ ദിനേശ് കണ്‍സോര്‍ഷ്യത്തിന് ഈ ബിഡ് നല്‍കുന്നത് സര്‍ക്കാരിന് ലാഭകരമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ മുഖ്യമന്ത്രി നട്ടാല്‍ കുരുക്കാത്ത നുണ ഒരു ഉളുപ്പുമില്ലാതെ പറയുകയാണെന്ന് ഞാൻ ഉദ്ധരിച്ച കണക്കുകള്‍ ഞാൻ വ്യക്തമാക്കുന്നു.

ഭരണത്തിന്റെ അവസാനനാളുകളില്‍ വന്‍ അഴിമതി നടത്താനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് പൊളിഞ്ഞിരിക്കുന്നത്. ഇത് നടന്നിരുന്നെങ്കില്‍ ഏതാണ്ട് 550 കോടിയുടെ നഷ്ടം ഖജനാവിന് ഉണ്ടാകുമായിരുന്നു - രമേശ് ചെന്നിത്തല പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News