Enter your Email Address to subscribe to our newsletters

Thiruvananthapuram , 22 മെയ് (H.S.)
കേരള നിയമസഭ പുതിയ സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. ഭരണഘടനാപരമായ ചട്ടങ്ങൾ പാലിച്ച് രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്. യുഡിഎഫ് സ്ഥാനാർഥിയായാണ് അദ്ദേഹം മത്സരിച്ചത്. സ്പീക്കർ സ്ഥാനത്തേക്ക് മൂന്ന് മുന്നണികളും സ്വന്തം സ്ഥാനാർഥികളെ നിർത്തിയിരുന്നു. എൽഡിഎഫ് സ്ഥാനാർഥിയായി എസി മൊയ്തീനും എൻഡിഎ സ്ഥാനാർഥിയായി ബിബി ഗോപകുമാറുമാണ് മത്സരരംഗത്തുണ്ടായിരുന്നത്.
പോളിങ് ബൂത്തുകൾ സജ്ജമാക്കിരാവിലെ ഒൻപതിന് തന്നെ സഭ നടപടികൾ ആരംഭിച്ചു. പ്രോടെം സ്പീക്കർ ജി സുധാകരൻ സഭ നിയന്ത്രിച്ചു. അദ്ദേഹത്തിൻ്റെ അധ്യക്ഷതയിലാണ് സുപ്രധാന തെരഞ്ഞെടുപ്പ് പ്രക്രിയകളിലേക്ക് ഔദ്യോഗികമായി കടന്നത്. മൂന്ന് സ്ഥാനാർഥികളുടെയും പേരുകൾ കൃത്യമായി അച്ചടിച്ച പ്രത്യേക ബാലറ്റ് പേപ്പറുകൾ എല്ലാ സഭാംഗങ്ങൾക്കും വിതരണം ചെയ്തു. രഹസ്യ സ്വഭാവം ഉറപ്പാക്കാൻ സ്പീക്കറുടെ ഇരിപ്പിടത്തിന് ഇരുവശത്തുമായി രണ്ട് പ്രത്യേക പോളിങ് ബൂത്തുകൾ സജ്ജമാക്കിയിരുന്നു. ഇവിടെയെത്തിയാണ് ഓരോ അംഗങ്ങളും അതിവേഗം വോട്ട് രേഖപ്പെടുത്തിയത്. ബാലറ്റിൽ സ്ഥാനാർഥിയുടെ പേരിന് നേരെ ഗുണന ചിഹ്നമിട്ടാണ് സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടിയിരുന്നത്
ആദ്യം വോട്ട് ചെയ്ത് മുഖ്യമന്ത്രി
സ്പീക്കർ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. തുടർന്ന് മറ്റ് മന്ത്രിമാരും ഭരണപക്ഷ അംഗങ്ങളും പ്രതിപക്ഷ നിരയിലുള്ളവരും പങ്കെടുത്തു. സ്പീക്കറുടെ മേശയിലുള്ള പെട്ടിയിൽ അംഗങ്ങൾ ബാലറ്റ് പേപ്പർ നിക്ഷേപിച്ചു. സഭയിലെ എല്ലാവരും വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ടെണ്ണൽ പ്രക്രിയ ആരംഭിച്ചു.
നിയമസഭാ സെക്രട്ടറിയുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് വോട്ടെണ്ണൽ നടന്നത്. മൂന്ന് മുന്നണികളുടെയും ചുമതലയുള്ള പോളിങ് ഏജൻ്റുമാർ ഇതിന് സാക്ഷ്യം വഹിച്ചു. വോട്ടെണ്ണൽ പൂർത്തിയാക്കി ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു. പുതിയ സ്പീക്കറായി തെരഞ്ഞെടുത്ത തിരുവഞ്ചൂർ രാധാകൃഷ്ണനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് ആദരവോടെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. തുടർന്ന് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും വിവിധ അംഗങ്ങൾ പുതിയ സ്പീക്കറെ അനുമോദിച്ച് സംസാരിച്ചു.
സമ്പന്നമായ രാഷ്ട്രീയ ജീവിതംകെപി പരമേശ്വരൻ പിള്ളയുടെയും എംജി ഗൗരിക്കുട്ടിയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച അനുഭവസമ്പത്ത് അദ്ദേഹത്തിന് സ്വന്തമാണ്. കോട്ടയം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്ന് അദ്ദേഹം വിജയിച്ചിട്ടുണ്ട്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന അദ്ദേഹം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, കെപിസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കെഎസ്യുവിലൂടെ ഉയർന്നുവന്ന അദ്ദേഹം സമരമുഖങ്ങളിലെ നിറസാന്നിധ്യമായിരുന്നു.
സംഘടനയെ അടിത്തട്ടിൽ ശക്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടി സർക്കാരിൽ ഏറ്റവും മികച്ച ആഭ്യന്തരമന്ത്രിയായും റവന്യു മന്ത്രിയായും അദ്ദേഹം തിളങ്ങി. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ വിശ്വാസത്തിലെടുക്കാൻ കഴിയുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ശക്തമായ തീരുമാനങ്ങളെടുക്കാനും മികച്ച രീതിയിൽ സഭയെ നയിക്കാനും അദ്ദേഹത്തിന് സാധിക്കുമെന്ന് നേതാക്കൾ പറഞ്ഞു. ഈ അനുഭവപരിചയമാണ് തിരുവഞ്ചൂരിനെ നിയമസഭയുടെ പരമോന്നത പദവിയിൽ എത്തിച്ചത്. സ്പീക്കർ എന്ന നിലയിലുള്ള പ്രവർത്തനത്തിനായി കേരള ജനത മികച്ച പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR