Enter your Email Address to subscribe to our newsletters

Washington , 24 മെയ് (H.S.)
ഷിംഗ്ടൺ:അമേരിക്കൻ ഭരണകൂടത്തിന്റെ ആസ്ഥാനമായ വൈറ്റ് ഹൗസിന് തൊട്ടടുത്ത്
വൻ വെടിവെപ്പ്.ശനിയാഴ്ച വൈകുന്നേരമുണ്ടായ ആക്രണമത്തിൽ
യുഎസ് സീക്രട്ട് സർവീസ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്ത തോക്കുധാരിയായ
യുവാവ് തിരിച്ചടിയേറ്റു കൊല്ലപ്പെട്ടു.സംഭവസമയം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്
ട്രംപ് വൈറ്റ് ഹൗസിനുള്ളിൽ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം പൂർണ്ണ സുരക്ഷിതനാണെന്ന്
സുരക്ഷാ ഏജൻസികൾ സ്ഥിരീകരിച്ചു.അക്രമത്തിൽ
വഴിയാത്രക്കാരനായ ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്.
യുഎസ്
സീക്രട്ട് സർവീസ് പുറത്തുവിട്ട പ്രാഥമിക വിവരങ്ങൾ പ്രകാരം, ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ്
വൈറ്റ് ഹൗസ് സമുച്ചയത്തിന് സമീപമുള്ള 17-ാം സ്ട്രീറ്റിലും പെൻസിൽവാനിയ അവന്യൂവിലും നാടകീയമായ സംഭവങ്ങൾ
അരങ്ങേറിയത്. ഇവിടെയുള്ള സുരക്ഷാ ചെക്ക്പോസ്റ്റിന് സമീപം സംശയാസ്പദമായ
സാഹചര്യത്തിൽ നടന്നുനീങ്ങിയ യുവാവ് പെട്ടെന്ന് തന്റെ കയ്യിലുണ്ടായിരുന്ന ബാഗിൽ
നിന്നും തോക്കെടുത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർക്ക്
നേരെ വെടിയുതിർക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇയാൾ ഉദ്യോഗസ്ഥരെ
ലക്ഷ്യമിട്ട് വെടിവെപ്പ് നടത്തിയത്.
പെട്ടെന്നുണ്ടായ
ആക്രമണത്തിൽ ഒട്ടും സമയം കളയാതെ സീക്രട്ട് സർവീസ് പോലീസ് ഉദ്യോഗസ്ഥർ പ്രത്യാക്രമണം
നടത്തി. ഉദ്യോഗസ്ഥരുടെ വെടിയേറ്റ അക്രമി സംഭവസ്ഥലത്ത് തന്നെ വീണു. ഗുരുതരമായി
പരിക്കേറ്റ ഇയാളെ ഉദ്യോഗസ്ഥർ ഉടൻ തന്നെ സമീപത്തെ ജോർജ്ജ് വാഷിംഗ്ടൺ ആശുപത്രിയിൽ
എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ
കൊല്ലപ്പെട്ട പ്രതി മേരിലാൻഡ് സ്വദേശിയായ 21 കാരൻ നാസിർ ബെസ്റ്റ് (Nasire
Best) ആണെന്ന് സുരക്ഷാ
ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു.
പ്രസിഡന്റ് ട്രംപ് സുരക്ഷിതൻ; വൈറ്റ് ഹൗസ് ലോക്ക്ഡൗണിൽ
വെടിവെപ്പ്
നടക്കുമ്പോൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലെ തന്റെ ഔദ്യോഗിക ഓഫീസായ ഓവൽ
ഓഫീസിൽ ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇറാനുമായുള്ള സമാധാന
ചർച്ചകളുമായി ബന്ധപ്പെട്ട ഔദ്യോഗിക കാര്യങ്ങളിൽ വ്യാപൃതനായിരിക്കുകയായിരുന്നു
അദ്ദേഹം. വെടിവെപ്പ് ശബ്ദം കേട്ടയുടൻ തന്നെ വൈറ്റ് ഹൗസ് പൂർണ്ണമായും കടുത്ത
സുരക്ഷാ ലോക്ക്ഡൗണിലേക്ക് (Lockdown) മാറ്റി. മാധ്യമപ്രവർത്തകരെയും ഉദ്യോഗസ്ഥരെയും സുരക്ഷിത
സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പ്രസിഡന്റിനോ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർക്കോ
യാതൊരുവിധ പരിക്കുകളോ ആപത്തോ സംഭവിച്ചിട്ടില്ലെന്ന് സീക്രട്ട് സർവീസ് വക്താവ്
വ്യക്തമാക്കി. സ്ഥിതിഗതികൾ ശാന്തമായ ശേഷമാണ് ലോക്ക്ഡൗൺ പിൻവലിച്ചത്.
