Enter your Email Address to subscribe to our newsletters

Thiruvananthapuram, 05 മാര്ച്ച് (H.S.)
നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ കലാപക്കൊടി ഉയർത്തിയ ജി സുധാകരൻ, പി കെ ശശി, വി കുഞ്ഞികൃഷ്ണൻ എന്നിവരുടെ വിമത നീക്കങ്ങൾ സിപിഎമ്മിനെ വലയ്ക്കുന്നു. മൂന്നുപേരും സ്വതന്ത്രരായോ യുഡിഎഫ് പിന്തുണയോടെയോ വിമത സ്ഥാനാർഥികളാകുമെന്ന ആശങ്കയും സിപിഎമ്മിനുണ്ട്. ആലപ്പുഴ, പാലക്കാട്, കണ്ണൂർ ജില്ലാ നേതൃത്വങ്ങൾക്കെതിരെയാണ് മൂവരും കലാപക്കൊടി ഉയർത്തുന്നത്. എൽഡിഎഫിൻ്റെ സിറ്റിങ് സീറ്റുകളായ അമ്പലപ്പുഴ (ജി സുധാകരൻ), ഒറ്റപ്പാലം (പി കെ ശശി), പയ്യന്നൂർ (വി കുഞ്ഞികൃഷ്ണൻ) എന്നിവിടങ്ങളിൽ ഇവർ മത്സരിക്കുമെന്നാണ് സൂചന. സിപിഎമ്മിൽനിന്ന് പുറത്താക്കപ്പെട്ട പി കെ ശശി ഒറ്റപ്പാലത്ത് മത്സരിക്കാൻ യുഡിഎഫ് പിന്തുണ അഭ്യർഥിച്ചിട്ടുണ്ട്. ജി സുധാകരൻ ഒരു തീരുമാനമെടുത്താൽ ഒപ്പം നിൽക്കാമെന്നാണ് കോൺഗ്രസ് നിലപാട്. മണ്ഡല രൂപീകരണം മുതൽ സിപിഎമ്മിനൊപ്പം നിൽക്കുന്ന പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ വിമതനായാൽ പിന്തുണ നൽകാനാണ് യുഡിഎഫ് ആലോചന.
ജി സുധാകരൻ ഉയർത്തിയ പ്രതിഷേധക്കാറ്റ്
തെരഞ്ഞെടുപ്പ് കാലത്ത് ആലപ്പുഴയിൽ സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നതാണ് ജി സുധാകരൻ്റെ നീക്കങ്ങൾ. താൻ യാതൊരു പരിഗണനയും അർഹിക്കാത്ത ആളാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരൻ പ്രഖ്യാപിച്ചതാണ് ആലപ്പുഴയിൽ സിപിഎമ്മിന് പ്രശ്നമാകുന്നത്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും തഴയപ്പെട്ടതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. താൻ നേരിടുന്ന അവഗണന ചോദ്യം ചെയ്യാനോ തിരുത്താനോ ആരും തയാറാവുന്നില്ലെന്നും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്. നേതൃത്വവുമായി അകന്നിരുന്ന ജി സുധാകരൻ അടുത്തിടെ വീണ്ടും പാർട്ടിയിൽ സജീവമായിരുന്നു. അദ്ദേഹത്തെ അനുനയിപ്പിക്കാൻ എം എ ബേബിയുൾപ്പെടെയുള്ള നേതാക്കൾ ശ്രമിക്കുന്നുണ്ട്. എന്നാൽ, സുധാകരൻ വഴങ്ങിയിട്ടില്ല.
തന്നെ അവഗണിക്കുന്നതിലും കുടുംബത്തെ അടക്കം അധിക്ഷേപിച്ചതിലും സുധാകരൻ നേതൃത്വത്തോട് പലതവണ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇതിനെതിരെ നടപടികളൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല, ചിലരെ പാർട്ടി നേതൃത്വം സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പാർട്ടി പരിപാടികളിൽ നിന്ന് സുധാകരനെ പരമാവധി ഒഴിവാക്കി നിർത്തുന്ന രീതിയും തുടർന്നിരുന്നു. കഴിഞ്ഞ പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണ പരിപാടിയിൽ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധിച്ച് വലിയ ചുടുകാട്ടിൽ അദ്ദേഹം ഒറ്റയ്ക്ക് പുഷ്പാർച്ചന നടത്തി തൻ്റെ അമർഷം രേഖപ്പെടുത്തിയിരുന്നു.
സ്വന്തം വീടിനടുത്ത് നടന്ന പാർട്ടി ഏരിയ സമ്മേളനത്തിൽ പോലും സുധാകരനെ ക്ഷണിച്ചിരുന്നില്ല. അദ്ദേഹം അമ്പലപ്പുഴയിൽ സ്ഥാനാർഥിയായാൽ മത്സരം പുതിയൊരു തലത്തിലേക്ക് മാറും. സുധാകരൻ നിലപാട് അറിയിച്ചാൽ കോൺഗ്രസും തീരുമാനമെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇ ടിവി ഭാരതിനോട് പറഞ്ഞു. 2006 ലും 2011 ലും 2016ലും അമ്പലപ്പുഴയിൽ ജി സുധാകരനായിരുന്നു എംഎൽഎ ആയിരുന്നത്. 2021ൽ എച്ച് സലാം (സിപിഎം) എംഎൽഎയായി.
വിമതരെ കൂട്ടി പട നയിക്കാൻ പി കെ ശശി
സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തിയ പി കെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും വിമത ഭീഷണിയിലാണ് നേതൃത്വം. പാലക്കാട് വിമതരുടെ കൺവെൻഷൻ വിളിച്ചു കൂട്ടിയ ശശി, ഇത് വിമത കൺവെൻഷൻ അല്ലെന്നും വിപ്ലവകാരികളുടെ കൺവെൻഷൻ ആണെന്നുമാണ് അഭിപ്രായപ്പെട്ടത്. സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെയാണ് ശശി രൂക്ഷ വിമർശനം ഉയർത്തിയത്. സിപിഎമ്മിലെ അസംതൃപ്തരുടെ കൂട്ടായ്മയാണ് ഇതെന്നും ശശി പറഞ്ഞു.
ഏറെ നാളായി സിപിഎം നേതൃത്വവുമായി അകൽച്ചയിലായിരുന്ന ശശി, കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് പാർട്ടിയിൽനിന്ന് പുറത്തു പോയത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയോടെ ഒറ്റപ്പാലം സീറ്റിൽ പി കെ ശശി സ്വതന്ത്രനായി മത്സരിക്കുമെന്നാണ് നിലവിലെ സൂചനകൾ. സിപിഎമ്മിലെ വിഭാഗീയതയും അവഗണനയുമാണ് അദ്ദേഹത്തെ പാർട്ടി വിടാൻ പ്രേരിപ്പിച്ചത്. കൊഴിഞ്ഞാമ്പാറ, മണ്ണാർക്കാട് തുടങ്ങി ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നുള്ള അറുനൂറോളം സിപിഎം വിമതർ കൺവെൻഷനിൽ പങ്കെടുത്തിരുന്നു.
ഒറ്റപ്പാലത്ത് ശശി യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനാണ് ലക്ഷ്യമിടുന്നത്. 2006 മുതൽ സിപിഐയുടെ കൈയിലാണ് ഒറ്റപ്പാലം സീറ്റ്. 2021 ൽ കെ പ്രേംകുമാറാണ് (സിപിഐ) വിജയിച്ചത്. ഗുരുതര പരാതികളെ തുടർന്ന് 2021ൽ സിപിഎം പി കെ ശശിക്ക് സ്ഥാനാർഥിത്വം നൽകാതെ മാറ്റി നിർത്തിയിരുന്നു. ലൈംഗികാതിക്രമ ആരോപണത്തിൽ അന്ന് പി കെ ശശിക്കെതിരെ വ്യാപക പ്രതിഷേധം നടത്തിയവർ വോട്ട് ചോദിച്ച് ഇറങ്ങുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് ഒറ്റപ്പാലത്തെ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
രക്തസാക്ഷി ഫണ്ടിൽ ഉയർന്ന പ്രതിഷേധം
കണ്ണൂർ ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി കുഞ്ഞികൃഷ്ണൻ ഉയർത്തിയ ധൻരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ദോഷകരമായി ബാധിക്കുമെന്ന ഭയത്തിലാണ് സിപിഎം. വി കുഞ്ഞികൃഷ്ണനെ പുറത്താക്കി പാർട്ടി മുഖം രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അണികളിൽ ഒരു വിഭാഗം ആരോപണത്തിൽ കഴമ്പുണ്ടെന്ന് വിശ്വസിക്കുന്നു. തെരഞ്ഞെടുപ്പിന് മുൻപ്, ഈ ക്ഷീണം മറികടക്കാൻ പയ്യന്നൂരിലെ പാർട്ടി പ്രാദേശിക ഘടകങ്ങളെ ബോധവൽക്കരിക്കാനൊരുങ്ങുകയാണ് സിപിഎം. 12 ലോക്കൽ കമ്മിറ്റികളിലും സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച ആരോപണത്തിൽ പാർട്ടി വിശദീകരണം നൽകി. രക്തസാക്ഷി ഫണ്ടിൽ ഉൾപ്പെടെ ധനാപഹരണം ഉണ്ടായിട്ടില്ലെന്നും വി കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കൈക്കോടാലിയായി പ്രവർത്തിക്കുന്നുവെന്നുമാണ് ജില്ലാ നേതൃത്വം വിശദീകരിച്ചത്.
പയ്യന്നൂരിൽ സിറ്റിങ് എംഎൽഎയായ ടി ഐ മധുസൂദനൻ സ്ഥാനാർഥിയാകുമെന്ന് ഉറപ്പാണ്. അങ്ങനെയാണെങ്കിൽ വി കുഞ്ഞികൃഷ്ണനെ വിമതനായി മത്സരിപ്പിക്കാനാണ് നീക്കം. ഫണ്ട് വിവാദം ഉന്നയിച്ച് പുസ്തകം എഴുതിയ വി കുഞ്ഞികൃഷ്ണൻ, സിപിഎം വിമതനായി നഗരസഭയിലേക്ക് മത്സരിച്ച് ജയിച്ച മുൻ കാര ബ്രാഞ്ച് സെക്രട്ടറി സി വൈശാഖ് എന്നിവരിൽ ഒരാൾ സ്ഥാനാർഥിയാകാനാണ് സാധ്യത. ഔദ്യോഗികമായി പ്രഖ്യാപനം വന്നാൽ നിലപാട് പറയാമെന്നാണ് വി കുഞ്ഞികൃഷ്ണൻ പറയുന്നത്. ധനരാജിൻ്റെ വീട് ഉൾപ്പെടുന്ന കുന്നരു മേഖലയിലും കുഞ്ഞികൃഷ്ണന് പിന്തുണയുണ്ട്. എന്നാൽ നിലവിൽ സിപിഎം അംഗങ്ങളുടെ പരസ്യ പിന്തുണ ലഭിക്കില്ല. പയ്യന്നൂർ നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികളിൽ മധുസൂദനന് പിന്തുണയുണ്ട്. അതേ സമയം രാമന്തളി, വെള്ളൂർ, പെരളം മേഖലകളിൽ വികാരം എതിരായേക്കാമെന്നാണ് വിലയിരുത്തൽ. 1967ൽ പയ്യന്നുർ മണ്ഡലം രൂപീകരിച്ചത് മുതൽ സിപിഎം സീറ്റാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR