Enter your Email Address to subscribe to our newsletters

Wayanad , 17 മെയ് (H.S.)
മുഖ്യമന്ത്രി തർക്ക സമയത്ത് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരായി വയനാട്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമാക്കി പൊലീസ്. ടി സിദ്ദിഖ് എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൽപ്പറ്റ പൊലീസ് കേസെടുത്തത്. കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിക്കുന്ന ഇംഗ്ലീഷ് വാചകങ്ങളാണ് പോസ്റ്ററുകളിലുണ്ടായിരുന്നത്. ഞങ്ങൾക്ക് മതിയായി, ജയിക്കാൻ വേണ്ടി വയനാട്ടിലേക്ക് വരേണ്ട, നിങ്ങൾ ഇവിടെ നിന്നും ജയിക്കില്ല തുടങ്ങിയ പരാമർശങ്ങളാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്.
സംഭവത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങളും ഫോൺ ലൊക്കേഷൻ വിവരങ്ങളും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
അന്വേഷണം ഊർജിതം
മുതിർന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, മല്ലികാർജുൻ ഖാർഗെ എന്നിവരെ ലക്ഷ്യമിട്ടുള്ള പോസ്റ്ററുകളാണ് അടുത്തിടെ വിവാദമായത്. വയനാട്ടിലെ കോൺഗ്രസ് ഓഫിസിൻ്റെയും സമീപ പ്രദേശങ്ങളുടെയും ചുവരുകളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എംഎൽഎ ടി സിദ്ദിഖ് നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
അടുത്ത കേരള മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ അനിശ്ചിതത്വം നിലനിന്ന മെയ് 13 ന് വയനാട് ഡിസിസി ഓഫിസ് കോമ്പൗണ്ട് മതിലിലും സമീപ പ്രദേശങ്ങളിലും മൂന്ന് പാർട്ടി നേതാക്കളെ ലക്ഷ്യമിട്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതായി എഫ്ഐആറിലും പറയുന്നുണ്ട്. കെസി പക്ഷവും സതീശൻ വിഭാഗവും പരസ്പരം സംശയം ഉന്നയിക്കുകയാണ് ഇക്കാര്യത്തിൽ. കെസിയെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെങ്കിൽ പ്രതിഷേധം ശക്തമാകുമെന്നും പോസ്റ്ററിൽ സൂചിപ്പിച്ചിരുന്നു.
വയനാട് അടുത്ത അമേഠിയായി മാറുമെന്ന് മുന്നറിയിപ്പ്
ചുവരുകളിൽ തെളിഞ്ഞ പോസ്റ്ററുകളിൽ വയനാട് എംപിയായ പ്രിയങ്ക ഗാന്ധി വാദ്രക്കെതിരെയും ഭീഷണി. അടുത്ത തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഭീഷണിപ്പെടുത്തുന്ന വാചകങ്ങളും പോസ്റ്ററിൽ ഉൾപ്പെടുന്നു. വയനാട് അടുത്ത അമേഠിയായി മാറുമെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. എന്നാൽ സംഭവത്തിന് തൊട്ടുപിന്നാലെ കോൺഗ്രസ് പ്രവർത്തകർ പോസ്റ്ററുകൾ നീക്കം ചെയ്തതായി പൊലീസ് പറഞ്ഞു.
ഭാരതീയ ന്യായ സംഹിത, കേരള പൊലീസ് ആക്ട് എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതോടൊപ്പം, ചുമരുകളിൽ പോസ്റ്ററുകൾ ഒട്ടിക്കുന്ന ഒരാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. അയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR