സെലിബ്രിറ്റി കാഴ്ച്ചക്കാരനേക്കാള് മലയാളിക്ക് പ്രധാനം റഫീഖും സിദ്ദിഖും ഉള്പ്പെടെ ഉള്ളവര് എന്ന് പികെ നവാസ്
Malappuram, 08 മാര്ച്ച് (H.S.) വയനാട്ടിലെ ദുരന്തബാധിതര്ക്ക് ആശ്വാസമായ ഭവനങ്ങളുടെ സന്ദര്ശനത്തിന് എത്തിയ നടന് മമ്മൂട്ടി സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് അതൃപ്തി പ്രകടിപ്പിച്ച സംഭവത്തില് സോഷ്യല് മീഡിയയില് കടുത്ത വിമര്ശനമാണ് മമ്മൂട്ടി നേരിടുന്നത്
P k Navas


Malappuram, 08 മാര്ച്ച് (H.S.)

വയനാട്ടിലെ ദുരന്തബാധിതര്ക്ക് ആശ്വാസമായ ഭവനങ്ങളുടെ സന്ദര്ശനത്തിന് എത്തിയ നടന് മമ്മൂട്ടി സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് അതൃപ്തി പ്രകടിപ്പിച്ച സംഭവത്തില് സോഷ്യല് മീഡിയയില് കടുത്ത വിമര്ശനമാണ് മമ്മൂട്ടി നേരിടുന്നത്.

മമ്മൂട്ടിയെ പിന്തുണച്ചും നിരവധി പേര് പ്രതികരിക്കുന്നുണ്ട്. ഇടതുപക്ഷ അനുഭാവമുള്ള സോഷ്യല് ഹാന്റിലുകളാണ് മമ്മൂട്ടിയെ രൂക്ഷമായി വിമര്ശിക്കുന്നത്.

ടൗണ്ഷിപ്പ് സന്ദര്ശനത്തിനിടെ കൂടെ നടന്ന സിപിഎം ജില്ലാ സെക്രട്ടറിയോട്, നിങ്ങള് കൂടെ നടക്കേണ്ടതില്ല എന്ന് മമ്മൂട്ടി പറഞ്ഞതാണ് വിവാദം. നിങ്ങള്ക്ക് വേണ്ടിയാണ് താന് വന്നത് എന്ന് ആളുകള് വിചാരിക്കുമെന്നതായിരുന്നു മമ്മൂട്ടി കൂടെ പറഞ്ഞ കാരണം. പിന്നീട് മാധ്യമങ്ങളെ കണ്ട വേളയില് കേരളത്തിന്റെ സോഷ്യല് കാപിറ്റല് ആണ് ഈ ടൗണ്ഷിപ്പിന് സഹായകമായത് എന്നും മമ്മൂട്ടി കൂട്ടിച്ചേര്ത്തു.

മമ്മൂട്ടിയുടെ പ്രതികരണത്തില് അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് മുസ്ലിം ലീഗിന്റെ യുവ മുഖമായ പികെ നവാസ്. രണ്ടു വര്ഷം കഴിഞ്ഞ് കാണാന് വന്ന സെലിബ്രിറ്റിയേക്കാള് മലയാളിക്ക് പ്രധാനം നാട് നടുങ്ങിയ വേളയില് കൂടെ നിന്ന റഫീഖുമാരും സിദ്ദിഖുമാരും ഉള്പ്പെടുന്ന പൊതുപ്രവര്ത്തകരാണ് എന്ന് എംഎസ്എഫ് സംസ്ഥാന അധ്യക്ഷനായ നവാസ് ഫേസ്ബുക്കില് കുറിച്ചു. രാജ്യസഭാ എംപി ജോണ്ബ്രിട്ടാസിന്റെ തിരക്കഥയാണ് മമ്മൂട്ടിയെ ഇവിടെ എത്തിച്ചത് എന്നും നവാസ് വിമര്ശിക്കുന്നു.

നവാസിന്റെ കുറിപ്പ് വായിക്കാം: ''രണ്ട് വർഷം കഴിഞ്ഞ് കാണാൻ വന്ന സെലിബ്രിറ്റി കാഴ്ചക്കാരനേക്കാള്, അല്ല ബ്രിട്ടാസ് തിരക്കഥയിലെ മമ്മൂട്ടി കഥാപാത്രത്തേക്കാള് മലയാളിക്ക് പ്രധാനം നടുക്കത്തിന്റെ കാലത്ത് ചേർന്ന് നിന്ന പൊതു പ്രവർത്തകരായ റഫീഖ്മാർ തന്നെയാണ്.

മോഹൻലാലും, വേടനും, ഭാവനയും ഒക്കെ ഇലക്ഷന് ആയുധമാക്കുന്ന PR സ്റ്റണ്ടുകള്ക്കിടയില് മമ്മൂട്ടിയുടെ ഒരു PR നാടക തിരക്കഥ എഴുതിയ ബ്രിട്ടാസിന്റെ വയനാട്ടിലേക്കുള്ള പാലത്തില് റഫീഖ് അപമാനിക്കപ്പെട്ടത് സ്വാഭാവികം.

പത്മശ്രീയുടെ അഭിനയമികവിന്റെ റിയാലിറ്റി ഇല്ലാതാകുമോ എന്ന ആശങ്കയില് റഫീഖ് അപമാനിക്കപ്പെടുമ്പോള് സ്വന്തം പാർട്ടിയുടെ PR സ്റ്റാൻഡിന്റെ ഇരയായി മാറുകയായിരുന്നു റഫീഖ്.

പക്ഷേ അനുഭവിച്ചവർക്ക് ഈ അഭിനയത്തിനേക്കാളും ചേർത്ത് നിർത്തിയ റഫീഖ്മാരും കൂവലുകള്ക്കിടയിലെ സിദ്ധീഖ്മാരുമായ പൊതുപ്രവർത്തകർ തന്നെയാണ് കയ്യടികള് അർഹിക്കുന്നത്. ബ്രിട്ടാസിന്റെ രചനയില് പിറന്ന'രണ്ട് വർഷത്തിന് ശേഷമുള്ള സർക്കാരിനായുള്ള എന്റെ സന്ദർശനം' എന്ന തിരക്കഥയിലെ മമ്മൂട്ടി കഥാപാത്രത്തെ മലയാളിക്ക് തിരിച്ചറിയാനാകുമെന്ന് പുതിയ PR അവതാരങ്ങള് മനസ്സിലാക്കിയാല് നന്ന്.''

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News