Enter your Email Address to subscribe to our newsletters

Alappuzha , 13 ഏപ്രില് (H.S.)
അപകടത്തില് പരിക്കേറ്റ് അബോധാവസ്ഥയിലായ യുവതിയെ കായംകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പീഡിപ്പിച്ച സംഭവം അന്വേഷിച്ചതില് വീഴ്ച പറ്റിയിട്ടില്ലെന്ന് പൊലീസ്. വിഷയത്തില് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചു. സംഭവം നടന്ന് ഒരു ആഴ്ച കഴിഞ്ഞിട്ടും തന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും വൈദ്യപരിശോധന നടത്തിയിട്ടില്ലെന്നും പരാതിക്കാരിയായ യുവതി ആരോപിച്ചതിനെ തുടർന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖർ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയോട് വിശദമായ റിപ്പോർട്ട് തേടിയിരുന്നു.
ഏപ്രിൽ 4 ന്, കുടുംബ സുഹൃത്തിനൊപ്പം വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന യുവതി കെപിഎസി ജംഗ്ഷനിൽ വച്ച് അപകടത്തില് പെടുകയായിരുന്നു. കായംകുളത്തെ വ്യാപാരിയായ സിനിൽ സബാദ്, ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവതിയെ പീഡനത്തിന് ഇരയാക്കി എന്നായിരുന്നു പരാതി. സ്വകാര്യ ആശുപത്രിയിലെത്തിയ യുവതി സംഭവത്തെക്കുറിച്ച് ഡോക്ടർമാരെ അറിയിച്ചു. തുടർന്ന് ആശുപത്രി അധികൃതർ വിവരം കായംകുളം പൊലീസിൽ അറിയിക്കുകയായിരുന്നു.
പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില് കേസ് രജിസ്റ്റർ ചെയ്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാല് കേസ് രജിസ്റ്റര് ചെയ്തെങ്കിലും അന്വേഷണത്തിൽ പൊലീസിൻ്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പരാതിക്കാരി ആരോപിച്ചു. പ്രതിയെ സ്റ്റേഷനില് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയയ്ക്കുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.
സംഭവം വിവാദമായതോടെ സംസ്ഥാന പൊലീസ് മേധാവി വിഷത്തില് ഇടപെടുകയായിരുന്നു. പിന്നാലെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടുകയും ചെയ്തു. അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എംപി മോഹനചന്ദ്രൻ ഞായറാഴ്ച (ഏപ്രില് 12) രാത്രി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് റിപ്പോർട്ട് സമർപ്പിച്ചു.
കായംകുളം പൊലീസ് സിനില് സബാദിനെതിരെ ചുമത്തിയ കുറ്റത്തിന് ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്നതിനാൽ അയാളെ ജാമ്യത്തിൽ വിട്ടയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ഏപ്രിൽ 7 ന് പൊലീസ് കോടതിയിൽ ഒരു ഹർജി സമർപ്പിച്ചിരുന്നു എന്നും അത് ഇപ്പോഴും പരിഗണനയിലാണ് എന്നും ജില്ലാ പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവിയെ അറിയിച്ചു. അന്വേഷണം ശരിയായ പാതയിലാണെന്നും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിയുടെ രഹസ്യ മൊഴി കോടതി രേഖപ്പെടുത്തിക്കഴിഞ്ഞാൽ, സിനില് സബാദിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണത്തിനിടെ പുറത്തുവരുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും കായംകുളം പൊലീസ് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR