Enter your Email Address to subscribe to our newsletters

Thiruvananthapuram, 14 ഏപ്രില്‍ (H.S.)
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ സർക്കിൾ ഇൻസ്പെക്ടറെ കയ്യേറ്റം ചെയ്ത എസ്ഐക്ക് സസ്‌പെൻഷൻ. മ്യൂസിയം പോലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹനെ സിറ്റി പോലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിനിടെയായിരുന്നു സംഭവം.
ഔദ്യോഗിക ഡ്യൂട്ടിയിൽ ഇല്ലാതിരുന്നിട്ടും പ്രധാനമന്ത്രിയെ കാണാനായി എത്തിയതായിരുന്നു കൃഷ്ണമോഹൻ. എന്നാൽ ചടങ്ങിൽ പ്രവേശിക്കുന്നതിനായുള്ള ഔദ്യോഗിക പാസ് ഇദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നില്ല. പാസില്ലാതെ അകത്തേക്ക് കയറാൻ ശ്രമിച്ച എസ്ഐയെ തിരുവല്ല സിഐ തടയുകയും അവിടെനിന്ന് തിരികെ പോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഈ നിർദ്ദേശം അവഗണിച്ചതിനെത്തുടർന്നുണ്ടായ വാക്കേറ്റമാണ് ഒടുവിൽ സിഐയെ കയ്യേറ്റം ചെയ്യുന്നതിലേക്ക് നയിച്ചത്.
സംഭവത്തെത്തുടർന്ന് കൃഷ്ണമോഹനെതിരെയും ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അക്രമം നടത്തിയ കൃഷ്ണമോഹൻ ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വ്യക്തമായത്. കമ്മീഷണറുടെ സസ്പെൻഷൻ ഉത്തരവിനു മുൻപുതന്നെ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
പ്രധാനമന്ത്രിയുടെ അതീവ സുരക്ഷാ മേഖലയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്നെ നിയമം ലംഘിക്കുകയും മുതിർന്ന ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തത് വലിയ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.
---------------
Hindusthan Samachar / Sreejith S