Enter your Email Address to subscribe to our newsletters

Hyderabad , 17 മെയ് (H.S.)
ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പോക്സോ (POCSO) കേസിൽ കേന്ദ്ര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ ഭഗീരഥ് അറസ്റ്റിൽ. ശനിയാഴ്ച രാത്രി വൈകി സൈബരാബാദ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് (SOT) ഇയാളെ കസ്റ്റഡിയിലെടുത്തത്. അർദ്ധരാത്രിയോടെ മേഡ്ചലിലെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ ഭഗീരഥിനെ മെയ് 29 വരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ഭഗീരഥ് സമർപ്പിച്ച ഹർജി തെലങ്കാന ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് നാടകീയമായ അറസ്റ്റ് നടന്നത്.
പൊലീസ് വലയിലായത് നാടകീയമായി
ഭഗീരഥിനെ പിടികൂടുന്നതിനായി കരീംനഗർ, ഡൽഹി തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു. ഇയാൾ സന്ദർശിക്കാൻ സാധ്യതയുള്ള സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിൽ പൊലീസ് വ്യാപകമായ തെരച്ചിൽ നടത്തി. ഒടുവിൽ, ഹൈദരാബാദിലെ പൊലീസ് അക്കാദമിക്ക് സമീപം ഭഗീരഥ് ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രദേശം വളയുകയും (Naka Bandi) നർസിംഗി പൊലീസ് പരിധിയിലുള്ള മഞ്ചീരേവുലയിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
തുടർന്ന് പെറ്റ്ബഷീരാബാദ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തു. ഭഗീരഥ് കുറ്റം സമ്മതിച്ചതായും തുടർന്നാണ് ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. കേസിലെ ഇരയായ 17 വയസ്സുകാരിയായ പെൺകുട്ടിയുടെയും പരാതിക്കാരിയായ അമ്മയുടെയും മൊഴികൾ ശനിയാഴ്ച തന്നെ മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയിരുന്നു.
കേസിന്റെ പശ്ചാത്തലം
മേയ് 8-നാണ് ഭഗീരഥിനെതിരെ ഭാരതീയ ന്യായ സംഹിത (BNS), പോക്സോ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഭഗീരഥ് തന്റെ മകളുമായി പ്രണയത്തിലായിരുന്നുവെന്നും പിന്നീട് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു എന്നുമാണ് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നത്. പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷം പോക്സോ നിയമത്തിലെ കൂടുതൽ കർശനമായ വകുപ്പുകൾ കൂടി കേസിൽ കൂട്ടിച്ചേർത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, നിയമത്തോടും നീതിന്യായ വ്യവസ്ഥയോടും തനിക്ക് പൂർണ്ണ ബഹുമാനമുണ്ടെന്നും മകനോട് അന്വേഷണവുമായി സഹകരിക്കാൻ താൻ ആവശ്യപ്പെട്ടിരുന്നുവെന്നും കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാർ എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ കുറിച്ചു. അഭിഭാഷകർ വഴിയാണ് മകൻ തെലങ്കാന പൊലീസിന് മുന്നിൽ ഹാജരായതെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ മന്ത്രിയുടെ ഈ അവകാശവാദം തള്ളിയ പൊലീസ്, തങ്ങൾ ഒളിവിലായിരുന്ന പ്രതിയെ കൃത്യമായ തെരച്ചിലിലൂടെയാണ് പിടികൂടിയതെന്ന് വ്യക്തമാക്കി.
ഭഗീരഥിന്റെ പ്രത്യാരോപണം
കേസ് വ്യാജമാണെന്ന് ആരോപിച്ച് ഭഗീരഥും പൊലീസിൽ ഒരു മറുപരാതി നൽകിയിട്ടുണ്ട്. പെൺകുട്ടിയും കുടുംബവും ചേർന്ന് തന്നെ ചതിയിൽപ്പെടുത്തുകയായിരുന്നു എന്നാണ് ഇയാളുടെ വാദം. പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന താൻ അവരുടെ കുടുംബ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു. എന്നാൽ പിന്നീട് പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ സമ്മർദ്ദം ചെലുത്തി.
വിവാഹാലോചന നിരസിച്ചതോടെ വ്യാജ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് ഭഗീരഥിന്റെ ആക്ഷേപം. ഭയം കാരണം പെൺകുട്ടിയുടെ പിതാവിന് താൻ 50,000 രൂപ നൽകിയിരുന്നുവെന്നും എന്നാൽ പിന്നീട് 5 കോടി രൂപ കൂടി ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്തതായും ഭഗീരഥ് തന്റെ പരാതിയിൽ പറയുന്നു. പണം നൽകിയില്ലെങ്കിൽ പെൺകുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇയാൾ ആരോപിക്കുന്നു. ഭഗീരഥിന്റെ പരാതിയിലും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രാഷ്ട്രീയ വിവാദം കനക്കുന്നു
കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ പോക്സോ കേസിൽ അറസ്റ്റിലായതോടെ തെലങ്കാനയിൽ രാഷ്ട്രീയ വിവാദം പുകയുകയാണ്. കേസിൽ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കാൻ കേന്ദ്രമന്ത്രി ബണ്ടി സഞ്ജയിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന രാഷ്ട്ര സമിതി (TRS) അധ്യക്ഷ കെ. കവിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. അധികാര ദുർവിനിയോഗം നടത്തി അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
---------------
Hindusthan Samachar / Roshith K