അസമില് ഏക സിവില്കോഡ് ബില്ല് പാസാക്കി; പട്ടിക വര്ഗക്കാര് പുറത്ത്, ഏകീകൃതമല്ലെന്ന് കോണ്ഗ്രസ്
Assam , 27 മെയ് (H.S.) അസം നിയമസഭ ഏകീകൃത സിവില് കോഡ് (യുസിസി) ബില് പാസാക്കി. ഭരണകക്ഷിയായ ബിജെപിയുടെയും സഖ്യകക്ഷികളുടെയും പിന്തുണയോടെയാണ് ബില് പാസാക്കിയത്. അതേസമയം, കോണ്ഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ബില്ലിനെ ശക്തമായി എതിർത്തു. ഉത്തരാഖണ്ഡിനും
Single civil code


Assam , 27 മെയ് (H.S.)

അസം നിയമസഭ ഏകീകൃത സിവില് കോഡ് (യുസിസി) ബില് പാസാക്കി. ഭരണകക്ഷിയായ ബിജെപിയുടെയും സഖ്യകക്ഷികളുടെയും പിന്തുണയോടെയാണ് ബില് പാസാക്കിയത്.

അതേസമയം, കോണ്ഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ബില്ലിനെ ശക്തമായി എതിർത്തു. ഉത്തരാഖണ്ഡിനും ഗുജറാത്തിനും പിന്നാലെ യുസിസി നടപ്പാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് അസം.

വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ലിവിങ് റിലേഷൻഷിപ്പുകള് എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള് ഏകീകരിക്കാനും നിയന്ത്രിക്കാനുമാണ് ഈ നിയമനിർമ്മാണം. 2011-ലെ സെൻസസ് പ്രകാരം സംസ്ഥാന ജനസംഖ്യയുടെ 12.45% വരുന്ന പട്ടികവർഗ്ഗക്കാരെ ബില്ലിന്റെ പരിധിയില് നിന്നും ഒഴിവാക്കിയിട്ടുണ്ട്.

വനിതാ ശാക്തീകരണവും തുല്യ നീതിയും ഈ നിയമം ഉറപ്പാക്കുമെന്നാണ് ഭരണകക്ഷികള് വാദിക്കുന്നത്. എന്നാല്, പ്രതിപക്ഷ പാർട്ടികള് ഈ നീക്കത്തെ എതിർക്കുകയും ബില് അവതരണത്തിന് മുൻപ് വേണ്ടത്ര കൂടിയാലോചനകള് നടന്നിട്ടില്ലെന്ന് ആരോപിക്കുകയും ചെയ്തു. പട്ടികവർഗ്ഗക്കാരെ ഒഴിവാക്കുന്നതിനാല് ഈ നിയമം ഏകീകൃതമല്ലെന്നും അവർ ചൂണ്ടിക്കാട്ടി.

ബില് ഒരു രാഷ്ട്രീയ തന്ത്രമാണെന്ന് വിശേഷിപ്പിച്ച പ്രതിപക്ഷം ഭേദഗതികള് നിർദ്ദേശിച്ചു. അഞ്ചു മണിക്കൂറിലധികം നീണ്ട ചർച്ചകള്ക്ക് ശേഷം ശബ്ദ വോട്ടോടെയാണ് ബില് പാസാക്കിയത്. ഭരണകക്ഷികളും പ്രതിപക്ഷവും മുദ്രാവാക്യം വിളികളോടെ തങ്ങളുടെ നിലപാടുകള് പ്രകടിപ്പിച്ചു.

മുഖ്യമന്ത്രി പറയുന്നത്

നിയമനിർമ്മാണത്തെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കോണ്ഗ്രസിനെ രൂക്ഷമായി വിമർശിച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനമായി യുസിസി കൊണ്ടുവരുമെന്ന് തങ്ങളുടെ പ്രകടനപത്രികയില് വ്യക്തമായി പറഞ്ഞിരുന്നതായി അദ്ദേഹം ഓർമ്മിപ്പിച്ചു. ഖുറാനും ശരീഅത്തും അനുസരിച്ചുള്ള ആചാരങ്ങളെക്കുറിച്ച് കോണ്ഗ്രസിന് ആശങ്കയുണ്ടെന്നും എന്നാല് ഭഗവദ്ഗീതയെക്കുറിച്ചോ രാമായണത്തെക്കുറിച്ചോ അവർ പറയുന്നില്ലെന്നും ഇത് ഒരു പ്രത്യേക സമൂഹത്തെ മാത്രമാണ് അവർ പ്രതിനിധീകരിക്കുന്നതെന്ന് കാണിക്കുന്നു എന്നും ശർമ്മ പറഞ്ഞു. ഗോത്രവർഗ്ഗക്കാർക്ക് അവരുടേതായ ആചാര നിയമങ്ങളുണ്ടെന്നും അവ സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുകയും ബഹുഭാര്യത്വം നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നവയാണെന്നും അദ്ദേഹം വിശദീകരിച്ചു.

പട്ടികവർഗ്ഗക്കാരെ നിയമത്തിന്റെ പരിധിയില് നിന്ന് ഒഴിവാക്കിയതിന് ഭരണകക്ഷിയായ ബോഡോലാൻഡ് പീപ്പിള്സ് ഫ്രണ്ട് (ബിപിഎഫ്) എംഎല്എ രബിറാം നർസാരി സർക്കാരിനെ അഭിനന്ദിച്ചു. പട്ടികവർഗ്ഗത്തില്പ്പെട്ട സ്ത്രീകള് പട്ടികവർഗ്ഗക്കാരല്ലാത്തവരെ വിവാഹം കഴിച്ച് വിവാഹമോചനം നേടിയാല് അവരുടെ അവകാശങ്ങള് പുതിയ നിയമം എങ്ങനെ ഉറപ്പാക്കുമെന്ന് അദ്ദേഹം ആരാഞ്ഞു.

പ്രതിപക്ഷത്തിന്റെ നിലപാട്

നിയമനിർമ്മാണത്തെ എതിർത്തുകൊണ്ട് കോണ്ഗ്രസ് നിയമസഭാ കക്ഷി നേതാവ് വാജിദ് അലി ചൗധരി സംസാരിച്ചു. യുസിസി നിർബന്ധിതമായി നടപ്പാക്കുന്നത് വ്യക്തിസ്വാതന്ത്ര്യം ഹനിക്കുമെന്നും ഇന്ത്യയെപ്പോലുള്ള വൈവിധ്യമാർന്ന രാജ്യത്ത് സാമൂഹികവും മതപരവുമായ സംഘർഷങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബഹുഭാര്യത്വം, ശൈശവ വിവാഹം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട നിലവിലുള്ള നിയമങ്ങള് സ്ത്രീശാക്തീകരണത്തിന് പര്യാപ്തമാണെന്നും അദ്ദേഹം വാദിച്ചു.

ഈ നിയമനിർമ്മ്മാണം രാഷ്ട്രീയ പാർട്ടികള്, സാമൂഹിക ഗ്രൂപ്പുകള്, മതസംഘടനകള്, പൊതുജനങ്ങള് എന്നിവരുമായി വലിയ കൂടിയാലോചനകളില്ലാതെയാണ് സഭയില് അവതരിപ്പിച്ചതെന്ന് കോണ്ഗ്രസ് എംഎല്എ സക്കീർ ഹുസൈൻ സിക്ദർ അഭിപ്രായപ്പെട്ടു. ചിലരെ ഒഴിവാക്കി എങ്ങനെയാണ് ഇത് ഏകീകൃതമാകുന്നത് എന്നും, പട്ടികവർഗ്ഗ വിഭാഗങ്ങളെ ഉള്പ്പെടുത്താതെ ഇത് എങ്ങനെ സ്ത്രീകളെ ശാക്തീകരിക്കുമെന്നും അദ്ദേഹം ചോദിച്ചു.

ബഹുഭാര്യത്വം നിരോധിക്കാനും ശൈശവ വിവാഹം നിരോധിക്കാനും വിവാഹങ്ങളും വിവാഹമോചനങ്ങളും രജിസ്റ്റർ ചെയ്യാനും അസമില് നിലവില് നിയമങ്ങളുണ്ടെന്ന് സിക്ദർ ചൂണ്ടിക്കാട്ടി. ഇതെല്ലാം ഉണ്ടായിരിക്കെ എന്തിനാണ് യുസിസി എന്നും ബില്ലില് വിപുലമായ കൂടിയാലോചനകള്ക്ക് സ്പീക്കർ അനുമതി നല്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബില് ഏകീകൃതമല്ലാത്തതിനാലും എല്ലാവരെയും ഉള്ക്കൊള്ളാത്തതിനാലും അതിന്റെ പേര് മാറ്റണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

ലിവിങ് റിലേഷൻഷിപ്പുകളും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കുന്നതിലൂടെ സ്വകാര്യ ബന്ധങ്ങളെ ബ്യൂറോക്രാറ്റിക് നിയന്ത്രണത്തിലാക്കാനാണ് ബില് ലക്ഷ്യമിടുന്നതെന്ന് റൈജോർ ദള് നേതാവ് അഖില് ഗോഗോയ് അഭിപ്രായപ്പെട്ടു. സബ് രജിസ്ട്രാർ നിയമനം വഴി ഇത്തരം ബന്ധങ്ങളെക്കുറിച്ച് പ്രാദേശിക പോലീസ് സ്റ്റേഷനില് അറിയിക്കുന്നത് അധികാരികളുടെ ഭാഗത്തുനിന്ന് പീഡനത്തിന് സാധ്യതയുണ്ടെന്നും പുതിയ നിയമം വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News