രത്തൻ ഖേൽക്കറുടെ നിയമനം തിരഞ്ഞെടുപ്പ് അട്ടിമറിക്ക് സഹായിച്ചതിനോ? -കോൺഗ്രസ് വ്യക്തമാക്കണം : വി.മുരളീധരൻ
Thiruvananthapuram , 24 മെയ് (H.S.) മുഖ്യമന്ത്രി വി.ഡി.സതീശന്റെ സെക്രട്ടറിയായി ഡോ.രത്തൻ ഖേൽക്കറിനെ നിയമിച്ച നടപടി കോൺഗ്രസ് പാർട്ടിയുടെ ഇരട്ടത്താപ്പിന്റെ നേർസാക്ഷ്യമെന്ന് ബിജെപി നേതാവ് വി.മുരളീധരൻ എംഎൽഎ. ബംഗാളിൽ മുൻ കമ്മിഷണറെ മുഖ്യമന്ത്രിയുടെ സെക്
V Muralidharan


Thiruvananthapuram , 24 മെയ് (H.S.)

മുഖ്യമന്ത്രി വി.ഡി.സതീശന്റെ സെക്രട്ടറിയായി ഡോ.രത്തൻ ഖേൽക്കറിനെ നിയമിച്ച നടപടി കോൺഗ്രസ് പാർട്ടിയുടെ ഇരട്ടത്താപ്പിന്റെ നേർസാക്ഷ്യമെന്ന് ബിജെപി നേതാവ് വി.മുരളീധരൻ എംഎൽഎ.

ബംഗാളിൽ മുൻ കമ്മിഷണറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയപ്പോൾ തിരഞ്ഞെടുപ്പ് തിരിമറിയുടെ പ്രതിഫലം എന്ന് വിമർശിച്ച രാഹുൽ ഗാന്ധി എവിടെപ്പോയെന്ന് വി.മുരളീധരൻ പരിഹസിച്ചു.

തിരഞ്ഞെടുപ്പിന് മുമ്പ് 100 സീറ്റ് കിട്ടും എന്ന് സതീശൻ ഉറപ്പിച്ച് പറഞ്ഞത് തിര.കമ്മിഷനുമായുള്ള ഡീലിൻ്റെ ഭാഗമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

രത്തൻ ഖേൽക്കറുടെ നിയമനം സംശയാസ്പദമല്ലെങ്കിൽ രാഹുൽ ഗാന്ധിയും കോൺഗ്രസും ബംഗാളിലെ ബിജെപി സർക്കാരിനോട് മാപ്പ് പറയണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ പല നിയമനങ്ങളും വ്യക്തിപരമായി കിട്ടിയ സഹായങ്ങളുടെ പ്രത്യുപകാരമെന്ന അടക്കംപറച്ചിൽ തലസ്ഥാനത്ത് ഉണ്ടെന്നും ബിജെപി കാര്യാലയത്തിൽ മാധ്യമങ്ങളെ കണ്ട വി.മുരളീധരൻ പറഞ്ഞു.

രത്തൻ കേൾക്കരുടെ നിയമനത്തിനെതിരെ സി പി ഐ എമ്മും രംഗത്തെത്തി.ഉദ്ദിഷ്ട കാര്യത്തിന് നൽകിയ ഉപകാര സ്മരണയാണ് നിയമനമെന്ന് മുൻ മന്ത്രി സജി ചെറിയാൻ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു..

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ചീഫ് ഇലക്ടറൽ ഓഫീസറായി പ്രവർത്തിച്ചിരുന്ന ശ്രീ രത്തൻ യു കേൽക്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനായി. ഒരു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നിയന്ത്രിച്ച മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, അതേ തിരഞ്ഞെടുപ്പിൽ വിജയിച്ച സർക്കാരിന്റെ മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്ത സ്ഥാനങ്ങളിൽ ഒന്നായ പ്രിൻസിപ്പൽ സെക്രട്ടറി ആകുന്നത് കോൺഫ്ലിക്ട് ഓഫ് ഇന്ററസ്റ്റ് സംശയം സൃഷ്ടിക്കുന്നു. ജനാധിപത്യ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയെ കുറിച്ചുള്ള പൊതുജന വിശ്വാസം തകർക്കുന്ന നടപടിയാണ് ഈ നിയമനം. യു ഡി എഫ് സർക്കാർ അധികാരമേറ്റ അന്നുമുതൽ തന്നെ ഭരണസംവിധാനത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഖേൽക്കറുടെ നിയമനം തികച്ചും രാഷ്ട്രീയ പ്രതിഫല നിയമനം (reward posting ) എന്ന നിലയിൽ മാത്രമേ നമുക്ക് കാണുവാൻ കഴിയുവെന്ന് സജി ചെറിയാൻ പറഞ്ഞു

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ ചീഫ് ഇലക്ടറൽ ഓഫീസർ ആയിരുന്ന മനോജ് കുമാർ അഗർവാളിനെ ചീഫ് സെക്രട്ടറി ആയും സ്പെഷ്യൽ ഓഫീസർ ആയിരുന്ന സുബ്രത ഗുപ്തയെ മുഖ്യമന്ത്രി സുവേന്തു അധികാരിയുടെ മുഖ്യ ഉപദേഷ്ടാവായും നിയമിച്ചപ്പോൾ പ്രസ്തുത തിരഞ്ഞെടുപ്പിൽ ഉണ്ടായ വ്യാപകമായ സോഫ്റ്റ്വെയർ പിശകുകളും, സസ്പീഷ്യസ് വോട്ടർ പ്രശ്നങ്ങളും, സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR ) വഴി ഒഴിവാക്കപ്പെട്ട ലക്ഷക്കണക്കിന് വോട്ടർമാരുടെ എണ്ണവും ചൂണ്ടിക്കാട്ടി, ബിജെപിയെ അധികാരത്തിൽ എത്തിക്കുവാൻ ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്ക് കിട്ടിയ പ്രതിഫലമായാണ് പ്രതിപക്ഷം ഈ ഉദ്യോഗസ്ഥരുടെ നിയമനത്തെ വിശേഷിപ്പിച്ചത്.

മോഷണം വലുതെങ്കിൽ പ്രതിഫലവും വലുതാണ് എന്നായിരുന്നു ശ്രീ രാഹുൽ ഗാന്ധിയുടെ പ്രതികരണം.

ഇതേ വിഷയങ്ങൾ തന്നെയാണ് കേരളത്തിലെ നിയമസഭ ഇലക്ഷനും സംഭവിച്ചിട്ടുള്ളത്. SIR ൽ വ്യാപകമായ വോട്ട് ഒഴിവാക്കൽ ഉണ്ടായി. Absent-Shifted- Dead (ASD ) പട്ടികയിൽ ലക്ഷക്കണക്കിന് വോട്ടർമാരെയാണ് ഉൾപ്പെടുത്തിയത്. ബിജെപിയുടെ സീൽ പതിഞ്ഞ പേപ്പർ ഔദ്യോഗിക രേഖകൾക്കൊപ്പം കണ്ടെത്തി.

അനാവശ്യ ധൃതിയും, അനവസരത്തിൽ ഉള്ള നിർബന്ധ ബുദ്ധിയും കാരണം പരക്കെ വിമർശന വിധേയമായ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ബി.എൽ.ഒ മാരുടെ രാജിമുതൽ ആത്മഹത്യ വരെ ഉണ്ടായി. പശ്ചിമബംഗാളിലെ പോലെ തന്നെ കേരളത്തിലും, ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണ എന്ന നിലയിൽ, തങ്ങളെ വിജയിപ്പിച്ചതിനുള്ള ഭരണകൂടത്തിന്റെ പ്രതിഫല നിയമനം ആയി മാത്രമേ കേൽക്കറുടെ സ്ഥാനലബ്ദിയെ കാണുവാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News