Enter your Email Address to subscribe to our newsletters

Thiruvananthapuram , 10 മെയ് (H.S.)
കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡിൻ്റെ തീരുമാനം പാർട്ടി പ്രവർത്തകർ അംഗീകരിക്കാൻ ബാധ്യസ്ഥരാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ യുഡിഎഫ് റെക്കോർഡ് ഭൂരിപക്ഷം നേടി വിജയിച്ചതോടെ മുഖ്യമന്ത്രി വിഷയത്തിൽ കോൺഗ്രസിനുള്ളിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾക്കിടയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള നിലവിലെ ചർച്ചകൾ യുഡിഎഫിൻ്റെ വിജയത്തെ മറികടന്നിട്ടില്ലെന്നാണ് മുരളീധരൻ്റെ വാദം. ചർച്ചകൾ പാർട്ടിയിൽ പതിവാണ്. ഹൈക്കമാൻഡിൻ്റെ തീരുമാനം വരട്ടെ. നേതൃത്വത്തിൻ്റെ തീരുമാനം എന്താണോ അത് അംഗീകരിക്കേണ്ടത് ഓരോ കോൺഗ്രസ് പ്രവർത്തകൻ്റെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകും
രണ്ട് ദിവസത്തിനുള്ളിൽ ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ തീരുമാനിക്കും. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് കോൺഗ്രസിന് ഒരു വ്യവസ്ഥാപിത നടപടിക്രമമുണ്ട്. എംഎൽഎമാരുമായും മുതിർന്ന കോൺഗ്രസ് നേതാക്കളുമായും കൂടിയാലോചിച്ച ശേഷം പാർട്ടി ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിൽ തലമുറമാറ്റം സംഭവിക്കുന്നുണ്ട്. തർക്കങ്ങൾ ഉണ്ടാകാം. കെ കരുണാകരൻ, ഉമ്മൻ ചാണ്ടി, എ കെ ആൻ്റണി എന്നിവരുടെ കാലത്ത്, അവരുടെ നേതൃത്വം കാരണം തർക്കങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ പുതിയ നേതാക്കൾ ഉയർന്നുവന്നിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. തർക്കങ്ങളും താത്പ്പര്യ പ്രകടനങ്ങളും അവർ പ്രകടിപ്പിക്കും, എന്നാൽ അവ പരിഹരിക്കാൻ കോൺഗ്രസിന് സംവിധാനങ്ങളുണ്ട് എന്നും മുരളീധരൻ പറഞ്ഞു. തുടർന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള തൻ്റെ അഭിപ്രായം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും തൻ്റെ നിലപാടിൽ മാറ്റമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ഇപ്പോൾ ആര് മുഖ്യമന്ത്രിയാകും എന്നാണ് ജനം ഉറ്റുനോക്കുന്നത്. പാർട്ടികൾക്കിടയിൽ നടക്കുന്ന തർക്കങ്ങൾക്കിടയിൽ, മുതിർന്ന കോൺഗ്രസ് നേതാക്കളായ വി ഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻനിരയിൽ പരിഗണിക്കുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 63 കോൺഗ്രസ് എംഎൽഎമാർ പാസാക്കിയ പ്രമേയത്തെത്തുടർന്ന് കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള അന്തിമ തീരുമാനം എടുക്കും.
ഇതിൻ്റെ ഭാഗമായി ഇന്നലെ (മെയ് 9) പാർട്ടി പ്രസിഡൻ്റും മുതിർന്ന നേതാക്കളായ വി ഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് നേതാക്കളുടെയും അനുയായികൾ സമൂഹമാധ്യമത്തിലുൾപ്പെടെ ശക്തമായ അനുകൂല പ്രകടനങ്ങളും പ്രതിഷേധങ്ങളുമാണ് പ്രകടിപ്പിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR