Enter your Email Address to subscribe to our newsletters

Alappuzha,07 ഏപ്രില് (H.S.)
അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്രന് ജി സുധാകരന് ഹൈക്കോടതിയില്. അമ്പലപ്പുഴ മണ്ഡലത്തില് കേന്ദ്ര സേനയെ നിയോഗിക്കണം എന്നാവശ്യപ്പെട്ട് സുധാകരൻ ഹൈക്കോടതിയിൽ ഹർജി നൽകി. സ്വതന്ത്രമായ തെരഞ്ഞെടുപ്പിന് കനത്ത സുരക്ഷ അനിവാര്യമെന്ന് വാദമുന്നയിച്ചാണ് ഹർജി.
തനിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നത് തടയുമെന്ന് ഭീഷണിയുണ്ട്. സി.പി.എം, എസ്.ഡി.പി.ഐ നേതാക്കളില് നിന്ന് ഭീഷണിയുണ്ടെന്നും ജി സുധാകരന് ഹർജിയിൽ വാദമുന്നയിക്കുന്നുണ്ട്. സി.പി.എമ്മിന്റെ ഏരിയാ കമ്മിറ്റി അംഗവും എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയും വോട്ടർമാരെ ഭീഷണിപ്പെടുത്തുമെന്നാണ് വാദം.
തന്റെ ഡ്രൈവറെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തതായും, വ്യാപക ഭീഷണി നിലനിൽക്കുന്നുവെന്നും ഹർജിയിൽ ജി സുധാകരൻ പറയുന്നു. സി.പി.എം വിട്ട ശേഷം പാർട്ടിയിൽ നിന്നും എസ്.ഡി.പിഐയിൽ നിന്നും നിരന്തരം ഭീഷണിയുണ്ടെന്നും സുധാകരൻ നേരത്തെ തന്നെ ആക്ഷേപമുന്നയിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നീക്കങ്ങൾ. പ്രാദേശിക പൊലീസിൻ്റെ ഭാഗത്തുനിന്ന് മതിയായ സുരക്ഷ ലഭിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. പ്രചാരണരംഗത്ത് സജീവമായ യുഡിഎഫ് പ്രവർത്തകരെയും അനുഭാവികളെയും ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ട്. വീടുകയറിയുള്ള പ്രചാരണങ്ങൾ തടയാനും ചില കേന്ദ്രങ്ങൾ ബോധപൂർവം ശ്രമിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമാക്കാൻ കേന്ദ്ര സേനയുടെ സാന്നിധ്യം അത്യാവശ്യമാണ്. അതിനാൽ അമ്പലപ്പുഴ മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും കേന്ദ്ര സേനയെ സുരക്ഷയ്ക്കായി നിയോഗിക്കണമെന്ന് ജി സുധാകരൻ ആവശ്യപ്പെടുന്നു. പ്രശ്നബാധിത ബൂത്തുകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തണം. വോട്ടെടുപ്പ് ദിവസം അക്രമസംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിവരങ്ങളും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന പൊലീസിനെ മാത്രം ആശ്രയിച്ചാൽ വോട്ടെടുപ്പ് സുഗമമായി നടക്കില്ലെന്ന വിലയിരുത്തലിലാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന ജി സുധാകരൻ പാർട്ടി വിട്ട് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്നത് അമ്പലപ്പുഴയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. ഇതിൻ്റെ പശ്ചാത്തലത്തിൽ മണ്ഡലത്തിൽ രാഷ്ട്രീയ സംഘർഷങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. അദ്ദേഹത്തിൻ്റെ പ്രചാരണ പരിപാടികൾക്ക് നേരെയും ചിലയിടങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു.
വോട്ടർമാർക്ക് നിർഭയമായി സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഉത്തരവാദിത്തമാണ്. ഇത് ഉറപ്പാക്കാൻ ഹൈക്കോടതി ഇടപെടണമെന്നും അദ്ദേഹം അഭ്യർഥിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന പൊലീസ് മേധാവിക്കും നേരത്തെ പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടാകാത്തതിനാലാണ് നിയമപോരാട്ടത്തിന് ഇറങ്ങിയത്. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ അടിയന്തര നടപടിയെടുക്കണം.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് നിയമവിദഗധരും ചൂണ്ടിക്കാട്ടുന്നു. ഭരണകക്ഷിയായ സിപിഎം സംസ്ഥാന തലത്തിൽ തന്നെ വലിയ പ്രാധാന്യം നൽകുന്ന മണ്ഡലങ്ങളിലൊന്നാണ് അമ്പലപ്പുഴ. അതിനാൽ സുരക്ഷാ കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നാണ് യുഡിഎഫ് ക്യാമ്പിൻ്റെയും നിലപാട്. വരും ദിവസങ്ങളിൽ ഹർജി ഹൈക്കോടതി പരിഗണിക്കും. കോടതിയുടെ തീരുമാനം അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിർണായകമാകും. കോടതി ഇടപെടൽ ഉണ്ടായാൽ മണ്ഡലത്തിൽ കേന്ദ്ര സേനയെ വിന്യസിച്ചേക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR