Enter your Email Address to subscribe to our newsletters

Ernakulam , 15 മെയ് (H.S.)
പുതിയ മുഖ്യമന്ത്രി വിഡി സതീശനെ പ്രശംസിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. സതീശൻ ഏറ്റവും പുതിയ തലമുറയുടെ നേതാവാണെന്നും ഇന്നത്തെ കേരളത്തിന് വേണ്ടത് അദ്ദേഹത്തിന്റെ നേതൃത്വമാണെന്നും സത്യൻ അന്തിക്കാട് ഫേസ്ബുക്കില് കുറിച്ചു.
കേരളം ഇന്നും ചർച്ച ചെയ്യുന്ന രാഷ്ര്ടീയ ചിത്രമായ സന്ദേശം കണ്ടതിന്റെ പിറ്റേന്ന് വിഡി സതീശൻ ഒരു പ്രമുഖ അഭിഭാഷകന്റെ ജൂനിയറായി ചേർന്നുവെന്നും സത്യൻ അന്തിക്കാട് വെളിപ്പെടുത്തുന്നു.
സത്യൻ അന്തിക്കാടിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' സതീശൻ എന്ന സന്ദേശം - വി.ഡി.സതീശൻ മുഖ്യമന്ത്രിയാകുന്നതില് വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ട്. ഞാൻ പങ്കെടുത്ത ചടങ്ങില് വെച്ചാണ് സന്ദേശം സിനിമയുമായി ബന്ധപ്പെട്ട ഒരു അനുഭവം അദ്ദേഹം തുറന്നു പറയുന്നത്. സന്ദേശത്തില് ശ്രീനിവാസൻ അവതരിപ്പിച്ച കോട്ടപ്പള്ളി പ്രഭാകരൻ അഭിഭാഷകനാണ്. പക്ഷെ കോടതിയില് പോകാറില്ല. രാഷ്ട്രീയത്തിൻ്റെ പേരും പറഞ്ഞ് അതൊരു തൊഴിലാക്കാമെന്നു കരുതി നടക്കുന്ന പ്രഭാകരൻ, കഥയുടെ ക്ലൈമാക്സില് ജീവിതയാഥാർത്ഥ്യം തിരിച്ചറിഞ്ഞ് വക്കീലായി പ്രാക്ടീസ് ചെയ്യാൻ പോകുന്ന രംഗമുണ്ട്.
അതു കണ്ടതിൻ്റെ പിറ്റേ ദിവസം താൻ പ്രശസ്തനായ ഒരു അഭിഭാഷകൻ്റെ ജൂനിയറായി ചേർന്നുവെന്ന് സതീശൻ പറഞ്ഞു. പക്ഷെ സതീശൻ രാഷ്ട്രീയത്തിലേക്കു തന്നെ തിരിച്ചു വന്നു. സന്ദേശത്തിൻ്റെ അവസാനഭാഗത്ത് തിലകൻ പറയുന്നുണ്ട് രാഷ്ട്രീയം നല്ലതാണ്. അത് നല്ല ആളുകള് കൈകാര്യം ചെയ്യുമ്പോള്എന്ന്. സതീശൻ ആ നല്ല ആളുകളില്പെട്ട ഒരാളാണ്.
ആള്ക്കൂട്ടത്തിനുള്ളിലും തനിച്ചാകാൻ സാധിക്കുന്ന ആളാണ് സതീശൻ.
പാതിരാത്രി വരെ നീളുന്ന പരിപാടികള് ഇല്ലാത്ത ദിവസം ഉറങ്ങുന്നതിനു മുമ്പ് നൂറു പേജെങ്കിലും വായിക്കാൻ ശ്രമിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വാക്കുകളിലും പ്രവൃത്തിയിലും അതിൻ്റെ ഗുണം കാണാറുമുണ്ട്. സിനിമയും സമൂഹവും മാറിയതുപോലെ രാഷ്ട്രീയവും മാറിയിട്ടുണ്ട്. നമ്മുടെ പല നേതാക്കളും അതു മനസ്സിലാക്കിയിട്ടില്ല. സതീശൻ ഏറ്റവും പുതിയ തലമുറയുടെ നേതാവാണ്. വിദ്യാർത്ഥികളും യുവാക്കളുമാണ് വി.ഡി.സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ഏറ്റവും കൂടുതല് ആഗ്രഹിച്ചത്.
വിട്ടുവീഴ്ചയില്ലാത്ത ചില നിലപാടുകള് ഒരു രാഷ്ട്രീയ നേതാവിനു വേണമെന്നു എനിക്കുതോന്നിയിട്ടുണ്ട്. കോണ്ഗ്രസ്സില് അത് സതീശനില് മാത്രമേ ഇന്ന് കാണുന്നുള്ളു. വർഗ്ഗീയതക്കെതിരെ മടിയില്ലാതെ സംസാരിക്കുന്ന കോണ്ഗ്രസ്സുകാരനാണ് വി.ഡി.സതീശൻ. രണ്ട് സമുദായനേതാക്കള് നിരന്തരം സതീശന്നെ കുറ്റപ്പെടുത്തുമ്പോള് ജനഹൃദയങ്ങളില് ഉയരുന്നത് സതീശൻ്റെ ഇമേജാണ്.
രമേശ് ചെന്നിത്തലയോടും വ്യക്തിപരമായി ഒരുപാട് ഇഷ്ടമുണ്ട്. പക്ഷെ ഇന്നത്തെ കേരളത്തിനു വേണ്ടത് സതീശൻ്റെ നേതൃത്വമാണ്. സന്ദേശ ത്തിൻ്റെ സന്ദേശം പൂർണ്ണമായി ഉള്ക്കൊണ്ട ഒരാള് കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വരുന്നു എന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്. അത് പങ്കിടാൻ ശ്രീനിവാസൻ ഒപ്പമില്ല എന്നത് ചെറുതല്ലാത്ത സങ്കടവും''.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR