വികസനവഞ്ചി തിരുനക്കരയില് തന്നെ! കോട്ടയത്ത് ജനകീയതയും വികസനവാദവും ഏറ്റുമുട്ടുമ്പോള്...
Kottayam , 05 ഏപ്രില് (H.S.) ഒന്നര പതിറ്റാണ്ടായി കോട്ടയത്ത് ജനകീയതയുടെ കോട്ട കെട്ടി അതിനുള്ളില് സുരക്ഷിതനായി വാഴുകയാണ് കേരള രാഷ്ട്രീയത്തിലെ തന്നെ അതികായനായ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇടത്തോട്ട് ചെറുതായി ചാഞ്ഞുനിന്ന കോട്ടയത്തെ വലത
Kottayam Assembly election


Kottayam , 05 ഏപ്രില് (H.S.)

ഒന്നര പതിറ്റാണ്ടായി കോട്ടയത്ത് ജനകീയതയുടെ കോട്ട കെട്ടി അതിനുള്ളില് സുരക്ഷിതനായി വാഴുകയാണ് കേരള രാഷ്ട്രീയത്തിലെ തന്നെ അതികായനായ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ.

ഇടത്തോട്ട് ചെറുതായി ചാഞ്ഞുനിന്ന കോട്ടയത്തെ വലത്തേക്ക് അടുപ്പിക്കുകയും ഉറപ്പിച്ച് നിർത്തുകയും ചെയ്ത തിരുവഞ്ചൂർ ജനകീയതയുടെ കാര്യത്തില് സമ്ബന്നനാണെങ്കിലും വികസനകാര്യത്തില് പരാജയമാണെന്ന വാദം ഉന്നയിച്ചാണ് നാലാമങ്കത്തില് തളക്കാൻ എല്ഡിഎഫ് മുന്നിട്ടിറങ്ങിയിരിക്കുന്നത്.

ജനകീയ, പരിസ്ഥിതി വിഷയങ്ങളിലെ മുന്നണി പോരാളിയും പ്രമുഖ ട്രേഡ് യൂനിയൻ നേതാവുമായ അഡ്വ. കെ. അനില് കുമാറിനെയാണ് എല്ഡിഎഫ് വീണ്ടും കളത്തിലിറക്കിയിരിക്കുന്നത്. ബിഡിജെഎസിന്റെ പി.അനില്കുമാറാണ് എൻഡിഎ സ്ഥാനാർഥി. 2011ല് വി.എൻ. വാസവനെതിരെ 711 വോട്ടിന് കഷ്ടിച്ചു കടന്നുകൂടുകയായിരുന്നു തിരുവഞ്ചൂർ. എന്നാല്, 2016ല് 33,632 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷമാണു കോട്ടയം അദ്ദേഹത്തിന് നല്കിയത്. കഴിഞ്ഞ തവണ അത് 18743 ആയി കുറയ്ക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് കെ. അനില്കുമാർ രംഗത്തുള്ളത്. കഴിഞ്ഞ 10 വർഷം മണ്ഡലത്തില് കാര്യമായ വികസന നേട്ടം ഉണ്ടാക്കാൻ തിരുവഞ്ചൂരിന് കഴിഞ്ഞില്ലെന്ന പ്രചാരണമാണ് എല്ഡിഎഫ് ശക്തമായി നടത്തുന്നത്. 'മാറിയ കേരളം, മാറാത്ത കോട്ടയം' എന്ന മുദ്രാവാക്യമുയർത്തി അനില്കുമാറിന്റെ നേതൃത്വത്തില് എല്ഡിഎഫ് നടത്തിയ വികസന സന്ദേശയാത്ര ഏറെ ശ്രദ്ധ നേടിയിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന ലീഡും കോട്ടയം നഗരസഭയും ഭൂരിപക്ഷം പഞ്ചായത്തുകളും ഒപ്പം നിന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ മുൻതൂക്കവും ആണ് യുഡിഎഫിന് പ്രതീക്ഷ നല്കുന്നത്. ആർക്കും വിളിപ്പാടകലെയുള്ള എംഎല്എ എന്ന ഇമേജും തിരുവഞ്ചൂരിനെ തുണക്കുമെന്ന കണക്കുകൂട്ടലുണ്ട്. കഴിഞ്ഞ 10 വർഷവും പിണറായി സർക്കാർ കോട്ടയത്തെ അവഗണിച്ചെന്നും ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്തു കൊണ്ടുവന്ന നേട്ടങ്ങള് മാത്രമേ ഉള്ളൂയെന്നും പറഞ്ഞാണ് വികസന ആരോപണത്തില് യുഡിഎഫ് പ്രതിരോധം തീർക്കുന്നത്. കഴിഞ്ഞ തവണ 8611ലേക്ക് ഇടിഞ്ഞ വോട്ട് വിഹിതം ഇത്തവണ മോദി പ്രഭയില് വിജയ മാർജിനിലേക്കു കുതിക്കുമെന്ന് എൻഡിഎയും സ്വപ്നം കാണുന്നു.

2021ലെ നിയമസഭ തെരഞ്ഞെടുപ്പില് യുഡിഎഫിന് 18743 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. 2024 ലോക്സഭയിലെ യുഡിഎഫിന്റെ ഭൂരിപക്ഷം 14840ഉം തദ്ദേശ തെരഞ്ഞെടുപ്പിലേത് 4489ഉം ആയിരുന്നു. മുൻ ആഭ്യന്തര, റവന്യു, ആരോഗ്യ, ഗതാഗത, ജലവിഭവ മന്ത്രി, ഏഴു തവണ എം.എല്.എ തുടങ്ങിയ പദവികളുടെ പകിട്ടോടെയാണ് തിരുവഞ്ചൂരിന്റെ കടന്നുവരവ്.

പത്തു വർഷമായി നിർത്തിവെച്ചിരിക്കുന്ന വികസന പ്രവർത്തനങ്ങള് പുനരാരംഭിക്കും, കുടിവെള്ള-യാത്രാ പ്രശ്നം പരിഹരിക്കും, വിവിധ സർക്കാർ വകുപ്പുകള് വെട്ടിപ്പൊളിച്ച ചെറുകിട-ഇടത്തരം റോഡുകള് നവീകരിക്കും, ചുങ്കത്ത് എം.എല്.എ ഫണ്ട് ഉപയോഗിച്ചു നവീകരിച്ച റോഡ് മാതൃകയില് മറ്റു പ്രളയബാധിത മേഖലകളിലെ റോഡും നന്നാക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് മുന്നോട്ടുവെക്കുന്നത്.

സിപിഎം സംസ്ഥാന സമിതി അംഗം, സിഐടിയു ജില്ല ജനറല് സെക്രട്ടറി, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ, എസ്എഫ്ഐ ജില്ല പ്രസിഡന്റ്, ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി എന്നീ നിലകളിലൊക്കെ കഴിവ് തെളിയിച്ച അഡ്വ. കെ. അനില് കുമാർ വേമ്ബനാട്ടു കായലിലേക്കുള്ള എല്ലാ പുഴകളും തെളിച്ച് വെള്ളപ്പൊക്ക മുക്തമായ കോട്ടയം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുമെന്ന വാഗ്ദാനമാണ് പ്രധാനമായും ഉയർത്തിക്കാട്ടുന്നത്. ചിങ്ങവനം, കഞ്ഞിക്കുഴി ബൈപാസുകളും എം.സി റോഡിനു സമാന്തരമായി നഗരത്തില് 5200 കോടിയുടെ കിഫ്ബി പദ്ധതിയായി നാലു വരി ബൈപാസും യാഥാർഥ്യമാക്കുമെന്നും നെഹ്റു സ്റ്റേഡിയം പൊളിച്ചുപണിയുമെന്നും കോട്ടയത്ത് ഐടി ഹബ് സ്ഥാപിക്കുമെന്നുമൊക്കെ അനില് കുമാർ വാഗ്ദാനം ചെയ്യുന്നു.

ബിഡിജെഎസ് ജില്ല സംസ്ഥാന കൗണ്സില് അംഗമാണ് എൻഡിഎ സ്ഥാനാർഥി പി. അനില് കുമാർ. എസ്എൻഡിപി യൂത്ത് മൂവ്മെന്റ് കോട്ടയം യൂണിയൻ പ്രസിഡന്റും സംസ്ഥാന വൈസ് ചെയർമാനും എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. 'നഗരസഭയില് അടക്കം ഇടവഴികള് പൊളിഞ്ഞു കിടക്കുകയാണ്. അവയെല്ലാം നന്നാക്കും. സംഭരണ താമസവും കൊയ്ത്ത് യന്ത്രം കിട്ടാത്തതുമടക്കം നെല് കർഷകരുടെ പ്രശ്നപരിഹാരത്തിന് ഊന്നല് നല്കും. ശുദ്ധജല വിതരണം കാര്യക്ഷമമാക്കും. കേന്ദ്ര സർക്കാറിന്റെ അമൃത് പദ്ധതി പ്രയോജനപ്പെടുത്തി നാട്ടകം, നട്ടാശ്ശേരി അടക്കം പ്രദേശങ്ങളില് കുടിവെള്ളം എത്തിക്കും'- പി. അനില്കുമാർ പറയുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News