Enter your Email Address to subscribe to our newsletters

Thiruvananthapuram ,7 ഏപ്രില്‍ (H.S.)
കെ സ്മാർട്ട് എന്ന സ്മാർട്ട് കെണി ഉപയോഗിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് വ്യാപാരികളെ ചൂഷണം ചെയ്യുന്നു എന്നും പുതിയ ചൂഷണങ്ങൾക്കുള്ള ഗവേഷണത്തിന്റെ സ്മാർട്ട് ലാബ് ആയി കെ. സ്മാർട്ടിനെ മാറ്റി എന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റും കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്. എസ്. മനോജ് പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1000 രൂപ ഫീസ് അടയ്ക്കേണ്ട വ്യാപാരി ഫെബ്രുവരി മാസം 28ന് മുമ്പായി ഫീസ് അടച്ചില്ലെങ്കിൽ തുടർന്നുള്ള ആദ്യ വർഷം 200 രൂപ മാത്രം (ലൈസൻസ് 20%) ലേറ്റ് ഫീസ് അടച്ചാൽ മതി എന്ന് 2024 ൽ മുനിസിപ്പൽ ആക്ടിൽ ഭേദഗതി ചെയ്തിട്ടുണ്ട്. 2024 ൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം. ബി. രാജേഷിന്റെ ശക്തമായ ഇടപെടൽ കൊണ്ടാണ് വാർഷിക ഫൈൻ 20% ആയി കുറവു വരുത്തി നിജപ്പെടുത്തിയത്. 12 മാസം കഴിഞ്ഞാൽ പ്രസ്തുത ലേറ്റ് ഫീസിനു പുറമേ 25 ശതമാനം അധികം അടക്കേണ്ടി വരും. മുൻകാലങ്ങളിൽ ഓരോ 10 ദിവസവും 25 ശതമാനം വീതം അധികമായി പിഴയിനത്തിൽ കൂട്ടിക്കൊണ്ടിരുന്നു. എന്നാൽ 2026 ഫെബ്രുവരി 28ന് അവസാനിച്ച തീയതിക്കുശേഷം ഏപ്രിൽ മാസം അപേക്ഷ സമർപ്പിച്ച വ്യാപാരികൾക്ക് 200രൂപ ലേറ്റ് ഫീസിനുപുറമേ 2000 രൂപ പിഴ കൂടി ചുമത്തുന്നു എന്ന പരാതി വ്യാപകമായി ഉയരുന്നു. ഇത് 2024 ൽ ഭേദഗതി ചെയ്യപ്പെട്ട കേരള മുൻസിപ്പാലിറ്റി ആക്ട് സെക്ഷൻ 11(4) പ്രകാരം ചട്ട വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 2024ലെ പുതുക്കിയ കുറഞ്ഞ നിരക്കും, അതിനോടൊപ്പം 2024ലെ ചട്ടം പുതുക്കുന്നതിന് മുമ്പുള്ള വർദ്ധിത കൊള്ള നിരക്കും ഒരുമിച്ച് വ്യാപാരികളിൽ നിന്നും ഈടാക്കുകയാണ് കെ സ്മാർട്ട്. തദ്ദേശസ്വയംഭരണ വകുപ്പിൽ ഉദ്യോഗസ്ഥരാജാണ് നടക്കുന്നതെന്നും അവരുടെ ലക്ഷ്യം വ്യാപാരികളെ ചൂഷണം ചെയ്യൽ ആണെന്നും അദ്ദേഹം ആരോപിച്ചു. കെ. സ്മാർട്ട് വഴി ചട്ട വിരുദ്ധ ഫൈൻ ഈടാക്കുന്നത് അടിയന്തരമായി ഒഴിവാക്കുകയും, ഇതുവരെ ഈടാക്കപ്പെട്ട വ്യാപാരികൾക്ക് അത് തിരികെ നൽകുവാനുള്ള അടിയന്തരം നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീ. അസീം മുയീനി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. ജെ. മാടസ്വാമിപിള്ള, ട്രഷറർ ശ്രീ. അസീം മീഡിയ, നേതാക്കളായ സർവ്വശ്രീ. എസ്. മോഹൻ കുമാർ, എം. ഫസലുദ്ദീൻ, അഡ്വ. സതീഷ് വസന്ത്, എം. ജി. ശിവപ്രസാദ്, കെ ഹരിദാസ്, പാളയം പത്മകുമാർ, ബെന്നി കൊച്ചേരിൽ, വി.എൻ. സജി, എ.കെ.എം ഹാഷിം, വിദ്യാധരൻ, സണ്ണി ജോസഫ്, ജെ. റജാസ്, ഫാരിഷ് ഖാൻ, രാജേഷ് കുമാർ, എം ഷാജഹാൻ, ഷഫീർ മൗലവി, സലിം ഖാൻ തുടങ്ങിയവർ സംസാരിച്ചു.
---------------
Hindusthan Samachar / Sreejith S