Enter your Email Address to subscribe to our newsletters

New delhi, 13 മെയ് (H.S.)
ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നത് തികച്ചും ദൗർഭാഗ്യകരം: എബിവിപി
നീറ്റ് യുജി പരീക്ഷാ നടപടികളിലെ വ്യാപകമായ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ആസ്ഥാനത്തേക്ക് പ്രക്ഷോഭം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ഭാവി തുലാസിലാക്കുന്ന എൻടിഎയുടെ നടപടികൾക്കെതിരെ നടന്ന പ്രതിഷേധത്തിന് നേരെ ഡൽഹി പോലീസ് ബലം പ്രയോഗിക്കുകയും എബിവിപി പ്രവർത്തകരെയും വിദ്യാർത്ഥികളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ദേശീയതലത്തിലുള്ള മത്സരപരീക്ഷകളിൽ ആവർത്തിച്ചുണ്ടാകുന്ന ഇത്തരം പാളിച്ചകൾ രാജ്യത്തെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ കഠിനാധ്വാനത്തിനും വിശ്വാസ്യതയ്ക്കും നേരെയുള്ള കടന്നാക്രമണമാണെന്ന് എബിവിപി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
നീറ്റ്-യുജി പോലെയുള്ള സുപ്രധാന പരീക്ഷകളിലെ ചോദ്യ പേപ്പർ ചോർച്ച കേവലം എൻ.ടി.എ യുടെ ഭരണപരമായ വീഴ്ചയല്ല, മറിച്ച് പരീക്ഷാ സംവിധാനത്തിന്റെ സുതാര്യതയ്ക്ക് മേൽ പതിഞ്ഞ കരിനിഴലാണ്. വർഷങ്ങളോളം കഠിനപ്രയത്നം നടത്തുന്ന വിദ്യാർത്ഥികളോട് കാട്ടുന്ന ഇത്തരം നീതികേടുകൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും എബിവിപി വ്യക്തമാക്കി.
നീറ്റ്-യുജി പേപ്പർ ചോർച്ചയെക്കുറിച്ച് നിഷ്പക്ഷവും സുതാര്യവും സമയബന്ധിതവുമായ ഉന്നതതല അന്വേഷണം വേണമെന്ന് എബിവിപി ആവശ്യപ്പെട്ടു. അന്വേഷണ വിവരങ്ങൾ പരസ്യപ്പെടുത്തിക്കൊണ്ട് പരീക്ഷാ മാഫിയകളെയും അവരെ സഹായിക്കുന്ന ശൃംഖലകളെയും പൂർണ്ണമായും തകർക്കണമെന്നും വിദ്യാർത്ഥികൾക്കിടയിൽ നഷ്ടപ്പെട്ട വിശ്വാസം പുനഃസ്ഥാപിക്കണമെന്നും എബിവിപി വ്യക്തമാക്കി.
പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട അതീവ രഹസ്യാത്മകമായ ചുമതലകൾ പുറംകരാർ ഏജൻസികൾക്ക് വിട്ടുകൊടുക്കുന്ന രീതി അവസാനിപ്പിക്കണം. ചോദ്യപേപ്പർ അച്ചടി, പരീക്ഷാ കേന്ദ്രങ്ങളുടെ മേൽനോട്ടം, ജീവനക്കാരുടെ നിയമനം തുടങ്ങിയ കാര്യങ്ങളിൽ സ്വകാര്യ ഏജൻസികളെ അമിതമായി ആശ്രയിക്കുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്നും ക്രമക്കേടുകൾ ആവർത്തിക്കാൻ കാരണമാകുമെന്നും എബിവിപി അഭിപ്രായപ്പെട്ടു.
---------------
Hindusthan Samachar / Sreejith S