Enter your Email Address to subscribe to our newsletters

Wayanad , 08 ഏപ്രില് (H.S.)
ജനവാസ പ്രദേശങ്ങളിൽ ഭീതിയുണ്ടാക്കിയിരുന്ന പുലിയെ ചത്ത നിലയിൽ കണ്ടെത്തി. പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞറിതിനെത്തുടർന്ന്, പനമരം മേഖലയിൽ പ്രദേശത്ത് ഇന്ന് രാവിലെ വനംവകുപ്പ് നടത്തിയ തെരച്ചിലിൽ പുലിയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് കുപ്പാടി മൃഗസംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെവച്ച് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി പനമരം മേഖലയിലെ ജനവാസ പ്രദേശങ്ങളിൽ ഭീതി പരത്തിയിരുന്ന പുലിയെ കണ്ടെത്താൻ വനംവകുപ്പ് ശക്തമായ തെരച്ചിൽ നടത്തി വരുകയായിരുന്നു. പ്രദേശത്തെ ഒരു മുളങ്കാട്ടിനു സമീപം ഒരു ആടിൻ്റെ ശരീരാവശിഷ്ടങ്ങളുള്ള പരിസരത്താണ് പുലിയെ കണ്ടെത്തിയത്. വനംവകുപ്പും ആർആർടി അംഗങ്ങളും സ്ഥലത്തെത്തിയപ്പോൾ അവശനിലയിലായ പുലിയെ വല ഉപയോഗിച്ച് പിടിച്ചാണ് മൃഗസംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചത്.
പുലിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളും പരിക്കുകളും ഉണ്ടായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു. തുടർന്ന് കുപ്പാടി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും പരിശോധനയ്ക്കിടെ പുലി മരിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ പ്രദേശവാസികൾക്ക് ആശ്വാസമായി. ഇന്നലെയും പനമരത്ത് പുലി ആക്രമണം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവിടെ എത്തിയ പുലി പ്രദേശവാസിയായ വാസുദേവൻ നായരുടെ ആടുകളെ കൊന്നിരുന്നു.
കമ്പളക്കാട് ഇറങ്ങിയ പുലിയാണിത്. പ്രദേശവാസികൾ ഭീതിയിലായിരുന്നു. ഇന്നലെ പുലർച്ചെ വാസുദേവൻ നായർ എന്നയാളുടെ വീട്ടിൽ വളർത്തിയിരുന്ന ആടിനെ പുലി പിടിച്ചുകൊണ്ടു പോയി കൊല്ലുകയുണ്ടായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരിസരത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ നടത്തിയ തെരച്ചിലിലാണ് പുലിയെ അവശനിലയിൽ കണ്ടെത്തിയത്. പരിശോധനയിൽ പുലിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തി. മറ്റുള്ള വിവരങ്ങൾ പിന്നീടേ അറിയാൻ സാധിക്കുകയുള്ളൂ. പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശങ്ങളും നൽകിയിരുന്നു എന്ന് ഫോറസ്റ്റ് ഓഫിസർ ഡി ഹരിലാൽ പറഞ്ഞു.
പുലിയുടെ ജഡം വെറ്ററിനറി ഡോക്ടര് വിശദമായി പരിശോധിക്കും. പോസ്റ്റുമോര്ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് അധികൃതര് അറിയിച്ചു. പുലി ചത്തതായി സ്ഥിരീകരിച്ചെങ്കിലും വനംവകുപ്പ് ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR