Enter your Email Address to subscribe to our newsletters

Kottayam, 20 മെയ് (H.S.)
തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനായി ചേര്‍ന്ന സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയില്‍ സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ക്കെതിരെ നിശിതവിമര്‍ശനം. മറ്റു ജില്ലാ കമ്മിറ്റികളില്‍ സംസ്ഥാന നേതൃത്വത്തിനെതിരെയായിരുന്നു വിമര്‍ശനമെങ്കില്‍ കോട്ടയത്ത് ജില്ലാ നേതാക്കളുടെ ജനവിരുദ്ധ രീതികളാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ മന്ത്രിയുമായ വി.എന്‍. വാസവന് ബാര്‍ മുതലാളിമാരുമായുള്ള അവിശുദ്ധ ബന്ധം പരസ്യമായ രഹസ്യമാണെന്നും ജില്ലയിലെ ട്രാന്‍സ്ഫര്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തിരുന്നത് ഇക്കൂട്ടരായിരുന്നെന്നും വിമര്‍ശനമുണ്ടായി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പോലും ബാര്‍ മുതലാളിമാരായിരുന്നു മുന്നിലെന്നും മണ്ഡലത്തില്‍ നടത്തിയ ഗാനമേളയും മറ്റു പരിപാടികളുമൊന്നും പാര്‍ട്ടിയുമായി ആലോചിക്കാതെ നടത്തിയതാണെന്നും ചിലര്‍ വിമര്‍ശിച്ചു. വാസവന്‍ ഫാന്‍സ് അസോസിയേഷനായി ജില്ലാ കമ്മിറ്റി മാറിയെന്നും തദ്ദേശ തിരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റം സംസ്ഥാന നേതൃത്തിനു മുന്നില്‍ മറച്ചു വച്ചെന്നും ചില ജില്ലാ അംഗങ്ങള്‍ പറഞ്ഞു.
കൂണു പോലെ പൊന്തിയ ബാറുകള്‍ പരമ്പരാഗത ചെത്തു വ്യവസായത്തിനും ഷാപ്പുകള്‍ക്കും ഭീഷണിയായെന്നും ഇതിലൂടെ ഉപജീവനം കണ്ടെത്തിയ നല്ലൊരു വിഭാഗം ആളുകള്‍ അതോടെ പാര്‍ട്ടിക്ക് എതിരായെന്നും അഭിപ്രായമുണ്ടായി. കുമരകം, തിരുവാര്‍പ്പ് പോലുള്ള പാര്‍ട്ടി കേന്ദ്രങ്ങളില്‍ പോലും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വന്‍ ലീഡ് ലഭിച്ചത് പാര്‍ട്ടിക്കാര്‍ തന്നെ വോട്ട് മാറ്റി ചെയ്തതിനു തെളിവാണെന്നും നേതാക്കന്മാര്‍ സാധാരണ പ്രവര്‍ത്തകരില്‍ നിന്ന് അകന്നെന്നും വിമര്‍ശനമുണ്ടായി.
കോട്ടയത്തെ അനില്‍കുമാറിന്റെ സ്ഥാനാര്‍ഥിത്വം തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചെന്നും അദ്ദേഹത്തിന്റെ പരാജയത്തിന്റെ ആക്കം കൂട്ടിയത് ചാനല്‍ ചര്‍ച്ചകളാണെന്നും ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. അനില്‍കുമാറിന് മോശം ഇമേജ് ഉണ്ടാക്കി കൊടുത്തത് ചാനലുകളാണെന്നും ഇനി മുതല്‍ എല്ലാ ചാനല്‍ ചര്‍ച്ചകളിലും നേതാക്കന്മാര്‍ പോകേണ്ടതില്ലെന്നും അഭിപ്രായമുണ്ടായി. പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ സംബന്ധിച്ചും വലിയ എതിര്‍പ്പ് അംഗങ്ങള്‍ പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ജില്ലാ സെക്രട്ടറി സജീവമല്ലായിരുന്നെന്നും പേരിനു വേണ്ടി മാത്രമാണ് ചില യോഗങ്ങളില്‍ പങ്കെടുത്തതെന്നും വിമര്‍ശനമുണ്ടായി. ജില്ലയിലെ സംസ്ഥാന നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസവും പാര്‍ട്ടിയെ ബാധിക്കുന്നെന്നു ചിലര്‍ അഭിപ്രായപ്പെട്ടു.
പിണറായി വിജയന്‍ ഇത്തവണ മത്സരിക്കരുതായിരുന്നെന്നും പുറത്തു നിന്ന് തിരഞ്ഞെടുപ്പ് നയിക്കുന്നതായിരുന്നു നല്ലതെന്നും ഒരംഗം പറഞ്ഞു. മത്സരിച്ചു ജയിച്ച പിബി അംഗം ഉള്ളപ്പോള്‍ മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കുന്നത് ശരിയല്ലെന്നും അതിനാല്‍ പിണറായി ആ സ്ഥാനത്ത് തുടരട്ടെന്നുമുള്ള നിലയില്‍ ചര്‍ച്ച വന്നു. എന്നാല്‍ ചില അംഗങ്ങള്‍ ഈ തീരുമാനത്തെ എതിര്‍ത്തു. എം. വി ഗോവിന്ദന്റെ പെരുമാറ്റ രീതികളും അയ്യപ്പസംഗമം നടത്തിയതുമൊക്കെ തിരിച്ചടികളായെന്നാണ് വിലയിരുത്തി.
---------------
Hindusthan Samachar / Sreejith S