Enter your Email Address to subscribe to our newsletters

Kozhikode , 16 ഏപ്രില് (H.S.)
ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അതിരാത്രം ഏപ്രില് നാളെ മുതൽ.ഏപ്രില് 26 വരെ കക്കോടി വേദമഹാമന്ദിരത്തില് വെച്ചാണ് അതിരാത്രം നടക്കുക.
ചരിത്രത്തില് ആദ്യമായാണ് കോഴിക്കോട് അതിരാത്രം സംഘടിപ്പിക്കപ്പെടുന്നത്.
ശ്രൗതയാഗങ്ങളില് പ്രധാനപ്പെട്ടതും ദൈർഘ്യമേറിയതുമാണ് അതിരാത്രം. 2014ല് കാശ്യപാശ്രമം വിപുലമായ രീതിയില് അഗ്നിഷ്ടോമ സോമയാഗം സംഘടിപ്പിച്ചിരുന്നു. അഗ്നിഷ്ടോമത്തിനു ശേഷം ചെയ്യുന്നതാണ് അതിരാത്രം. പകല് തുടങ്ങുന്ന സോമയജ്ഞക്രിയകള് രാത്രിയിലും തുടര്ന്ന്, പിറ്റേന്ന് വരെ നീണ്ടുനില്ക്കുന്നതിനാല്, രാത്രിയെ അതിക്രമിക്കുന്നത് എന്ന അര്ഥത്തിലാണ് അതിരാത്രം എന്ന പേരുവന്നത്. അഗ്നിഷ്ടോമത്തില് പ്രാതഃസവനം, മാധ്യന്ദിനസവനം, തൃതീയ സവനം എന്നിങ്ങനെ പകല് മൂന്ന് നേരങ്ങളില് നടക്കുന്ന സോമാഹുതികളാണുള്ളത്.
ആയിരം ഇഷ്ടികകള് കൊണ്ട് അഞ്ചു പാളികളിലായി പ്രത്യേക രീതിയില് അടുക്കി നിർമിക്കുന്ന യാഗപീഠം അതിരാത്രത്തിന്റെ പ്രത്യേകതയാണ്. ചിറകു വിരിച്ച പരുന്തിന്റെ രൂപത്തിലായിരിക്കും യാഗപീഠം നിർമിക്കുക.
സമൂഹ അഗ്നിഹോത്രം, വിദ്വല് സദസ്സുകള്,കലാപരിപാടികള്, ശാസ്ത്ര പ്രദർശിനികള്, വീഡിയാപ്രദർശനങ്ങള്, സന്യാസ സഭ എന്നിവയും ഇതോടനുബന്ധിച്ച് നടക്കും.
യാഗസംസ്കാരവുമായി ബന്ധപ്പെട്ട് ഭാരതത്തില് ഉണ്ടായ ഗണിത-ജ്യോതിശ്ശാസ്ത്ര വളര്ച്ചയുടെ ചരിത്രത്തെ യാഗഭൂമിയില് പ്രദര്ശിപ്പിക്കും. കൂടാതെ അതിരാത്രം പൂര്ണമായും വീഡിയോയില് പകര്ത്തി ഗവേഷണത്തിന് ഉതകുംവിധം സംരക്ഷിക്കുകയും ചെയ്യും.
കാശ്യപ വേദ റിസര്ച്ച് ഫൗണ്ടേഷന്, സംഗീത രംഗത്തെ മികച്ച സംഭാവനകള്ക്ക് നല്കുന്ന സംഗീത ഭാരതി പുരസ്കാരവും ആധുനിക വൈദ്യശാസ്ത്ര രംഗത്തെ മികച്ച സേവനത്തിനു നല്കുന്ന ഭിഷഗ് രത്ന പുരസ്കാരവും അതിരാത്രത്തോടനുബന്ധിച്ചുള്ള പരിപാടികളില് സമ്മാനിക്കും.
11,111 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരങ്ങള്. ഭിഷഗ് രത്ന പുരസ്കാരം, ഏപ്രില് 19 നു നടക്കുന്ന വിദ്വല്സദസ്സില് കോഴിക്കോട് ഇഖ്റ ഇന്റർനാഷണല് ഹോസ്പിറ്റല് ആൻഡ് റിസർച്ച് സെന്ററില് എൻഡോക്രിനോളജി വിഭാഗത്തിന്റെ മേധാവി ഡോ. ടി. കെ. പ്രതോഷ് ഗംഗാധറിനും സംഗീതഭാരതി പുരസ്കാരം അതിരാത്രത്തിന്റെ സമാപന സഭയില് ഏപ്രില് 26 നു പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ എം. ജി. ശ്രീകുമാറിനും സമ്മാനിക്കും .
---------------
Hindusthan Samachar / CHANDHU CHANDRASEKHAR