Enter your Email Address to subscribe to our newsletters

Kottayam , 12 ഏപ്രില് (H.S.)
തെരഞ്ഞെടുപ്പിന് ശേഷം കത്തോലിക്ക സഭയും ബിജെപി നേതാവ് പി.സി. ജോർജും തമ്മിലുള്ള വാക്പോര് നാള്ക്കുനാള് രുക്ഷമാകുകയാണ്.
സഭക്ക് തങ്ങളെ വേണ്ടങ്കെില് സഭയെ തങ്ങള്ക്കും വേണ്ടെന്ന് പറഞ്ഞ പി.സി. ജോർജും മകൻ ഷോണും സഭക്കെതിരെ അധിക്ഷേപ പരാമർശങ്ങളും നടത്തിയിരുന്നു. ഇതിനെ രൂക്ഷമായി വിമർശിച്ച് സഭയുടെ മുഖപത്രമായ ദീപിക രംഗത്തെത്തി. എഫ്സിആര്എയെക്കുറിച്ചു മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി ഏത് രാഷ്ട്രീയാവസരവാദി മുണ്ടുമടക്കിക്കുത്തി വന്നാലും വഴങ്ങില്ലെന്നും ഇനിയും പറയേണ്ടിവരുമെന്നുമാണ് മുഖപ്രസംഗത്തില് പറഞ്ഞത്.
കേരളത്തിലെ കവലച്ചട്ടമ്പിമാര് പറയുന്നു അധികാരമുണ്ട് കാണിച്ചുതരാമെന്ന്. അധികാര മുഷ്കില് മനുഷ്യത്വത്തിന്റെ കഴുത്ത് ഞെരിക്കാന് ശ്രമിച്ചവര് ചരിത്രത്തിലുടനീളം ആട്ടും തുപ്പുമേറ്റ് ഇപ്പോഴും കിടപ്പുണ്ടെന്നും കേരളത്തിലും ഇതിന് പ്രസക്തിയുണ്ടെന്നും പരോക്ഷ മറുപടിയിലൂടെ ദീപിക വ്യക്തമാക്കി. ദീപിക മുഖപ്രസംഗം ഫാരിസ് അബൂബക്കർ സ്വന്തം വാപ്പയെ കുറിച്ച് എഴുതിയതാണെന്നാണ് പി.സി. ജോർജ് ഇതിനോട് പ്രതികരിച്ചത്.
മാര്പാപ്പക്കെതിരെ വിമര്ശനമുന്നയിച്ച യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപിനെ വിമര്ശിച്ചുകൊണ്ടുള്ള മുഖപ്രസംഗത്തിലാണ് ദീപിക ഇരുവര്ക്കുമെതിരെ പരോക്ഷ വിമര്ശനമുന്നയിച്ചത്. 'ആഗോള തീവ്രവാദത്തിന്റേയും ഏകാധിപത്യങ്ങളുടെയും ക്രൂരതകള് യാഥാര്ഥ്യമാണ്. പക്ഷേ, അതിനെതിരെയുള്ള ചെറുത്തുനില്പ്പ് എന്തക്രമത്തിനുമുള്ള ബ്ലാങ്ക് ചെക്കല്ല. ഭീഷണി, യുദ്ധക്കൊതിയനായ ട്രംപിന്റേതായാലും വര്ഗീയതയുടെ ഏജന്റുമാരായ കേരളത്തിലെ പ്രാദേശിക രാഷ്ട്രീയ കവലച്ചട്ടമ്പികളായാലും മറക്കരുത്' എന്നാണ് മുഖപ്രസംഗത്തിലുള്ളത്.
തനിക്ക് അധികാരവും സമ്പത്തും സൈന്യവുമുണ്ട്, ശബ്ദിക്കരുത് എന്നാണ് ഏകാധിപതികള് കമ്യൂണിസ്റ്റായാലും ഫാസിസ്റ്റായാലും നാസിയായാലും വര്ഗീയവാദികളായാലും കേരളത്തിലെ രാഷ്ട്രീയ ഭിക്ഷാംദേഹികളായാലും ആവര്ത്തിക്കുന്നത്. ആള്ക്കൂട്ട വിചാരണ, അടിച്ചമര്ത്തല്, അതിനാവശ്യമായ നിയമങ്ങള്.... തുടങ്ങിയവയൊക്കെ ആവര്ത്തിക്കുമ്പോള് അത് ബാധിക്കുന്നവര് മിണ്ടാതിരുന്നോളണം. പാര്ലമെന്റില്പോലും ചര്ച്ച ചെയ്യില്ല. അതിനു പകരം അതു ഞങ്ങളങ്ങു നടപ്പാക്കും, നിങ്ങളാരാ ചോദിക്കാന്, നിങ്ങള് എത്ര പേരുണ്ട്, ചെറിയ ശതമാനമല്ലേയുള്ളൂ... ഭരണകൂടത്തിന്റെ മര്യാദയ്ക്ക് നിന്നെയൊക്കെ ചുമക്കുന്നെന്നേയുള്ളൂ, അടങ്ങിയിരുന്നോണം, കാണിച്ചുതരാം... ഇങ്ങനെയിങ്ങനെ. ഈ ഭീഷണി ചരിത്രത്തില് ആദ്യത്തേതോ അവസാനത്തേതോ അല്ല'- മുഖപ്രസംഗത്തില് പറയുന്നു.
താൻ സഭക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും ഒരു ബിഷപ്പിന് എതിരായാണ് പ്രസ്താവന നടത്തിയതെന്നുമായിരുന്നു പി.സി. ജോർജിന്റെ പ്രതികരണം. ബിഷപ്പുമാർ തെറ്റ് കാണിച്ചാല് തെറ്റാണെന്ന് പറയുന്ന പാരമ്പര്യമാണ് എനിക്ക് ഉള്ളത്. അതാണ് ഞാൻ ചെയ്തത്' മാർ പള്ളിക്കാപ്പറമ്പില് ബിഷപ്പിൻ്റെ നൂറാം ജന്മദിനത്തില് ആശംസ അറിയിക്കാൻ ബിഷപ്പ് ഹൗസില് എത്തിയ പി.സി. പറഞ്ഞു. ദീപിക പത്രത്തിനും സഭക്കും തമ്മില് എന്താണ് ബന്ധമെന്നും അദ്ദേഹം ചോദിച്ചു. 'ക്രിസ്ത്യാനികള്ക്ക് ദീപിക പത്രവുമായി ഒരു ബന്ധമില്ല. അവർ എന്ത് പറഞ്ഞാലും ഞാൻ കാര്യമാക്കില്ല. എനിക്ക് അതിൻ്റെ ആവശ്യമില്ല. മുഖപ്രസംഗം ഫാരിസ് അബൂബക്കർ അവൻ്റെ വാപ്പയെ കുറിച്ച് എഴുതിയതാണ്. സഭയുമായി എനിക്ക് ഒരു പ്രശ്നവുമില്ല. സഭയിലെ പിതാക്കൻമാരോട് എനിക്ക് വളരെ അധികം ബഹുമാനമാണ്' - പി.സി. ജോർജ് പറഞ്ഞു.
'കാഞ്ഞിരപ്പള്ളി രൂപതക്ക് എറ്റവും കൂടുതല് ഉപകാരം ചെയ്തിട്ടുള്ള ഒരു പൊതു പ്രവർത്തകനാണ് ഞാൻ. ആ എനിക്ക് എതിരായിട്ട് മഠത്തിലേക്ക് വിളിച്ച് പറഞ്ഞാല് വോട്ട് കിട്ടുവോ. പിതാവ് നാണം കെടുകയാണ് ചെയ്യുക. പിതാവ് എന്തിനാണ് ഈ നാണക്കേട് കാണിക്കാൻ പോയത്? എന്നെ അനുകൂലിച്ച് മെത്രാൻമാർ സംസാരിക്കണം എന്ന് പറയുന്നില്ല. പിതാക്കൻമാർ എപ്പോഴും സഭയുമായി ബന്ധപ്പെട്ട് പോകേണ്ടവരാണ്. ആ സഭയില് എല്ലാ രാഷ്ട്രീയക്കാരുമുണ്ടാവും. സഭ എന്തിനാണ് രാഷ്ട്രീയത്തില് ഇടപെടുന്നത്'- പി.സി. ചോദിച്ചു.
അതേസമയം, ബിജെപി നേതൃത്വത്തിന്റെ പിന്തുണയോടെ കത്തോലിക്ക സഭക്കും ദീപിക ദിനപത്രത്തിനുമെതിരെയുള്ള പി.സി. ജോർജിന്റെയും ഷോണിന്റെയും നീക്കങ്ങളെ യുഡിഎഫ് ശക്തമായി പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പില് പ്രതീക്ഷിച്ച വോട്ട് കിട്ടില്ലെന്ന് ബോധ്യമായപ്പോള് ഭീഷണിയുടെ സ്വരവുമായി ബിജെപി നേതൃത്വം ഇറങ്ങിയിരിക്കുകയാണ്. ക്രൈസ്തവ സമൂഹത്ത ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചാല് മതേതര കേരളം ആ നീക്കത്തെ ചെറുത്ത് തോല്പ്പിക്കും. സഭക്കെതിരെയുള്ള അധിക്ഷേപ പരാമർശങ്ങളില് ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള് നിലപാട് വ്യക്തമാക്കണമെന്നും സതീശൻ പറഞ്ഞു.
സംഘപരിവാർ സംഘടനകള് ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണ്. രാജ്യവ്യാപകമായി ക്രൈസ്തവ വേട്ട നടത്തുന്നവരാണ് വോട്ടിനു വേണ്ടി കേക്കുമായി അരമനകള് കയറിയിറങ്ങിയത്. കേരളീയ സമൂഹത്തിന് സംഘപരിവാറിന്റെ കുടിലത തിരിച്ചറിയാനുള്ള പ്രായോഗിക ബുദ്ധിയുണ്ട്. ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും വരുതിയിലാക്കാമെന്ന സംഘപരിവാർ അജണ്ട കേരളത്തില് വിലപ്പോകില്ലെന്നും വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.
സഭക്കെതിരായ പി.സി. ജോർജിന്റെ പരാമർശം അപലപനീയമാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. അഭിപ്രായം പറയുന്നവരെ ഭീഷണിപ്പെടുത്തി വരുതിയില് നിർത്താനാണ് ശ്രമം. അത് കേരളത്തില് വിലപ്പോവില്ല. അതിനു ശ്രമിച്ചാല് ഒറ്റപ്പെടും. സഭാ വിശ്വാസികളെ നേർവഴിക്ക് നയിക്കാനുള്ള ഉത്തരവാദിത്വം മേലധ്യക്ഷൻമാർക്കുണ്ട്. അതവർ ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR