പിണറായി മോദിയുടെ ബി ടീം; ലഭിക്കുന്നത് വലിയ പരിഗണന; ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി
Kollam, 02 ഏപ്രില്‍ (H.S.) പിണറായി വിജയനും എല്‍ഡിഎഫും പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ ബി ടീം ആണെന്ന് പ്രിയങ്ക ഗാന്ധി. 3000 രൂപ ക്ഷേമപെന്‍ഷനും കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്രാ ഗാരന്റിയും പ്രിയങ്ക ആവര്‍ത്തിച്ചു. ചിറയിന്‍കീഴില
Priyanka Gandhi


Kollam, 02 ഏപ്രില്‍ (H.S.)

പിണറായി വിജയനും എല്‍ഡിഎഫും പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ ബി ടീം ആണെന്ന് പ്രിയങ്ക ഗാന്ധി. 3000 രൂപ ക്ഷേമപെന്‍ഷനും കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്രാ ഗാരന്റിയും പ്രിയങ്ക ആവര്‍ത്തിച്ചു. ചിറയിന്‍കീഴില്‍ തിരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത വിമര്‍ശനമാണ് പ്രിയങ്ക നടത്തിയത്. പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നില്‍ മോദി തലകുനിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. രാജ്യത്തിന്റെ ഊര്‍ജസുരക്ഷ അമേരിക്കയ്ക്ക് അടിയറവച്ച പ്രധാനമന്ത്രിക്ക് ഇന്ത്യക്കു വേണ്ടി നിവര്‍ന്നുനില്‍ക്കാന്‍ ധൈര്യമില്ല. ആരുടെ കൈയില്‍നിന്ന് എണ്ണയും മറ്റും വാങ്ങണമെന്ന് അവരാണു പറയുന്നത്. യുഎസുമായി ഒപ്പുവച്ച വാണിജ്യകരാര്‍ ഇന്ത്യയിലെ കര്‍ഷകര്‍ക്കു തിരിച്ചടിയാണ്. പ്രധാനമന്ത്രി നട്ടെല്ലില്ലാത്ത ഭീരുവായതിനായാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. എപ്സ്റ്റീന്‍ ഫയല്‍സില്‍ പേരുള്ളതുകൊണ്ടാണ് മോദി ഭയപ്പെടുന്നതെന്നും അതിന്റെ വില കൊടുക്കേണ്ടിവരുന്നത് രാജ്യത്തെ ജനങ്ങളാണെന്നും പ്രിയങ്ക പരിഹസിച്ചു.

അതേസമയം, കേരളത്തിലെ മുഖ്യമന്ത്രിയും എല്‍ഡിഎഫും പ്രധാനമന്ത്രിയുടെ ബി ടീമായാണു പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ മുഖ്യമന്ത്രിക്കും ഇടതു നേതാക്കള്‍ക്കും മാത്രം കേന്ദ്രത്തില്‍നിന്നു വലിയ പരിഗണനയാണു ലഭിക്കുന്നത്. ഒരു കേന്ദ്ര ഏജന്‍സി പോലും അവര്‍ക്കെതിരെ നടപടി എടുക്കാന്‍ തയാറാകുന്നില്ല. ശബരിമല സ്വര്‍ണക്കവര്‍ച്ച നടന്നപ്പോള്‍ ഒരു വാക്കു പോലും പറയാന്‍ പ്രധാനമന്ത്രി തയാറായില്ലെന്നും പ്രിയങ്ക പറഞ്ഞു. കേരളത്തില്‍ ആരോഗ്യമേഖല തകര്‍ന്നടിഞ്ഞു. യുവാക്കള്‍ക്കു തൊഴില്‍ ലഭിക്കാത്ത അവസ്ഥയാണ്. സംസ്ഥാനത്തു വിലക്കയറ്റം രൂക്ഷമാണെന്നും ഒരു സഹായവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ആശാ വര്‍ക്കര്‍മാരുടെ ശബ്ദം കേള്‍ക്കാതിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് ആയപ്പോഴാണ് അവരെ കണ്ടെന്നു നടിച്ചത്. കേരളത്തില്‍ ഭരണമാറ്റം അനിവാര്യമാണെന്നും ജനങ്ങള്‍ അതു തിരിച്ചറിയണമെന്നും പ്രിയങ്ക പറഞ്ഞു.

കേരളത്തെ ഏറെ സ്നേഹിക്കുന്നുവെന്ന് വയനാട്ടില്‍ എംപിയായിരുന്നപ്പോള്‍ രാഹുല്‍ പറയുമായിരുന്നു. അത് എന്തുകൊണ്ടാണെന്ന് അന്നെനിക്കു മനസിലായില്ല. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി വയനാട്ടില്‍നിന്നുള്ള എംപി ആയപ്പോഴാണ് എനിക്ക് അതു മനസിലായത്. കേരളത്തിന്റെ മനോഹരമായ മണ്ണില്‍ കാലെടുത്തു വയ്ക്കുന്ന സമയം മുതല്‍ എന്റെ മനസില്‍ സന്തോഷമാണ്. അതാണ് കേരള കേരളത്തിന്റെ മാജിക്. കുറഞ്ഞകാലം കൊണ്ടു തന്നെ കേരളത്തില്‍നിന്ന് ഒരുപാട് പഠിക്കാന്‍ കഴിഞ്ഞു. കേരളത്തിന്റെ ചൈതന്യവും തനിമയുമാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ചൈതന്യം. നാനാജാതി മത വിഭാഗങ്ങളില്‍പെടുന്നവര്‍ സഹോദരങ്ങളെ പോലെയാണ് ഇവിടെ ജീവിക്കുന്നത്. നിങ്ങള്‍ എവിടെയാണെങ്കിലും ആ ആത്മചൈതന്യം നിങ്ങളില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കും. എന്റെ അമ്മയെ പരിചരിച്ച മലയാളി നഴ്സിനെ കുറിച്ച് സഹോദരന്‍ അടുത്തിടെ പറയുകയും ചെയ്തു. ഞാന്‍ ആശുപത്രിയില്‍ ഒരു മലയാളി നഴ്സിനോട് സംസാരിച്ചു. പഠനം കഴിഞ്ഞ് ആദ്യം ഇവിടെ ജോലി ലഭിച്ചില്ല. പിന്നീട് കുറഞ്ഞ ശമ്പളത്തിലാണ് ജോലി ചെയ്തത്. അതുകൊണ്ടാണ് ആ പെണ്‍കുട്ടി കേരളത്തില്‍ നിന്ന് ഡല്‍ഹിയില്‍ പോയി ജോലി ചെയ്യുന്നത്. ആ സ്ഥിതി മാറണമെന്നും പ്രിയങ്ക പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News