സംഭവസമയത്ത്
വൈറ്റ് ഹൗസിന്റെ നോർത്ത് ലോണിൽ നിന്നും വാർത്ത റിപ്പോർട്ട് ചെയ്യുകയായിരുന്ന എബിസി
ന്യൂസ് ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളിലെ റിപ്പോർട്ടർമാർ ഭീതിയോടെയാണ് ആ
നിമിഷങ്ങളെക്കുറിച്ച് വിവരിച്ചത്. പെട്ടെന്ന് മുപ്പതോളം റൗണ്ട് വെടിയൊച്ചകൾ
തുടർച്ചയായി കേൾക്കുകയായിരുന്നുവെന്നും, ജീവൻ രക്ഷിക്കാനായി എല്ലാവരും തറയിൽ കിടക്കുകയോ പ്രസ്
ബ്രീഫിംഗ് റൂമിലേക്ക് ഓടിക്കയറുകയോ ചെയ്തുവെന്നും മാധ്യമപ്രവർത്തകർ പറഞ്ഞു.
പ്രതിക്ക് മാനസികാസ്വാസ്ഥ്യം എന്ന് സൂചന
കൊല്ലപ്പെട്ട
അക്രമി നാസിർ ബെസ്റ്റിന് മുൻപും സീക്രട്ട് സർവീസുമായി ബന്ധപ്പെട്ട കേസുകളിൽ
പങ്കുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. മുൻപ് 2025 ജൂലൈയിൽ ഇയാൾ മറ്റൊരു വൈറ്റ് ഹൗസ്
ചെക്ക്പോസ്റ്റിലൂടെ അനുമതിയില്ലാതെ ഉള്ളിൽ കടക്കാൻ ശ്രമിച്ചതിന്
അറസ്റ്റിലായിരുന്നു. അന്ന് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ ലംഘിച്ച ഇയാൾ, താൻ യേശുക്രിസ്തുവാണെന്നും തന്നെ
അറസ്റ്റ് ചെയ്യണമെന്നും വിചിത്രമായി വിളിച്ചുപറഞ്ഞിരുന്നു. ഇതേത്തുടർന്ന് ഇയാളെ
മാനസിക നില പരിശോധിക്കുന്നതിനായി അധികൃതർ പ്രത്യേക വാർഡിലേക്ക് മാറ്റിയിരുന്നു.
ഇയാൾക്ക് കടുത്ത മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ഈ
ആക്രമണത്തിൽ വഴിയാത്രക്കാരനായ മറ്റൊരു വ്യക്തിക്കും വെടിയേറ്റിട്ടുണ്ട്. എന്നാൽ
ഇയാൾക്ക് പരിക്ക് പറ്റിയത് പ്രതിയുടെ ആദ്യ വെടിവെപ്പിലാണോ അതോ ഉദ്യോഗസ്ഥരും
പ്രതിയും തമ്മിൽ നടന്ന വെടിവെപ്പിനിടയിലാണോ എന്ന കാര്യം വ്യക്തമല്ല. പരിക്കേറ്റ
വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുരക്ഷ ശക്തമാക്കി അന്വേഷണ ഏജൻസികൾ
സംഭവത്തെക്കുറിച്ച്
എഫ്ബിഐ (FBI) ഡയറക്ടർ
കാഷ് പട്ടേൽ പ്രതികരിച്ചു. എഫ്ബിഐ ഉദ്യോഗസ്ഥർ ഉടൻ തന്നെ സംഭവസ്ഥലത്ത്
എത്തിയിട്ടുണ്ടെന്നും യുഎസ് സീക്രട്ട് സർവീസിന് ആവശ്യമായ എല്ലാ പിന്തുണയും അന്വേഷണ
സഹായവും നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ പ്രസിഡന്റ്
ട്രംപിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ അദ്ദേഹത്തിന് സമീപം വെടിയൊച്ചകൾ
കേൾക്കുന്ന മൂന്നാമത്തെ സംഭവമാണിത്. ഏപ്രിലിൽ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ്
അസോസിയേഷൻ ഡിന്നറിന് സമീപവും, മെയ്
മാസത്തിൽ വാഷിംഗ്ടൺ സ്മാരകത്തിന് സമീപവും സമാനമായ രീതിയിൽ വെടിവെപ്പ് സംഭവങ്ങൾ
റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങളുടെ
പശ്ചാത്തലത്തിൽ വൈറ്റ് ഹൗസിനും പ്രസിഡന്റിനും ചുറ്റുമുള്ള സുരക്ഷാ ക്രമീകരണങ്ങൾ
അമേരിക്കൻ സുരക്ഷാ ഏജൻസികൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K