Enter your Email Address to subscribe to our newsletters

Thiruvananthapuram , 12 ഏപ്രില് (H.S.)
കണ്ണൂര് അഞ്ചരക്കണ്ടി ഡെന്ന്റല് കോളജിലെ ഒന്നാം വര്ഷ വിദ്യാര്ഥി നിതിന് രാജിന്റെ മരണത്തില് പ്രതിഷേധം ശക്തമാകുന്നു.
ഡിപ്പാര്ട്ട്മെന്റ് ഹെഡ് ജാതി പറഞ്ഞ് വിദ്യാര്ഥിയെ പീഡിപ്പിച്ചിരുന്നു എന്ന് കുടുംബം ആരോപിച്ചു. നിതിന്റെ വീട്ടിലേക്ക് കോളജില് നിന്ന് ആരും വരാത്തത് സംശയത്തിന് ഇടയാക്കുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി പറഞ്ഞു. നിതിന്റെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടിയുടെ പിതാവുമായി സംസാരിച്ചു. കോളജില് വച്ച് നിതിനെ ബുദ്ധിമുട്ടിപ്പിക്കുന്ന സംഭവങ്ങള് ഉണ്ടായിട്ടുണ്ട്. എച്ച്ഒഡി ജാതി പറഞ്ഞ് അധിക്ഷേപിച്ചു. ഇടവേളയ്ക്ക് ശേഷം ഹോസ്റ്റലില് എത്തിയപ്പോള് റൂം നല്കിയില്ല. നിതിന്റെ വേര്പാട് ഗൗരവമുള്ളതാണ്. പ്രത്യേക സംഘം കേസ് അന്വേഷിക്കും. ഇന്റേണല് മാര്ക്ക് പറഞ്ഞ് കുട്ടികളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നാണ് തോന്നുന്നത്. കുടുംബത്തിന് മുഖ്യമന്ത്രിയെ കാണാനുള്ള അവസരമുണ്ടാക്കുമെന്നും മന്ത്രി ശിവന് കുട്ടി പറഞ്ഞു.
നിതിന് ചാടി ജീവന് ഒടുക്കിയതല്ല. അധ്യാപകര് തള്ളിയിട്ടതാണോ എന്ന് സംശയമുണ്ടെന്നാണ് കുടുംബം പറയുന്നത്. വെള്ളിയാഴ്ചയാണ് കുട്ടി മരിച്ചത്. കുടുംബത്തിന്റെ പരാതിയില് രണ്ട് അധ്യാപകരെ കോളജില് നിന്ന് സസ്പെന്റ് ചെയ്തിട്ടുണ്ട്. നിതിനെ അധ്യാപകര് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് സഹോദരി നിഖിത പറയുന്നു.
നിതിന്റെ രാജിന്റെത് ഒരു സിസ്റ്റം നടത്തിയ കൊലപാതകമാണ് എന്ന് എംഎസ്എഫ് പ്രസിഡന്റ് പികെ നവാസ് പ്രതികരിച്ചു. കുറ്റക്കാര് രക്ഷപ്പെടരുത്. രോഹിത് വെമുലയ്ക്ക് ശേഷവും നിതിന് രാജുമാര് ഉണ്ടാകുന്നു എന്നതാണ് രാജ്യം കാണുന്നത്. ജാതി അധിക്ഷേപങ്ങള് ക്യാമ്പസുകളില് വര്ധിച്ചുവരുന്നുണ്ട്. നിതിന്റെ കുടുംബത്തിന് നീതി ലഭിക്കണം എന്നും നവാസ് ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് നിതിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി. അദ്ദേഹം ഫേസ്ബുക്കില് കുറിച്ചത് ഇങ്ങനെ- ''എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും ഈ കുടുംബത്തെ; കടുത്ത ജാതീയ അധിക്ഷേപത്തെ തുടര്ന്ന് ഒരു കുട്ടിക്ക് ജീവനൊടുക്കേണ്ടി വന്നത് കേരളത്തിലാണെന്നത് വിശ്വസിക്കാനാകുന്നില്ല. നിതിന് രാജിനെ അധ്യാപകര് ജാതീയമായി അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു. അപമാന ഭാരത്താലാണ് ആ കുട്ടി ജീവനൊടുക്കിയത്. വീട് പോലും സ്വന്തമായി ഇല്ലാതെ തങ്ങള്ക്കുള്ളതെല്ലാം നല്കി പഠിപ്പിച്ച ഒരു മകന്റെ മൃതദേഹം ഏറ്റുവാങ്ങേണ്ടി വന്ന കുടുംബത്തിന്റെ ഗതികേട് ആലോചിച്ച് നോക്കൂ. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ഇല്ലാതായത്.
രാജ്യത്തിന്റെ നോവായിരുന്നു ഹൈദരാബാദ് സര്വകലാശാലയിലെ രോഹിത് വെമുല. ഇന്നിപ്പോള് നിതിന് രാജും. ഇക്കാലത്തും ജാതി വെറിയന്മാരാകാന് അധ്യാപകര്ക്ക് എങ്ങനെയാണ് സാധിക്കുന്നത്? ഇത്തരക്കാര്ക്ക് സര്വീസില് തുടരാന് യോഗ്യതയില്ല. പിരിച്ചു വിടുകയാണ് വേണ്ടത്.
നിതിന് രാജിന്റെ തിരുവനന്തപുരം ഉഴമലയ്ക്കലിലെ വീട്ടിലെത്തിയപ്പോള് പൂക്കോട് വെറ്റിനറി കോളേജില് സഹപാഠികളുടെ ക്രൂര പീഡനത്താല് കൊല്ലപ്പെട്ട സിദ്ധാര്ഥിന്റെ അമ്മയുമുണ്ടായിരുന്നു. സിദ്ധാര്ഥിന്റെ മരണത്തില് കര്ശന നടപടി എടുത്തിരുന്നെങ്കില് ഇത്തരം സംഭവങ്ങള് ആവര്ത്തിക്കില്ലായിരുന്നു.
ജാതീയ അധിക്ഷേപം തടയാന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില് യു.ഡി.എഫ് പ്രഖ്യാപിച്ച രോഹിത് വെമുല നിയമത്തിന്റെ അനിവാര്യത വ്യക്തമാക്കുന്നതാണ് ഈ ദാരുണ സംഭവം. കുറ്റക്കാര്ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കാന് സര്ക്കാര് തയാറാകണം. ഇതു പോലൊരു സങ്കടം താങ്ങാന് ഇനിയുമാകില്ല.''
---------------
Hindusthan Samachar / CHANDHU CHANDRASEKHAR