Enter your Email Address to subscribe to our newsletters

Kochi , 20 മെയ് (H.S.)
മോഡലിങ്ങിൻ്റെ മറവിൽ യുവതികളെ വിദേശത്തേക്ക് കടത്തി പീഡനത്തിന് ഇരയാക്കിയ മനുഷ്യക്കടത്ത് സംഘത്തിലെ പ്രധാന പ്രതികളിലൊരാളായ സിന്ധുവിനെ ഇന്ന് കൊച്ചിയിലെത്തിക്കും. മോഡലിങ്ങിൻ്റെ മറവിൽ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടന്നത് സംഘടിതമായ കുറ്റകൃത്യമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ്കുമാർ പറഞ്ഞു. സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ ഇരകളെ ഉപയോഗിച്ച് സ്വർണക്കടത്ത് നടത്തിയതായി ഇതുവരെ വിവരമില്ല. ഗുണ്ടാബന്ധത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ്കുമാർ പറഞ്ഞു. സിന്ധുവിനെ ചോദ്യം ചെയ്യുന്നത് വഴി കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. സിന്ധുവിൻ്റെ ഇവൻ്റ് മാനേജ്മെൻ്റ് കമ്പനിയുടെ പോസ്റ്ററിൽ ചില താരങ്ങളുടെ ഫോട്ടോ കണ്ടിരുന്നു. അതേക്കുറിച്ചും അന്വേഷണം നടത്താനാണ് തീരുമാനമെന്നും പൊലീസ് വ്യക്തമാക്കി.
കൊച്ചി സിറ്റി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. എറണാകുളം അസിസ്റ്റൻ്റ് കമ്മീഷണറും വനിതാ പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതാണ് ഈ പ്രത്യേക അന്വേഷണ സംഘം. കൊച്ചിയിൽ നിന്ന് രണ്ട് അതിജീവിതകളിൽ നിന്ന് ഒരേസമയം പരാതികൾ ലഭിച്ച പശ്ചാത്തലത്തിലാണ് പൊലീസ് അടിയന്തര നടപടികളിലേക്ക് കടന്നത്.
കേസുമായി ബന്ധപ്പെട്ട് ആലുവ സ്വദേശിനി അലീന, തിരുവനന്തപുരം സ്വദേശിനി സിന്ധു, മൂന്നാം പ്രതി മഞ്ജിമ എന്നിവരുൾപ്പെടെ മൂന്ന് യുവതികളെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ സിന്ധു വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈയിൽ വച്ചാണ് പൊലീസ് വലയിലാക്കിയത്.
രണ്ടാം പ്രതി അലീനയെ കൊച്ചിയിൽ നിന്നും മരട് പൊലീസ് പിടികൂടി. കേസിൽ നിലവിൽ അഞ്ച് പ്രതികളാണുള്ളത്. ഇതിൽ മൂന്ന് പേർ പിടിയിലായപ്പോൾ ബാക്കി രണ്ട് പ്രതികൾ നിലവിൽ വിദേശത്താണ്. ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതുൾപ്പെടെയുള്ള കർശനമായ നിയമപരമായ നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ദുബായിൽ മോഡലിങ് രംഗത്ത് ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് പ്രതികൾ യുവതികളെ കെണിയിൽ വീഴ്ത്തിയിരുന്നത്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് യുവതികളെ ഇവർ വിദേശത്തേക്ക് കൊണ്ടുപോയത്. എന്നാൽ ദുബായിൽ എത്തിയതോടെ പ്രതികൾ യുവതികളുടെ മൊബൈൽ ഫോണുകളും പാസ്പോർട്ടുകളും ബലമായി പിടിച്ചുവെച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു.
തുടർന്ന് ഇവരെ രഹസ്യ കേന്ദ്രങ്ങളിൽ തടങ്കലിലാക്കുകയും മയക്കുമരുന്ന് ബലമായി നൽകി അബോധാവസ്ഥയിലാക്കി ക്രൂരമായ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പീഡന ദൃശ്യങ്ങളും ചിത്രങ്ങളും മൊബൈലിൽ പകർത്തി ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ യുവതികളെ തടഞ്ഞുവെച്ചിരുന്നത്. നാട്ടിൽ തിരിച്ചെത്തിയാൽ പൊലീസിൽ പരാതിപ്പെടാതിരിക്കാൻ ഇരകളെ ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR