Enter your Email Address to subscribe to our newsletters

Kochi, 10 ഏപ്രില്‍ (H.S.)
ഇന്ത്യയിലെ ഏറ്റവും മികച്ച വോട്ടിംഗ് ശതമാനത്തിലേക്കാണ് കേരളം എത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രവാസി വോട്ടര്‍മാര്‍ക്കും വിദേശത്ത് പഠിക്കുന്ന കുട്ടികള്‍ക്കും വോട്ടെടുപ്പിന് എത്താന്‍ സാധിച്ചില്ല. അവര്‍ കൂടി വന്നിരുന്നെങ്കില്‍ പോളിംഗ് ശതമാനം വീണ്ടും വര്‍ധിച്ചേനെ. മുപ്പത്തഞ്ച് വര്‍ഷത്തിനിടെ യു.ഡി.എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് ഇത്തവണയുണ്ടായത്. 1991 ലും 2001 ലും യു.ഡി.എഫ് മികച്ച പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും ആവേശകരമായ പ്രവര്‍ത്തനം ആദ്യമായാണ് കാണുന്നത്. 2005 മുതല്‍ ഒപ്പമില്ലാതിരുന്ന നിരവധി വിഭാഗങ്ങള്‍ ഇത്തവണ യു.ഡി.എഫിന് പിന്നതുണ പ്രഖ്യാപിച്ചു. പിണങ്ങിപ്പോയവരെയും മാറിപ്പോയവരെയും തിരിച്ചു കൊണ്ടു വരാനായി. അതിന്റെയൊക്കെ ഫലം തിരഞ്ഞെടുപ്പ് ഫലത്തിലുണ്ടാകും. രാഷ്ട്രീയമായ അടിത്തറയിലാണ് യു.ഡിഫ് നൂറിലധികം സീറ്റുകള്‍ നേടുമെന്നു പറഞ്ഞത്. എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ഒരു പ്രതിപക്ഷ പാര്‍ട്ടിക്കും ലഭിക്കാത്ത വിജയമാണ് യു.ഡി.എഫിനുണ്ടായത്. തിരഞ്ഞെടുപ്പുകളിലുണ്ടായ വിജയവും ചിട്ടയായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവും ഏത് കേഡര്‍ പാര്‍ട്ടിയെയും തോല്‍പ്പിക്കുന്ന സംഘടനാ മികവും യു.ഡി.എഫിനുണ്ടായിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തതിന് ശേഷം കോണ്‍ഗ്രസിനും യു.ഡി.എഫിനും എന്താണ് സംഭവിച്ചതെന്ന് കൃത്യമായി വിലയിരുത്തി. ആ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നിശബ്ദമായ പ്രവര്‍ത്തനത്തിന്റൈ തുടര്‍ച്ചയാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയവും നിയമസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ പോകുന്ന വിജയവും. എല്ലാ തിരഞ്ഞെടുപ്പിലും പ്രവചനം നടത്തിയത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നാല് കോര്‍പറേഷന്‍ കിട്ടുമെന്ന് പറഞ്ഞപ്പോള്‍ പലരും കളിയാക്കി.
സി.പി.എം- ബി.ജെ.പി ഡീല്‍ പൊളിക്കുന്നതിനു വേണ്ടിയാണ് അത് പുറത്തുകൊണ്ട് വന്നത്. മുകളിലുള്ള നേതാക്കള്‍ തമ്മിലായിരുന്നു ഡീല്‍. താഴെയുള്ള പ്രവര്‍ത്തകര്‍ അത് പൊളിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. കെ. സുധാകരനെ പോലുള്ള ആളുടെ അടുത്ത് പോയി കുത്തിക്കുത്തി ചോദിക്കുന്നത് മനുഷ്യത്വരഹിതമാണ്. അതാണോ മാധ്യമ പ്രവര്‍ത്തനമെന്ന് മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തിയാല്‍ മതി.
എറണാകുളം, മലപ്പുറം, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ യു.ഡി.എഫിന് അനുകൂലമായി ക്ലീന്‍ സ്വീപ് ഉണ്ടായാല്‍ അദ്ഭുതപ്പെടാനില്ല. അഞ്ച് ജില്ലകളില്‍ 43 സീറ്റുകളാണുള്ളത്. ഈ ജില്ലകളിലെ മുഴുവന്‍ സീറ്റും പിടിക്കണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചതാണ്. പോളിംഗ് ശതാമാനം വര്‍ധിച്ചത് കൂടുതല്‍ ആത്മവിശ്വമുണ്ടാക്കുന്നതാണ്.
സര്‍ക്കാരിനെതിരായ വികാരവും യു.ഡി.എഫ് നല്‍കിയ ബദല്‍ പ്രതീക്ഷകളും വോട്ടര്‍മാര്‍ക്ക് ഇടയിലുണ്ടായി. അത് വ്യത്യസ്തമായ ശൈലിയായിരുന്നു. സര്‍ക്കാര്‍ പരാജയപ്പെട്ട സ്ഥലങ്ങളിലെല്ലാം മൂന്ന് വര്‍ഷം മുന്‍പെ പ്രതിപക്ഷം ബദല്‍ നിര്‍ദ്ദേശങ്ങള്‍ തേടിയിരുന്നു. ഓരോന്നിലും എന്തെല്ലാം ചെയ്യണമെന്ന കൃത്യമായ ധാരണയുണ്ടായിരുന്നു. സംസ്ഥാനത്ത് ഒട്ടാകെ യു.ഡി.എഫ് തരംഗമുണ്ട്. നേമത്ത് ന്യൂനപക്ഷങ്ങള്‍ യു.ഡി.എഫിന് വോട്ട് ചെയ്താല്‍ ശിവന്‍കുട്ടിക്ക് എന്താണ് പ്രശ്‌നം? അവിടെ യു.ഡി.എഫ് സീരിയസായി മത്സരരംഗത്തുള്ളതു കൊണ്ടാണ് മുന്‍ എം.എല്‍.എ ശബരീനാഥിനെ മത്സരിപ്പിച്ചത്. ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ ബി.ജെ.പിയെ സഹായിക്കാനെന്ന് വി. ശിവന്‍കുട്ടി ചോദിച്ചേനെ. ന്യൂനപക്ഷ വോട്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയെങ്കില്‍ ശിവന്‍കുട്ടി എന്തിനാണ് ദുഖിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ വിശ്വാസമില്ല. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മന്ത്രിമാര്‍ മണ്ഡലത്തിന് പുറത്തിറങ്ങാതിരുന്നത്. വി.ഡി സതീശനെ നിയോജകമണ്ഡലത്തില്‍ പൂട്ടുമെന്നാണ് പറഞ്ഞത്. മന്ത്രിമാരില്‍ എത്ര പേര്‍ മറ്റു മണ്ഡലങ്ങളില്‍ പ്രചരണത്തിന് പോയി?
സി.പി.എമ്മില്‍ നടക്കുന്ന കലാപത്തിന് പിന്നില്‍ മുതിര്‍ന്ന നേതാക്കളുണ്ട്. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബാക്കി കാണാം. അധികാരത്തില്‍ വരില്ലെന്ന് ഉറപ്പായ എല്‍.ഡി.എഫിന് ഇനി വനിതാ മുഖ്യമന്ത്രിയെ കുറിച്ചും യുവ മുഖ്യമന്ത്രിയെ കുറിച്ചും പറയാം. പിണറായി വിജയനെ മുന്നില്‍ നിര്‍ത്തിയും പിണറായിയുടെ പതിനായിരം ബോര്‍ഡുകള്‍ വച്ചും പിണറായി 3 എന്ന് പറഞ്ഞുമാണ് എല്‍.ഡി.എഫ് മത്സരിച്ചത്. മൂന്നാം പിണറായി ഭരണം എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ വനിത മുഖ്യമന്ത്രിയെ കുറിച്ച് പറയുന്നത് ഭരണം കിട്ടില്ലെന്ന് ഉറപ്പായതു കൊണ്ടാണ്. മുഖ്യമന്ത്രിയുടെ ചിത്രം വച്ചത് യു.ഡി.എഫിന് അനുകൂലമായി. സര്‍ക്കാര്‍ പണം ഉപയോഗിച്ച് നടത്തിയ അമിതമായ പ്രചരണത്തിന് കോടികളാണ് മുടക്കിയത്. സോഷ്യല്‍ മീഡിയ കാമ്പയിന് പോലും 15 കോടി രൂപ മുടക്കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതുപോലെ ദുരുപയോഗം ചെയ്ത കാലം കേരളത്തിലുണ്ടായിട്ടില്ല.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാന്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ബാലറ്റ് പേപ്പര്‍ ഇല്ലാതിരുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നു തവണ എത്തിയവര്‍ക്കു പോലും ബാലറ്റ് കിട്ടിയില്ല.
എന്‍.ഡി.എ അക്കൗണ്ട് തുറക്കാന്‍ സാധ്യതയില്ലെന്നതാണ് പ്രഥമിക നിഗമനം. നിയോജക മണ്ഡലങ്ങളിലെ കണക്കുകള്‍ ലഭിച്ച ശേഷം അതേക്കുറിച്ച് പറയാം. കുന്നത്തുനാട്ടില്‍ യു.ഡി.എഫ് വന്‍ഭൂരിപക്ഷത്തിന് ജയിക്കും. 20 ട്വന്റി പരിതാപകരമായ മൂന്നാം സ്ഥാനത്ത് പോകും. പേരാവൂരിലും നല്ല ഭൂരിപക്ഷത്തിന് ജയിക്കും. കൊച്ചിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണം ഒരിടത്തും പാളിയിട്ടില്ല. 23000 വോട്ടിന് സി.പി.എം ജയിച്ച സീറ്റിലാണ് ഡി.സി.സി അധ്യക്ഷന്‍ മത്സരിച്ചത്. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരേപോലെ യു.ഡി.എഫ് തരംഗമുണ്ടെന്ന് നേരത്തെ തന്നെ പറഞ്ഞതാണ്.
വയനാട് ഫണ്ട് പിരിവ് വിവാദമാക്കാന്‍ ശ്രമിച്ച സി.പി.എമ്മുകാര്‍ക്കിടയില്‍ മാത്രമാണ് അത് ചര്‍ച്ചയായത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പും ശബരിമല കൊള്ളയും പ്രതിരോധിക്കാനാണ് സി.പി.എം അതിലൂടെ ശ്രമിച്ചത്. വയനാട് ഫണ്ടില്‍ ഒരു രൂപയുടെയും തട്ടിപ്പ് നടന്നിട്ടില്ലെന്ന് അക്കൗണ്ട്m സ്റ്റേറ്റ്‌മെന്റ് പുറത്തുവിട്ടതോടെ വ്യക്തമായി.
---------------
Hindusthan Samachar / Sreejith S