Enter your Email Address to subscribe to our newsletters

Chennai , 12 ഏപ്രില് (H.S.)
എഐഎഡിഎംകെ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. എഐഎഡിഎംകെയുടെ നേതാവായ എടപ്പാടി കെ പളനി സ്വാമി നടത്തുന്നത് അവസരവാദ രാഷ്ട്രീയമാണെന്നും പദവികള്ക്കായി അരുടെ കാലു പിടിക്കാനും അദ്ദേഹം മടിക്കില്ലെന്നും ഉദയനിധി പരിഹസിച്ചു. മന്നാർഗുഡിയില് ഡിഎംകെ സ്ഥാനാർഥിയും മന്ത്രിയുമായ ടിആർബി രാജയുടെ പ്രചാരണ യോഗത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് അടിമകളും ആത്മാഭിമാനവും തമ്മിലുള്ള പോരാട്ടമാണെന്നും വിശേഷിപ്പിച്ചു.
കെ ജയലളിത ഉണ്ടായിരുന്ന കാലത്തോളം എഐഎഡിഎംകെ നേതൃത്വം അവരുടെ കാലുകൾ പിടിച്ചു നടന്നു. അവർ മരിച്ചതിന് ശേഷം വി കെ ശശികലയുടേത്. അവർ ജയിലിൽ പോയതോടെ ടിടിവി ദിനകനെ കൂട്ട് പിടിച്ചു. ഇപ്പോൾ അദ്ദേഹം ഡൽഹിയിലേക്കും പോയി. അദ്ദേഹം മോദിയുടെ കാലിൽ മാത്രമേ തൂങ്ങുകയുള്ളൂ എന്ന് പറഞ്ഞ് അവിടെ കിടക്കുന്നു.
പദവികൾക്കായി മേലുദ്യോഗസ്ഥരുടെ കാല് പിടിക്കേണ്ട അനുഭവം തനിക്കുണ്ടായിട്ടില്ല. തനിക്ക് ആരെയും ഭയക്കേണ്ടതുമില്ല. താൻ എപ്പോഴും ജനങ്ങൾക്കൊപ്പം നിൽക്കുകയും അവരുടെ അവകാശങ്ങൾക്കായി സംസാരിക്കുകയും ചെയ്യുന്ന ആളാണ് എന്നും സ്റ്റാലിൻ പറഞ്ഞു. ഇതിന് പുറമെ തൻ്റെ രാഷ്ട്രീയ ഉയർച്ചയെ സഹായിച്ച എല്ലാ ഉപദേഷ്ടാക്കളെയും പളനി സ്വാമി പിന്നിൽ നിന്ന് കുത്തി.
പ്രചാരണവും വാഗ്ദാനങ്ങളും
അതേസമയം, തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 'ദ്രാവിഡൻ മോഡൽ 2.0' എന്ന് വിശേഷിപ്പിച്ചുകൊണ്ട്, ഡിഎംകെ അധികാരത്തിൽ വന്നാൽ സ്ത്രീകൾക്കുള്ള ഗ്രാൻ്റായ 'കലൈജ്ഞർ മഗളിർ ഉറിമൈ തൊഗൈ' വഴി ലഭിക്കുന്ന പ്രതിമാസ തുകയായ ആയിരം രൂപ രണ്ടായിരം രൂപയാക്കി വർധിപ്പിക്കുമെന്ന് ഉദയനിധി സ്റ്റാലിൻ വാഗ്ദാനം ചെയ്തു. സ്ത്രീകൾക്ക് വീട്ടുപകരണങ്ങൾ വാങ്ങുന്നതിന് എണ്ണായിരം രൂപയുടെ പ്രത്യേക ഗ്രാൻ്റും പ്രഖ്യാപിച്ചു.
മന്നാർഗുഡിയിലെ ടെക്സ്റ്റൈൽ പാർക്കും 170 കോടി രൂപയുടെ റെയിൽവേ മേൽപ്പാലവും ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി, ഉദയനിധി രാജയ്ക്ക് ഒരു ലക്ഷത്തിലധികം വോട്ട് നൽകി വിജയം ഉറപ്പാക്കാൻ വോട്ടർമാരോട് അഭ്യർഥിച്ചു. സ്ഥാനാർഥിയുടെ വിജയമാണ് തനിക്ക് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം വിജയിക്കുമെന്ന് ഉദയനിധി
തിരുത്തുറൈപൂണ്ടിയിൽ സിപിഐയുടെ സ്ഥാനാർഥി മാരിമുത്തുവിന് വേണ്ടിയും ഉദയനിധി പ്രചാരണം നടത്തി. അൻപതിനായിരം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ മാരിമുത്തു മണ്ഡലത്തിൽ വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മാരിമുത്തുവിൻ്റെ ലളിതമായ ജീവിതശൈലിയും പൊതുസേവനത്തോടുള്ള പ്രതിബദ്ധതയും ഉയർത്തിക്കാട്ടി, തെരഞ്ഞെടുപ്പ് പുരോഗതിക്കും പിന്നാക്കാവസ്ഥയ്ക്കും ഇടയിലുള്ള നിർണായക തെരഞ്ഞെടുപ്പാണിതെന്ന് അഭിപ്രായപ്പെട്ടു.
നമ്മൾ വെറുതെ പിരിഞ്ഞു പോകരുത്. ഇനിയും പത്ത് ദിവസങ്ങൾ ബാക്കിയുണ്ട്. നിങ്ങൾ ഓരോരുത്തരും അടുത്ത പത്ത് ദിവസത്തേക്ക് ഈ പ്രചാരണ ലക്ഷ്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കൂ. അല്ലാത്തപക്ഷം എഐഎഡിഎംകെ പോലുള്ള പാർട്ടികൾ അധികാരത്തിൽ വരികയും സംസ്ഥാനത്തിൻ്റെ അവകാശങ്ങൾ അടിയറവ് വെയ്ക്കേണ്ടിയും വരും. ഇത് തമിഴ്നാടിനെ പിന്നോട്ട് കൊണ്ടുപോകും എന്നും മുന്നറിയിപ്പ് നൽകി.
തുടർന്ന് എം കരുണാനിധിയുടെ ചെറുമകനും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ മകൻ എന്ന നിലയിലും തൻ്റെ വംശപരമ്പര വിളിച്ചോതിക്കൊണ്ട്, നിർണായകമായ ഒരു ജനവിധി ഉറപ്പാക്കാൻ ഓരോ വോട്ടർമാരോടും അദ്ദേഹം അഭ്യർഥിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR